ജയിലുകളിൽ വിചാരണത്തടവുകാരായി കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ആശ്വസിക്കാം; തടവുകാർക്ക് മെച്ചപ്പെട്ടചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, നിയമ ഭേദഗതിക്ക് അഭ്യർത്ഥിക്കും
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വിചാരണത്തടവുകാരായി കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ആശ്വസിക്കാം. ഇവർക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കിയ ശേഷം രേഖാമൂലം വിശദീകരണം സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജയിൽ മേധാവിക്കും സാമൂഹ്യനീതി ഡയറക്ടർക്കും നിർദ്ദേശം നൽകി.
ഏറ്റവും അധികം പീഡനം അനുഭവിക്കുന്നവരാണ് മാനസിക വെല്ലു വിളി നേരിടുന്ന വിചാരണ തടവുകാർ. ഒരു പ്രമുഖ ദിനപത്രമാണ് ഇവരുടെ ദൈന്യാവസ്ഥ പുറത്തു കൊണ്ടുവന്നത്.
മാനസികാരോഗ്യ നിയമം കേന്ദ്ര നിയമമായതിനാൽ രോഗം കാരണം വിചാരണ തടസ്സപ്പെടുന്ന തടവുകാരുടെ കാര്യത്തിൽ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷനോട് അഭ്യർത്ഥിക്കാനും സംസ്ഥാന കമ്മീഷൻ തീരുമാനിച്ചു. ഇതിനായി സംസ്ഥാന മനുഷ്യാവകാ കമ്മീഷൻ സെക്രട്ടറിയെ കമ്മീഷൻ ചുമതലപ്പെടുത്തി.
രോഗം കാരണം വിചാരണ നേരിടാൻ കഴിയാതെ വർഷങ്ങളോളം ജയിലിൽ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന വിചാരണത്തടവുകാരുടെ ദയനീയാവസ്ഥ കീഴ്ക്കോടതികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഹൈക്കോടതിയെ ഇടപെടു വിക്കാൻ വിഷയം കേരള ഹൈക്കോടതി സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറോട് അഭ്യർത്ഥിക്കാനും കമ്മീഷൻ തീരുമാനിച്ചു.
സാമൂഹ്യനീതി ഡയറക്ടറും ജയിൽ മേധാവിയും ജനുവരിയിൽ കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ ആവശ്യപ്പെട്ടു. ശബ്ദമുയർത്താനോ കൈയുയർത്താനോ കഴിയാത്തവർക്ക് വേണ്ടി ഉദ്യോഗസ്ഥ വൃന്ദം സ്വയം സംസാരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാനസിക വെല്ലുവിളി നേരിടുന്ന 88 തടവുകാരാണ് വിവിധ ജയിലുകളിലുള്ളത്. ഇതിൽ 51 പേർ ജയിലുകളിൽ കഴിയുന്നു. 37 പേരെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിലാക്കിയിട്ടുണ്ട്.
മാനസിക പ്രശ്നമുള്ള തടവുകാരെ ചികിത്സിക്കാൻ സർക്കാർ ആശുപത്രികൾ പര്യാപ്തമല്ലെങ്കിൽ സ്വകാര്യാശുപത്രികൾ തയ്യാറാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം. മികച്ച ചികിത്സ നൽകാതിരുന്നാൽ അത് മനുഷ്യാവകാശ ലംഘനമാണെന്നും അതിൻമേൽ നടപടി സ്വീകരിക്കേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാധാരണ തടവുകാരെ പോലെ കഴിയുന്ന രോഗികൾക്ക് ചികിത്സ നൽകുന്നില്ല.
വിചാരണത്തടവുകാർ ആരോപണ വിധേയർ മാത്രമാണ്. കുറ്റം തെളിയുന്നത് വരെ അവർ നിരപരാധികളാണെന്നതാണ് ക്രിമിനൽ നിയമത്തിലെ അടിസ്ഥാന പ്രമാണം. എന്നാൽ മൂന്നു കൊല്ലം മാത്രം ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റം ചെയ്തവർ ഒരു രോഗത്തിന്റെ പേരിൽ വർഷങ്ങളോളം വിചാരണ തടവ് അനുഭവിക്കേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ദൈവത്തിന്റെ സ്വന്തം നാടിന് ഇതിന്റെ പേരിൽ തലകുനിക്കേണ്ടി വരും. രോഗത്തിന്റെ പേരിൽ ഇത്തരമൊരു ശിക്ഷ നൽകണ്ടത് നിന്ദ്യവും ക്രുരവുമാണ്.
കോടതികൾ ഇക്കാര്യത്തിൽ നിസഹായരാണെന്ന് കമ്മീഷൻ പറഞ്ഞു. വിചാരണ പൂർണയാക്കി മാത്രമേ അവർക്ക് ശിക്ഷ വിധിക്കാൻ കഴിയുകയുള്ളു. എന്നാൽ രോഗം കാരണം ഇത്തരകാർക്ക് വിചാരണയിൽ പങ്കെടുക്കാനും കഴിയില്ല. കണ്ണു തുറക്കേണ്ടത് സർക്കാരും സാമാജികരുമാണ്. പുതിയ നിയമനിർമ്മാണമോ നിയമഭേദഗതിയോ ഉണ്ടാകണം.
https://www.facebook.com/Malayalivartha