ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച റജീന അവസാനം 3 മക്കളോടൊപ്പം ട്രെയിന്‍ പാളത്തില്‍ ചതഞ്ഞരഞ്ഞു
കോഴിക്കോട് പുതിയങ്ങാടി കോയറോഡിനു സമീപം പള്ളിക്കണ്ടി റെയില്‍വേ ട്രാക്കില്‍ ഞായറാഴ്ച്ച തീവണ്ടി തട്ടി യുവതിയും മൂന്ന് പെണ്‍കുട്ടികളും മരിച്ച സംഭവത്തില്‍ നാട്ടുകാരുടേയും ബന്ധുക്കളുടേയും ഞെട്ടല്‍ മാറിയിട്ടില്ല. മലപ്പുറം തിരൂരങ്ങാടി വികെ പടി സ്വദേശി പടിഞ്ഞാറ്റില്‍ പുത്തന്‍വീട്ടില്‍ രാജേഷിന്റെ ഭാര്യ ഭാവന(38), മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ആറരയോടെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട് കമ്പളക്കാട് പടിഞ്ഞാറത്തറ സ്വദേശിനിയാണ് മരിച്ച ഭാവന. മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഭാവനയുടെ പഴയ പേര് റജീനയെന്നായിരുന്നു. രാജേഷുമായുള്ള പ്രണയം വിവാഹത്തിലെത്തുകയും പിന്നീട് ഭാവനയായി ജീവിക്കുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ രാജേഷ് മരപ്പണിക്കായി വയനാട്ടില്‍ എത്തിയതായിരുന്നു. ഇവിടെ നിന്നും റജീനയെ പരിചയപ്പെട്ടു. ഈ അടുപ്പം പ്രണയമായി വളര്‍ന്ന് വിവാഹത്തിലെത്തി. 14 വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. റജീനയെ സ്വന്തമാക്കാനായി മുസ്ലിംമാണെന്ന് രാജേഷ് വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇരുവരും ഒരുമിച്ചു ജീവിതം ആരംഭിച്ചു.
പ്രണയ ലോകത്ത് നിന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളിലെത്തിയപ്പോള്‍ രാജേഷിനോടൊപ്പമുള്ള റെജീനയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. രാജേഷിന്റെ മദ്യപാനവും വഴക്കും സ്വത്തിനായുള്ള ആര്‍ത്തിയും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. റെജീനയുടെ കുടുംബവുമായി കൂടുതല്‍ അകന്നു. ഇതിനോടകം രണ്ട് പെണ്‍കുട്ടികള്‍ക്ക് റജീന ജന്മം നല്‍കിയിരുന്നു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ചുമക്കുമ്പോഴാണ് റജീനയുടെ വീട്ടുകാരുമായുണ്ടായ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രാജേഷും കുടുംബവും തിരൂരങ്ങാടി മമ്പുറത്തിനടുത്ത വി കെ പടിയില്‍ എത്തുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി വാടക ക്വാര്‍ട്ടേഴ്‌സില്‍ ഇവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നു. ഭാവനയെന്നാണ് ഇവിടെ റജീന അറിയപ്പെട്ടിരുന്നത്. മൂന്ന് കുട്ടികളെയും സമീപത്തെ ഇരിമ്പുഞ്ചോല സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. കൂടുതല്‍ കൂട്ടുകെട്ടോ സൗഹൃദവലയമോ രാജേഷിന് ഉണ്ടായിരുന്നില്ല.
ഹനുമാന്‍ സേനയുടെ സജീവ പ്രവര്‍ത്തകനായി ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷേത്ര ഭൂമികള്‍ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് നല്‍കാമെന്നു പറഞ്ഞായിരുന്നു രാജേഷിന്റെ നേതൃത്വത്തില്‍ ഹനുമാന്‍ സേന രംഗത്തെത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടെയുള്ള ഹനുമാന്‍ സേനക്കാരെല്ലാം പൊലീസ് കേസ് നേരിട്ടു. ഇതോടെ ഹനുമാന്‍ സേനയില്‍ നിന്ന് പിന്നോട്ടടിച്ചു.
ആശാരിപ്പണിക്കാരനായിരുന്ന രാജേഷ് തന്റെ തൊഴില്‍ ചെയ്ത് കുടുംബത്തെ പോറ്റിപ്പോന്നു. എന്നാല്‍ മദ്യപിച്ചെത്തി ഭാവനയെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ പതിവായിരുന്നു. പുറത്ത് ആരോടും കൂടുതല്‍ മിണ്ടാത്ത പ്രകൃതമാണ് രാജേഷിന്. ഭാവന വീടുവിട്ടിറങ്ങിയത് രാജേഷിന്റെ ഉപദ്രവം സഹിക്കവയ്യാതെ തന്നെയാകാമെന്നാണ് അയല്‍വാസികള്‍ സംശയിക്കുന്നത്. ഭാവന വീടുവിട്ടിറങ്ങിയ ശേഷം രാജേഷ് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. റെയില്‍വേ ട്രാക്കില്‍ മൃതദേഹങ്ങള്‍ കിടന്ന ദിവസം ഉച്ചയോടെയാണ് തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ രജേഷ് എത്തി മിസ്സിങ് വിവരം അറിയിച്ചത്. ഭാര്യയും കുട്ടികളും വീടുവിട്ടിറങ്ങിയ ശേഷം കണ്ണൂരിലെ ഒരു ടെലഫോണ്‍ ബൂത്തില്‍ നിന്ന് കോള്‍ വന്നിരുന്നതായും ഇതന്വേഷിച്ച് കണ്ണൂരില്‍ പോയിരുന്നതായും സമീപവാസികളോട് രാജേഷ് പറഞ്ഞിട്ടുണ്ട്. അതേസമയം നാലുപേരും ഒരേ സമയം െ്രെടന്‍ തട്ടി മരിക്കാന്‍ സാധ്യതയില്ലെന്നും മൃതദേഹത്തിന് കൂടുതല്‍ കേടുപാട് പറ്റിയിട്ടില്ലെന്നും ഇത് സംശയം ഇരട്ടിപ്പിക്കുന്നതായും ഭാവനയുടെ ബന്ധുക്കള്‍ പറയുന്നു. മരണത്തിനു കാരണം ഭര്‍ത്താവ് രാജേഷ് തന്നെയെന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ തറപ്പിച്ച് പറയുന്നു.
https://www.facebook.com/Malayalivartha