പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തുനിഞ്ഞിറങ്ങുന്നു
എ.കെ.ശശീന്ദ്രന് മന്ത്രി കസേര മടക്കി നൽകുകയും തനിക്ക് നൽകാതിരിക്കുകയും ചെയ്യുന്ന പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തുനിഞ്ഞിറങ്ങുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കി പ്രസ്താവനയിറക്കിറക്കുന്നത് ഇതിന് വേണ്ടിയാണെന്ന് സൂചനയുണ്ട്.സി പി ഐ യെയും സി പി എമ്മിനെയും തെറ്റിക്കുകയും പാർട്ടിയെ പ്രതിസന്ധിയിലാക്കുകയുമാണ് ലക്ഷ്യം.
ഗുരുതരമായ ആരോപണം ഉയർന്നിട്ടും ശശീന്ദ്രനെ പിണറായിയും കോടിയേരിയും സഹായിച്ചു. തന്റെ പേരിൽ വ്യാജമായി ഒരു ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ അതിൻമേൽ നടപടി കർശനമാക്കി. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയും ജയരാജൻ കുറ്റക്കാരനല്ലെന്ന് തെളിയുകയും ചെയ്തു. ജയരാജന്റെ നടപടി കാരണം സർക്കാരിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. താൻ നിയമിച്ച സുധീൻ നമ്പ്യാർ തത്സ്ഥാനത്ത് ചുമതലയേറ്റുമില്ല. എന്നിട്ടും തനിക്ക് ഉണ്ടായ മാനക്കേട് മാറ്റാൻ തയ്യാറാകുന്നില്ലെന്നാണ് ജയരാജന്റെ നിലപാട്. കോടതി വിജിലൻസ് നിലപാട് അംഗീകരിച്ചിട്ടും ജയരാജനെ തിരിച്ചെടുക്കാത്തതിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം അമർഷത്തിലാണ്.
പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ജയരാജനിൽ നിന്നും പിണറായി രാജിക്കത്ത് എഴുതി വാങ്ങിയതിനെ തുടർന്ന് കണ്ണൂർ ലോബിയിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സർവശക്തരായ പിണറായിയെയും കോടിയേരിയെയും എതിർക്കാനുള്ള ധൈര്യം മറ്റ് നേതാക്കൾക്കുണ്ടായിരുന്നില്ല. ക്ലീൻ ചിറ്റ് ലഭിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും ജയരാജനെ തിരിച്ചെടുക്കാത്തതിൽ കണ്ണൂരിൽ അമർഷം പുകയുന്നു. സമ്മാനം വാങ്ങാൻ പിണറായിക്ക് താഴെ വന്നേ മതിയാകൂ എന്നു പറയുന്ന അണികളും കുറവല്ല.
സർക്കാരിനെയും പാർട്ടിയെയും പ്രസ്താവനയിലൂടെ തറപറ്റിക്കുകയാണ് ജയരാജന്റെ ലക്ഷ്യം. കെഎം.മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന കാര്യം സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കാനിരിക്കെ ജയരാജൻ അക്കാര്യം ആദ്യം പറഞ്ഞു. സി പി ഐ യെ പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. സി പി ഐ യെ ഒപ്പം നിർത്തി മാണിയെ കൂട്ടുക എന്ന തന്ത്രമാണ് സി പി എം പിന്തുടരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ സിപിഐ യെ പ്രകോപിപ്പിച്ചാൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് സി പി എമ്മിനറിയാം. അതായത് കലക്കവെള്ളത്തിൽ മീൻ പിടിച്ച് വെള്ളം കൂടുതൽ കലക്കുകയാണ് ഉദ്ദേശ്യം. ജയരാജന്റെ ഉദ്ദേശ ശുദ്ധിയിൽ പിണറായിക്കും കോടിയേരിക്കും സംശയമുണ്ട്. മന്ത്രിയാകാനാണെങ്കിൽ അക്കാര്യം നേരേ ചൊവ്വേ പറഞ്ഞാൽ പോരേ എന്നാണ് കോടിയേരിയുടെ ചോദ്യം.
ശുഹൈബ് വധത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകരുതെന്ന് ജയരാജനോട് പാർട്ടി ആവശ്യംപ്പെട്ടിരുന്നു. എന്നിട്ടും ചാനൽ കണ്ടപ്പോൾ ജയരാജന്റെ നിയന്ത്രണം നഷ്ടമായി. അദ്ദേഹം മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംസാരം നിർത്തണമെന്ന് പാർട്ടി പലവട്ടം നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. ജയരാജനെ ആർക്കും നിയന്ത്രിക്കാനാവില്ലെന്ന് പാർട്ടിക്കും നേതാക്കൾക്കുമറിയാം.
https://www.facebook.com/Malayalivartha