പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് നടൻ പ്രകാശ് രാജ്
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇടപെടാൻ പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് കൈകോർത്തിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഗുജറാത്തിലെ പാലൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി കോണ്‍ഗ്രസിനെതിരേ ഇത്തരത്തിൽ ഒരു ആരോപണമുന്നയിച്ചത്. മോദിയുടെ ഈ ആരോപണത്തിനെതിരെ നടൻ പ്രകാശ്രാജ് രംഗത്തെത്തി. ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ പ്രകാശ് രാജ് ചോദിക്കുന്നതിങ്ങനെ;
മോദി ആരോപിച്ച കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ ഇക്കാര്യം തെരഞ്ഞെടുപ്പ് റാലിയിൽ വിളിച്ചു പറയുന്നതിനു പകരം അവർക്കെതിരേ കേസെടുക്കുകയായിരുന്നില്ലേ ചെയ്യേണ്ടത്..? രാജ്യത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും നമ്മുടെ രാജ്യത്തെ ആര് നയിക്കണം എന്നു തീരുമാനിക്കാനും വേണ്ടി നമ്മുടെ ശത്രുരാജ്യവുമായി ഗൂഡാലോചന നടത്തി എന്നാണ് മോദി ആരോപിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഗൂഢാലോചനയെപ്പറ്റി നിങ്ങളുടെ പക്കൽ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിൽ അവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണു വേണ്ടത്. കാരണം ഇത് വലിയ അപകടവും നമ്മുടെ രാജ്യത്തിനു നേരെയുള്ള സുരക്ഷാ ഭീഷണിയുമാണ്. ആരോപിതർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം എന്തിനാണു നിങ്ങൾ ജനങ്ങളോടു പരാതി പറയുന്നത്- പ്രകാശ് രാജ് പറഞ്ഞു.
https://www.facebook.com/Malayalivartha