മനുഷ്യവിസര്‍ജ്യത്തില്‍ നിന്നും ശുദ്ധീകരിച്ചെടുത്ത കുടിവെള്ളം കുടിച്ചു കൊണ്ട് ബില്‍ഗേറ്റ്‌സിന്റെ വിപ്‌ളവം!
ബില്‍ ഗേറ്റ്‌സ് 2015 ജനുവരി ഏഴിന് കുടിച്ച ആ ഒരു ഗ്ലാസ് വെള്ളം വിപ്ലവകരമായ ഒരു ആശയത്തിന്റെ വിജയകഥയാണ്. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ കലര്‍ന്ന മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തതാണ് ബില്‍ ഗേറ്റ്‌സ് കുടിച്ച ആ ഒരു ഗ്ലാസ് വെള്ളം! കേള്‍ക്കുമ്പോള്‍ പോലും ആരായാലുമൊന്ന് മുഖംചുളിച്ചു പോകും. പക്ഷേ അതിനെപ്പറ്റി ആലോചിച്ച് വെള്ളം കുടിക്കുമ്പോള്‍ മാത്രമേ പ്രശ്‌നമുള്ളൂവെന്നാണ് ഗേറ്റ്‌സ് പറയുന്നത്. അല്ലെങ്കില്‍ മറ്റേതു ശുദ്ധജലത്തെയും പോലെ, ഒരുപക്ഷേ അതിനെക്കാളുമേറെ നല്ലതാണ് ആ കുടിവെള്ളം.
'ദ് ജാനിക്കി ഓംനിപ്രോസസ്സര്‍' എന്ന ജലശുദ്ധീകരണശാലക്ക് പിന്തുണ നല്‍കിയാണ് ബില്‍ഗേറ്റ്‌സിന്റെയും ഭാര്യയുടെയും പേരിലുള്ള ദ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഈ വിപ്ലവകരമായ നീക്കം നടത്തിയത്. കോടിക്കണക്കിനു ഡോളറാണ് ഓംനിപ്രോസസ്സര്‍ ആശയം മുന്നോട്ടുവച്ച വാഷിങ്ടണിലെ 'ജാനിക്കി ബയോഎനര്‍ജി' കമ്പനിയിലെ എന്‍ജിനീയര്‍മാര്‍ക്ക് ഗേറ്റ്‌സ് അനുവദിച്ചത്. പദ്ധതി വഴി ശുദ്ധീകരിച്ച ജലം കുടിക്കുന്നത് തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം പ്രചരിപ്പിച്ച് ലോകമെമ്പാടും വാര്‍ത്തയാക്കുകയും ചെയ്തു അദ്ദേഹം. ഓംനിപ്രോസസ്സറിന്റെ ആദ്യരൂപം തയാറാക്കി ഏഴുമാസം കഴിഞ്ഞപ്പോള്‍ സെനഗലിലെ ഏറ്റവും വലിയ നഗരമായ ഡക്കയില്‍ ഇത് സ്ഥാപിക്കുകയും ചെയ്തു.
ഇതുവഴി പരിഹരിച്ചത് സെനഗലിലെ ഏറ്റവും വലിയ നഗരമായ ഡക്കയിലെ രണ്ടു പ്രശ്‌നങ്ങളാണ്്. ഒന്ന്, വൃത്തിഹീനമായ രീതിയില്‍ കൈകാര്യം ചെയ്തിരുന്ന മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ ശാസ്ത്രീയമായി ശേഖരിച്ച് പരിസരശുചീകരണം ഉറപ്പാക്കി. രണ്ട്, നഗരത്തിനാവശ്യമായ വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കി. പ്രോസസ്സറില്‍ അവശേഷിക്കുന്ന മാലിന്യപ്പൊടി വളമായും ഉപയോഗപ്പെടുത്തി.
ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആദ്യഘട്ടത്തിലും പിന്നീട് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും പദ്ധതിയെത്തിക്കാനാണ് ബില്‍ഗേറ്റ്‌സ്്് ്ശ്രമിക്കുന്നത്.കുട്ടികളുടെ ആരോഗ്യം, കൊതുകുജന്യരോഗങ്ങള്‍, ക്ഷയം, ഇന്ധനങ്ങളുടെ കൃത്യമായ ഉപഭോഗം, ഭക്ഷ്യക്ഷാമം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നുണ്ട് ഗേറ്റ്‌സിന്റെ ഫൗണ്ടേഷന്‍. ശുചിത്വരഹിതമായ ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ കാരണം പ്രതിവര്‍ഷം ഏഴുലക്ഷം കുട്ടികള്‍ മരിക്കുന്നുണ്ടെന്നും ഗേറ്റ്‌സ് പറയുന്നു.
ഡക്കയിലാകട്ടെ 12 ലക്ഷത്തോളം ജനങ്ങളുടെ വീടുകള്‍ക്ക് പൊതുഅഴുക്കുചാലിലേക്ക് കണക്ഷനില്ല. തങ്ങളുടേതായ രീതിയിലാണ് അവരുടെ മാലിന്യനിര്‍മാര്‍ജനം. മാലിന്യം ഒഴുക്കിക്കളയാനുള്ള ഓവുചാലുകളുള്ളയിടങ്ങളിലാകട്ടെ എല്ലാറ്റിലും പ്ലാസ്റ്റിക് ഉള്‍പ്പെടെ കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകന്നു. മാത്രവുമല്ല അവിടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകഴിഞ്ഞാല്‍ പ്രദേശവാസികള്‍ തന്നെ വിസര്‍ജ്യം കോരിയെടുത്ത് സമീപത്തൊരു കുഴിയുണ്ടാക്കി ഇട്ടുമൂടുകയാണു പതിവ്. അതും കയ്യോ കാലോ ഒന്നും മൂടാതെ. മണ്ണിലേക്ക് നേരിട്ട് വിസര്‍ജ്യം ഇറങ്ങിയുള്ള രോഗങ്ങള്‍ വേറെയും. പൈപ്പ് വഴി മാലിന്യം വലിച്ചെടുത്ത് ടാങ്കറിലാക്കി കൊണ്ടുപോകുമ്പോഴും അവ നിക്ഷേപിക്കാനും സ്ഥലമില്ല. ഈ സാഹചര്യത്തിലാണ് ഡക്കയിലെ ഓംനിപ്രോസസ്സറിലേക്ക് വന്‍തോതില്‍ മാലിന്യമെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്.
സ്റ്റീം പവര്‍ പ്ലാന്റ്, ഇന്‍സിനെറേറ്റര്‍, വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം എന്നിവ ചേര്‍ന്നതാണ് ഓംനിപ്രോസസ്സര്‍. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ കണ്‍വേയര്‍ ബെല്‍റ്റിലൂടെ കടത്തിവിട്ട് ഇന്‍സിനെറേറ്ററിലെത്തിക്കും. ആ സമയത്തെല്ലാം ഉന്നതതാപത്തില്‍ മാലിന്യം നിറഞ്ഞ ജലം തിളപ്പിക്കുന്നുമുണ്ടാകും. 1000 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. വരുന്ന മാലിന്യത്തില്‍ ഖരരൂപത്തിലുള്ള ഉണക്കിപ്പൊടിച്ച് ഒഴിവാക്കാനുള്ള െ്രെഡയറിന് ആവശ്യമായ ചൂട് സ്റ്റീം എന്‍ജിന്‍ വഴിയാണ് ലഭിക്കുക. ശേഷിച്ച് ലഭിക്കുന്ന ചെളിരൂപത്തിലുള്ള വെള്ളവും തിളപ്പിക്കും. അങ്ങനെയും കുറേ ഖരമാലിന്യങ്ങള്‍ വേര്‍തരിക്കപ്പെടും. ശേഷം ഇന്‍സിനറേറ്റര്‍ ഖരമാലിന്യങ്ങളെ കത്തിച്ചു കളയും. അതുവഴി വന്‍തോതില്‍ ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലുമുള്ള നീരാവിയുണ്ടാകും. സ്റ്റീം എന്‍ജിന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം അതുവഴിയായിരിക്കും ലഭിക്കുക. അങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഒരു ജനറേറ്റര്‍ വഴി ഓംനിപ്രോസസ്സറിലേക്ക് ഉപയോഗപ്പെടുത്തും. ശേഷിക്കുന്ന വൈദ്യുതി ആവശ്യക്കാര്‍ക്ക് വില്‍ക്കും. വെള്ളവും അങ്ങനെത്തന്നെ. കുപ്പിയിലും കവറിലുമെല്ലാമായി ഡക്കയില്‍ പലയിടത്തും ലഭിക്കുന്ന വെള്ളം ഇങ്ങനെ മാലിന്യം ശുദ്ധീകരിച്ചുണ്ടാക്കിയതാണെന്ന് ആര്‍ക്കും അറിയില്ല. അറിഞ്ഞാലും ആര്‍ക്കും ആരോഗ്യകരമായ യാതൊരു പ്രശ്‌നവും ഇന്നേവരെ ആ വെള്ളം കൊണ്ട് ഉണ്ടായിട്ടുമില്ല. അത്രയേറെ ടെസ്റ്റുകള്‍ പാസായിക്കഴിഞ്ഞു മാലിന്യത്തില്‍നിന്നുള്ള ഈ കുടിവെള്ളം.
15 ലക്ഷം ഡോളറാണ് ഒരു ഓംനിപ്രോസസ്സറിനു വരുന്ന ചെലവ്. അതുവഴി പ്രതിദിനം 14 ടണ്‍ വരെ മലിനജലത്തെ വെള്ളവും വൈദ്യുതിയുമാക്കി മാറ്റാനാകും. ഒരുലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അത്രയും ധാരാളം. മാത്രവുമല്ല അധികം വൈകാതെ തന്നെ ശുദ്ധീകരിക്കാന്‍ ആവശ്യത്തിന് മലിനജലം ലഭിക്കുന്നില്ല എന്ന പരാതിയും ഡക്കയില്‍ നിന്നു കേള്‍ക്കാമെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. അത്രയേറെ താത്പര്യത്തോടെയാണ് ജനം പദ്ധതിയെ ഏറ്റെടുത്തിരിക്കുന്നത്. പ്രദേശവാസികളില്‍ ഒട്ടേറെപ്പേര്‍ക്ക് തൊഴിലവസരവും ഒരുക്കിയിട്ടുണ്ട് ഈ ജലശുദ്ധീകരണ ശാല. ഇവിടെ ചാരമായി ബാക്കിവരുന്ന മാലിന്യമാകട്ടെ ഒന്നാന്തരം വളം കൂടിയാണ്.
ജലമില്ലാതാകുന്ന കാലത്ത് മാലിന്യം പോലും വെള്ളമാക്കേണ്ടതിന്റെ ആവശ്യകത നേരത്തേതന്നെ ബില്‍ഗേറ്റ്‌സ് തിരിച്ചറിഞ്ഞതിന്റെ ഗുണമാണ് ഇന്ന് സെനഗല്‍ അനുഭവിക്കുന്നത്. കാല്‍ക്കുലേറ്ററുകളില്‍ ലോകം കണക്കുകൂട്ടിയിരുന്ന നാളുകളില്‍ കംപ്യൂട്ടറില്‍ ഭാവി കണ്ട പ്രതിഭയില്‍ നിന്ന് ഇങ്ങനെയുള്ള ചിന്തകള്‍ വന്നില്ലെങ്കിലല്ലേയുള്ളൂ അദ്ഭുതം!
https://www.facebook.com/Malayalivartha