അരൂരിലെ വ്യവസായി പ്രദീപിന്റെ ഉറക്കം കെടുത്തുന്നു അഭിമന്യു!
മത തീവ്രവാദികള്‍ മഹാരാജാസ് കോളേജില്‍ കൊലപ്പെടുത്തിയ എസ് എഫ് ഐ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അഭിമന്യുവിനെ കുറിച്ചുള്ള ഓര്‍മകളും, അനുഭവങ്ങളും സുഹൃത്തുക്കളുടെയും, അധ്യാപികമാരുടെയും, നാട്ടുകാരുടെയും സ്മരണകളായി ഓരോ ദിവസവും സോഷ്യല്‍ മീഡിയ ന്യൂസ് ഫീഡുകളില്‍ തിങ്ങി നിറയുകയാണ്.
മഹാരാജാസിലെ കൊലപാതക വാര്‍ത്ത പത്രത്തില്‍ കണ്ട് തിരിച്ചറിഞ്ഞ അരൂരിലെ വ്യവസായി സി എ പ്രദീപ് തന്റെ ഓര്‍മ്മ ഒരു മാധ്യമത്തോട് പങ്കുവെച്ചിരുന്നു. ആറുമാസം മുന്‍പ് സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കരാറുമായി ബന്ധപ്പെട്ട് ലുലുമാളില്‍ പ്രദീപ് എത്തിയപ്പോഴാണ് അഭിമന്യുവിനെ ആദ്യവും അവസാനവുമായി പ്രദീപ് കണ്ടത്. മുഷിഞ്ഞ പാന്റും ഷര്‍ട്ടും ധരിച്ച് ഒരു പിവിസി പൈപ്പും പിടിച്ച് ആ ചെറുപ്പക്കാരന് പ്രദീപിന്റെയടുത്ത് എത്തി. അവിടെ നടക്കുന്ന ഏതോ ജോലിയില്‍ സഹായിയായി എത്തിയതായിരുന്നു അന്ന് അവന്. പ്രദീപ് കരാറുകാരനാണെന്ന് മനസ്സിലാക്കിയാണ് അവന് അടുത്തെത്തിയത്.
ചേട്ടാ വര്‍ക്ക് വല്ലതും ഉണ്ടോയെന്ന് ചോദിച്ചു. മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയാണെന്നും പഠിക്കാനുള്ള പണംകിട്ടാനാണ് ജോലിചെയ്യുന്നതെന്നും പറഞ്ഞപ്പോള്‍ മനസുപിടഞ്ഞു. വെല്‍ഡിങ് അറിയാമോ എന്നുചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പരിചയമില്ലാത്തവര്‍ അത് ചെയ്താല്‍ അപകടമാകും എന്നുപറഞ്ഞ് മടക്കുകയും ചെയ്തു. രാത്രി അവനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ബിഎക്ക് പഠിക്കുന്ന സ്വന്തം മകന് ആദിത്യന്റെ മുഖമാണ് പ്രദീപിന്റെ മനസ്സില്‍ തെളിഞ്ഞത്. അതുകൊണ്ടുതന്നെ, ഏതോ കുഗ്രാമത്തില്‍ നിന്നെത്തി പഠിക്കാന്‍ വേണ്ടി തൊഴിലെടുക്കുന്ന വിദ്യാര്‍ഥിയുടെ രൂപം മനസ്സില്‍ മങ്ങാതെ നിന്നു.
മഹാരാജാസിലെ കൊലപാതക വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോഴാണ് അഭിമന്യുവിനെ തിരിച്ചറിഞ്ഞത്. അവന്റെ ഒറ്റ മുറി വീടും സ്വപ്നങ്ങള്‍ തകര്‍ന്ന ഊരിന്റെ വിലാപവും എല്ലാം വായിച്ചതോടെ ഉറക്കം നഷ്ടപ്പെട്ടു. ഇത്രയും ദൂരം ബൈക്കില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യ വിജി വിലക്കി നോക്കി. ഒന്നും നോക്കിയില്ല. ബൈക്കില്‍തന്നെ പുറപ്പെട്ടു. അഭിമന്യുവിന്റെ നാടുകാണാന്‍.
യാത്രക്കിടെ മഴ തകര്‍ത്തുപെയ്തതൊന്നും അറിഞ്ഞില്ല. കുത്തനെയുള്ള കയറ്റങ്ങളും ഹെയര്‍പിന്‍ വളവുകളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും ഓര്‍ത്തില്ല. വൈകിട്ട് നാലരയോടെ കൊട്ടക്കാമ്പൂരിലെ (ഇടുക്കി) ഊരിലെത്തി. ആ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവന് ജോലി ചോദിച്ച കഥ പറഞ്ഞു. നല്‍കാതെ തിരിച്ചയച്ചതിലെ കുറ്റബോധം കണ്ണീര്‍ക്കടലായി. അമ്മ ഭൂപതിയെയും സഹോദരങ്ങളായ പരിജിത്തിനെയും കൗസല്യയെയും ആശ്വസിപ്പിച്ചു. ഇനിയും വരുമെന്നും മരണം വരെ കൂടെയുണ്ടാകുമെന്നും ഉറപ്പുനല്‍കിയെന്നും പ്രദീപ് പറയുന്നു.
https://www.facebook.com/Malayalivartha