അന്വേഷണം വഴിത്തിരിവിലേക്ക്...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്. ഒരാഴ്ചയ്ക്കകം കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിര്‍ണായ വിവരങ്ങള്‍ നല്‍കാനാകുമെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. നിലവില്‍ പള്‍സര്‍ ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
കത്ത് ആരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരം എഴുതിയതാണോ, പള്‍സര്‍ സുനിയുടെ ആവശ്യപ്രകാരമാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍, ഇതിനായുള്ള തീയതി ഇതുവരെ ആലുവ മജിസ്‌ട്രേട്ട് കോടതി തീരുമാനിച്ചിട്ടില്ല. അതേസമയം, വിഷയത്തില്‍ സിനിമാലോകം ഉലയുകയാണ്. ഇപ്പോള്‍ തന്നെ സിനിമാലോകം രണ്ടുതട്ടിലായി. ദിലീപിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും. നാളെ ചേരുന്ന അമ്മയുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും.
ബ്ലാക്ക്‌മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഏപ്രില്‍ 20നാണ് ദിലീപ് പരാതി നല്‍കിയിട്ടുള്ളത്. പരാതി നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാത്തത് മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാലാണെന്നാണ് സൂചന. ദിലീപിന്റേയും മാനേജര്‍ അപ്പുണ്ണിയുടെയും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതും നീളുകയാണ്.
എന്നാല്‍, 29ന് ദിലീപിനോട് കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന വാര്‍ത്തയും പരക്കുന്നുണ്ട്. നിലവില്‍ ബ്ലാക്ക്‌മെയിലിംഗ് കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പള്‍സര്‍ സുനിയുടെ സഹതടവുകാരെ കോടതി റിമാന്‍ഡ് ചെയ്തു. ഇടപ്പള്ളി വിഷ്ണു, കൂട്ടാളി സനല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സിന്റെ വെളിപ്പെടുത്തലോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. നടിയെ ആക്രമിച്ചത് പ്രമുഖന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് സുനി പറഞ്ഞതായാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. അശ്ലീല ഫോട്ടോയെടുക്കാനായിരുന്നു ക്വട്ടേഷനെന്നും ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ ആള്‍ വിശ്വസിപ്പിച്ചെന്നും പള്‍സര്‍ പറഞ്ഞതായി ജിന്‍സ് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ജിന്‍സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha