17 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന മാനുഷിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നറിയണ്ടേ...
17 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം എത്തുന്നത് മാനുഷിയിലൂടെയാണ്. ഡോക്ടര്‍ ദമ്പതിമാരുടെ മകളായി ഹരിയാനയില്‍ ജനിച്ച മാനുഷിയുടെ പ്രാഥമിക വിദ്യാഭ്യാസം ന്യൂഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലായിരുന്നു.
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് വൈദ്യശാസ്ത്ര രംഗത്ത് സേവനം അനുഷ്ഠിക്കാനാണ് മാനുഷിക്കു മോഹം. ഗ്രാമീണ മേഖലയില്‍ ആശുപത്രികള്‍ സ്ഥാപിച്ച് പാവങ്ങള്‍ക്ക് ആരോഗ്യസേവനം ഉറപ്പാക്കാനും മാനുഷിക്ക് ആഗ്രഹമുണ്ട്.
ഇരുപത്തിയൊന്നുകാരി മാനുഷി ചില്ലര്‍ ലോകസുന്ദരിപ്പട്ടത്തിനുവേണ്ടിയുള്ള മത്സരത്തിനായി തയ്യാറെടുക്കുന്ന സമയത്ത് പലപ്പോഴായി സൗന്ദര്യപരിപാലനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പാലിക്കുന്ന കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമാണ് ലോകസുന്ദരി കിരീടം വരെയെത്തിയ മാനുഷിയുടെ സൗന്ദര്യ യാത്രയുടെ സീക്രട്ട്സ്.
സെലിബ്രിറ്റി ന്യൂട്രീഷനായ മാമി അഗര്‍വാളാണ് മാനുഷിയുടെ ഫിറ്റ്നെസ് ഗുരു. ആറുനേരം കഴിക്കേണ്ട മികച്ചൊരു ഡയറ്റ് ചാര്‍ട്ടാണ് മിസ് ഇന്ത്യക്ക് ശേഷം ലോക സുന്ദരി മത്സരത്തിന് തയ്യാറെടുക്കുന്ന മാനുഷിക്ക് വേണ്ടി മാമി തയ്യാറാക്കിയത്. 'ഒരുപാട് മേക്കപ്പ് അണിയാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു മികച്ച ഡയറ്റാണ് ഏറ്റവും പ്രധാനം. ചര്‍മം എല്ലായ്പ്പോഴും മോയ്ചുറൈസ്ഡ് ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതെല്ലാം അടിസ്ഥാനപരമായ കാര്യങ്ങളാണെന്ന് എനിക്കറിയാം. പക്ഷേ എന്നില്‍ ഇത് അത്ഭുതം സൃഷ്ടിക്കുന്നു.'- മാനുഷി പറയുന്നു.
ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കാന്‍ മാനുഷി ശ്രദ്ധിക്കാറുണ്ട്. രാത്രി എട്ടുമണിക്കൂര്‍ ഉറക്കവും നിര്‍ബന്ധം. കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുൻപ് തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ആഴ്ചയില്‍ നാലോ അഞ്ചോ തവണ വര്‍ക്കൗട്ടിനും മാനുഷി സമയം ചെലവഴിച്ചിരുന്നു.
മാനുഷിയ്ക്കുവേണ്ടി മാമി തയ്യാറാക്കിയ ആറുനേരം കഴിക്കേണ്ട ഡയറ്റ് ചാര്‍ട്ട് ഇങ്ങനെ;
അതിരാവിലെ - ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം (താല്പര്യപ്രകാരം ചെറുനാരങ്ങ നീര്‍ ചേര്‍ക്കാം)
പ്രാതല്‍ - ഓട്ട്സ് അല്ലെങ്കില്‍ വീറ്റ് ഫ്ളെയ്ക്ക്സിനൊപ്പം ശുദ്ധമായ കട്ടത്തൈര്, കൂടാതെ ഫ്രഷ് ഫ്രൂട്ട്സ് സീഡ്സ്, രണ്ടോ മൂന്നോ മുട്ട വെള്ള, കാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് എന്നിവ
മിഡ് മീല്‍ - നാളികേരവെള്ളവും പഴങ്ങളും
ഉച്ചഭക്ഷണം - ക്വിനോ/ ചോറ് / ചപ്പാത്തി ഇതിനൊപ്പം ഒരു ബൗള്‍ വെജിറ്റബിള്‍സ്. ഷ്രെഡഡ് ചിക്കന്‍ അല്ലെങ്കില്‍ പയറുവര്‍ഗങ്ങള്‍
വൈകീട്ട് - പഴവര്‍ഗ്ഗങ്ങള്‍/ വാഴപ്പഴം. ഫിഗ് സ്മൂത്തി. ഉപ്പുചേര്‍ക്കാത്ത നട്സ് എന്നിവ
അത്താഴം - പാകം ചെയ്ത പച്ചക്കറികള്‍ (ബ്രൊക്കോളി / കാരറ്റ് / ബീന്‍സ് / കൂണ്‍ / ബീറ്റ്റൂട്ട്). ചിക്കന്‍ / ഫിഷ് (ഗ്രില്‍ഡ് / റോസ്റ്റഡ്)
https://www.facebook.com/Malayalivartha