നുണ പരിശോധനയ്ക്കായി വെല്ലുവിളിച്ച് അവസാനം ദിലീപ് മാത്രമായി
യുവനടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നുണപരിശോധനയ്ക്കു തയ്യാറെന്ന നടന്‍ ദിലീപിന്റെ പ്രഖ്യാപനം നിയമപരമായി നിലനില്‍ക്കില്ല. ഒന്നാമതായി നുണ പരിശോധനയ്ക്ക് വിധേയനാകുന്ന ആള്‍ രേഖാപരമായ പേപ്പറുകളിലാണ് ഒപ്പിട്ട് നല്‍കേണ്ടത്. അത് കോടതിയ്ക്ക് ബോധ്യമാകുകയും വേണം.
മാത്രമല്ല സത്യാവസ്ഥ കണ്ടെത്താന്‍ മറ്റു ശാസ്ത്രിയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പോകുന്നത്. അതേസമയം ദിലീപിന്റെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് ബോധപൂര്‍വം തന്നെയെന്നും വ്യക്തമാകുന്നുണ്ട്.
തന്നെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചും നിരപരാധിത്വം ഏറ്റുപറഞ്ഞും ദിലീപ് സമൂഹമാധ്യമത്തിലൂടെ രംഗത്തു വന്നിരുന്നു. ഏതുതരം നുണപരിശോധനയ്ക്കും തയ്യാറാണെന്നും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഇതുവരെ ആരും പരാതിയൊന്നും നല്‍കിയിട്ടില്ല. ആദ്യ അന്വേഷണത്തില്‍ സാക്ഷികളോ പ്രതികളോ അങ്ങനെ മൊഴി നല്‍കിയിട്ടുമില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണത്തില്‍ മാത്രമാണ് മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിനെതിരെ പറയുന്നത്. നേരത്തെ പറയാതിരുന്നതിന്റെയും ഇപ്പോള്‍ പറയുന്നതിന്റെയും ഉദ്ദേശം എന്താണെന്ന് കണ്ടെത്തേണ്ടതുമുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ അതുറപ്പിക്കുകയും വേണം. അതിന് മുന്‍പ് ദിലീപിനെതിരെ ഒരു നടപടിയിലേക്കും പൊലീസ് കടക്കില്ലെന്നാണ് വിവരം.
അങ്ങനെയെന്തെങ്കിലും തെളിവ് ലഭിച്ചാല്‍ പിന്നെ നുണപരിശോധനയുടെ ആവശ്യം വരുന്നതുമില്ല. സാധാരണ ഏത് കേസിലും സാക്ഷികളുടെയോ പ്രതികളുടെയോ ആവശ്യം അനുസരിച്ചല്ല അന്വേഷണ സംഘം നുണപരിശോധന നടത്തുക. ലഭിച്ചുകഴിഞ്ഞ തെളിവുകള്‍ ഉറപ്പിക്കാനാണ് അത് നടത്തുക. നുണപരിശോധനയ്ക്കു തീരുമാനിച്ചു കഴിഞ്ഞാല്‍ കോടതി മുഖേന, അതിനു വിധേയരാകാനുള്ളവരുടെ സമ്മതം നേടണമെന്നാണ് ചട്ടം. ആരെയെങ്കിലും പ്രതി ചേര്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ നുണപരിശോധന നടത്തുന്ന കീഴ്‌വഴക്കവുമില്ല. ഇതൊക്കെയാണെങ്കിലും കീഴ്‌വഴക്കങ്ങളെല്ലാം വിട്ട് അടിയന്തര നടപടികളിലേക്ക് കടക്കേണ്ട അസാധാരണ സാഹചര്യം ഉണ്ടായാല്‍ അതിനും നിയമ തടസമൊന്നും ഉണ്ടാകില്ല.
https://www.facebook.com/Malayalivartha