നീണ്ട ഒരുമാസത്തെ ജീവൻ മരണ പോരാട്ടത്തിന് ശേഷം നാടിനെ കണ്ണീരിലാഴ്ത്തി കോട്ടയം സ്വദേശി മരണത്തിനു കീഴടങ്ങി
നീണ്ട ഒരുമാസത്തെ ജീവൻ മരണ പോരാട്ടത്തിന് ശേഷം അയർലണ്ടിൽ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരണത്തിനു കീഴടങ്ങി. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 ) ആണ് മരണത്തിനു കീഴടങ്ങിയത്.
മാർച്ച് 14-ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു കടക്കവേ, കോർക്ക് വിൽട്ടണിലുള്ള പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ വച്ചു കാറിടിക്കുകയായിരുന്നു. തുടർന്ന് തലക്കു പരിക്കേറ്റു ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനികഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സിനി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നു. 2017 ഒക്ടോബറിൽ അയർലണ്ടിൽ എത്തിയത്. അപകട വാർത്തയറിഞ്ഞയുടനെ തന്നെ യുഎ യിൽ ഉള്ള സഹോദരനും, തുടർന്ന് നാട്ടിലുള്ള മാതാപിതാക്കളും അയർലണ്ടിൽ എത്തിയിരുന്നു.
കോട്ടയം കുറിച്ചി വട്ടൻചിറയിലായ പാറച്ചേരി സ്വദേശിയാണ് സിനി. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് വലിയപള്ളി ഇടവകാംഗം ആണ്. മൃതദേഹം 14, 15 തീയതികളിൽ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മോർച്ചറിക്കു സമീപമുള്ള ചാപ്പലിൽ പൊതുദർശനത്തിനു വെക്കുകയും , തുടർന്ന് മൃതദേഹം പിന്നീട് കേരളത്തിലേക്ക് കൊണ്ടുവരും. ശവസംസ്‌കാരം ഇടവകപ്പള്ളിയായ കോട്ടയം കുറിച്ചി വലിയപള്ളിയിലെ കുടുംബ കല്ലറയിൽ നടത്തും.
https://www.facebook.com/Malayalivartha