ഗള്‍ഫില്‍ കെണിയൊരുക്കുന്ന സെക്‌സ് മാഫിയ!
യു.എ.ഇയില്‍ ബേബി കെയറില്‍ ജോലിക്ക് വന്ന മാവേലിക്കര സ്വദേശിനി മീര വാസുദേവന്‍ ഒടുവില്‍ എത്തപ്പെട്ടത് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍. അജ്മാനിലെ ഒരു ഓഫീസില്‍ നിന്നു ഒമാനി സ്‌പോണ്‍സര്‍ മീരയെ വീട്ടു ജോലിക്കായി വാങ്ങി മസ്‌കത്തില്‍ എത്തിക്കുകയായിരുന്നു. നാല് മാസം ഇവിടെ ജോലി ചെയ്ത മീര കഴിഞ്ഞ മാസം പകുതിയോടെ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.
2016 മേയിലാണ് അജ്മാനിലെ സ്വകാര്യ ബേബി കെയറില്‍ ജോലിക്കെന്ന് പറഞ്ഞ് സുഹൃത്ത് മീരയെ ഇവിടെയത്തിച്ചത്. വീസയ്‌ക്കോ ടിക്കറ്റിനോ പണം ഈടാക്കിയിരുന്നില്ല. മെഡിക്കല്‍ പരിശോധനയ്ക്കുള്ള 3,500 രൂപ മാത്രമാണ് മീരയ്ക്ക് ചെലവായത്. എന്നാല്‍, പറഞ്ഞ ജോലിയോ മറ്റെന്തെങ്കിലും പണിയോ ഇവിടെ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ അജ്മാനിലെ ഓഫീസില്‍ വന്നിരിക്കുക മാത്രമായിരുന്നു യുവതി ചെയ്തത്. ഒരു മാസം വരെ ഇങ്ങനെ തുടര്‍ന്നു. പന്നീടാണ് ഒരു ഒമാനി സ്ത്രീ വന്ന് മീരയെ അജ്മാനിലെ കമ്പനിയില്‍ നിന്ന് പണം കൊടുത്ത് വാങ്ങി ഒമാനിലേക്കു കൊണ്ടുപോയത്.
നാല് മാസം വരെ 70 റിയാല്‍ ശമ്പളത്തിന് മീര ഒമാനില്‍ ജോലി ചെയ്തു. എന്നാല്‍, അധികസമയ ജോലി കാരണം ശാരീരിക പ്രയാസം ശക്തമായതോടെ നാട്ടിലേക്ക് അയയ്ക്കാന്‍ സ്വദേശിയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായിരുന്നില്ല. 1,500 റിയാലിനാണ് തന്നെ അജ്മാനില്‍ നിന്ന് വാങ്ങിയതെന്നും ഇത്രയും തുക നല്‍കിയാല്‍ തിരച്ചയക്കാമെന്നുമായിരുന്നു സ്വദേശി വീട്ടുകാരുടെ പ്രതികരണം.
പിന്നീട് സലാലയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ വന്ന് മീരയെ ഇന്ത്യന്‍ എംബസിയിലേക്ക് എത്തിക്കുകയായിരുന്നു. 18 ദിവസമായി എംബസി ഷെല്‍ട്ടറില്‍ കഴിഞ്ഞ മീരയുടെ കൈവശം പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലായിരുന്നു. ഇതിനിടെ സ്‌പോണ്‍സര്‍ എംബസിയില്‍ എത്തി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു വര്‍ഷം കൂടി ഇവരുടെ വീട്ടില്‍ ജോലി ചെയ്യണമെന്നായിരുന്നു ആവശ്യം. തന്നോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അജ്മാനിലെ ഓഫീസില്‍ ഉണ്ടായിരുന്നതായും ഇവിടെ നിന്ന് മറ്റു പല സ്ഥലങ്ങളിലേക്കും ഇവരെ വില്‍പന നടത്തുകയായിരുന്നുവെന്നും മീര വാസുദേവന്‍ പറഞ്ഞു. മീരയെ പിന്നീട് ഇന്ത്യയിലേയ്ക്ക് അയച്ചു.
https://www.facebook.com/Malayalivartha