അപൂര്വ്വസ്നേഹത്തിന്റെ, അമ്പരപ്പിക്കുന്ന ജീവിതകഥ..!
സ്നേഹവും സന്തോഷവും സഹനവും ട്വിസ്റ്റുകളുമുള്ള സിനിമാകഥയെ വെല്ലുന്ന അനുഭവകഥയാണ് ഷിഹാബിന്റെയും ഷഹാനയുടെ ജീവിത കഥ. പരിമിതികളെ പരിശ്രമം കൊണ്ട് കീഴടക്കിയ അത്ഭുതപ്രതിഭയായ ഷിഹാബിന്റെയും, പെണ്‍ചിന്തകള്‍ക്കും പെണ്സ്വപ്നങ്ങള്ക്കും അത്ര പെട്ടെന്ന് കടന്നു ചെല്ലാന്‍ ധൈര്യമില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് ഷിഹാബിന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച ഷഹാനയുടെയും അപൂര്വ്വസ്നേഹത്തിന്റെ, അമ്പരപ്പിക്കുന്ന ജീവിതകഥ.
ഈ കഥയുടെ ആദ്യഭാഗത്ത് നിറയുന്നത് കഥാ നായകനാണ്. കൈകാലുകള്‍ കവര്‍ന്നെടുത്ത വിധിയെ സ്വന്തം ഇച്ഛാശക്തി കൊണ്ട് പോരാടി തോല്‍പ്പിച്ച മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഷിഹാബ്. ചെറിയ വീഴ്ചകളില്‍ പോലും മാനസികമായി തളര്‍ന്നു പോയവര്‍ക്ക്, തീച്ചൂളയ്ക്ക് തുല്യമായ സ്വന്തം ജീവിതാനുഭങ്ങളില്‍ നിന്നും ആത്മവിശ്വാസത്തിന്റെ പാഠങ്ങള്‍ പകര് ന്നു നല്കുന്ന ഷിഹാബിനെ ലോകമറിയുന്നത് ഇന്‍സ്പിരേഷണല്‍ സ്പീച്ച് സ്പെഷ്യലിസ്റ്റ് ആയിട്ടാണ്. ഷിഹാബ് ഇന്ന് രാജ്യത്തിനകത്തും പുറത്തും വിവിധ വേദികളില്‍ സ്വന്തം ജീവിതകഥയിലൂടെ മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം പകരുന്നു.
ജന്മനാ ഷിഹാബിന് കൈകാലുകളില്ലായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഉമ്മ കഴിച്ച മരുന്നിന്റെയോ മറ്റോ പ്രശ്നമാണെന്നാണ് പറയുന്നത്. സ്കൂളില്‍ പോകാന്‍ കഴിയാത്തത് കാരണം വീട്ടില്‍ തന്നെയായിരുന്നു ബാല്യകാലം. മൂന്നാം ക്ലാസില്‍ നേരിട്ട് അഡ്മിഷന് എടുത്തിരുന്നെങ്കിലും പോകാന്‍ പറ്റിയില്ല. പിന്നീട് ഉപ്പാന്റെ എം 80 സ്കൂട്ടറിന്റെ മുന്നില്‍ പ്രത്യേകം സീറ്റ് ഘടിപ്പിച്ച് പരീക്ഷ മാത്രം എഴുതാന്‍ പോകുമായിരുന്നു.
സ്ഥിരമായി സാദാ കുട്ടികള്‍ക്കൊപ്പം സ്കൂളില്‍ പോകാന്‍ തുടങ്ങിയത് എട്ടാം ക്ലാസിലാണ്. പൂക്കോട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ചേര്‍ന്നത്.
ഉച്ചയ്ക്ക് ഉമ്മ ചെന്ന് ഭക്ഷണം വാങ്ങികൊടുക്കും. അങ്ങനെയാണ് പത്താം ക്ലാസുവരെ മുന്നോട്ട് പോയത്. ഇന്ന് ഷിഹാബ് ലിറ്ററേച്ചറില്‍ പി.ജി കഴിഞ്ഞു. ഡോക്ടര്‍ എന്നത് തന്നെയായിരുന്നു മോഹം. പക്ഷേ ഈ പരിമിതികള്‍ അതിന് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വഴി മാറി ചിന്തിച്ചു. ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും പിന്തുണയുമായി ഒരുപാട് പേരുണ്ടായിരുന്നു. ഭക്ഷണം വാരിത്തരാനുള്പ്പെടെ എല്ലാറ്റിനും കൂട്ടുകാര്‍ ഉണ്ടായിരുന്നതാണ് തന്റെ ബലം എന്നാണ് ഷിഹാബ് കരുതുന്നത്.
പക്ഷേ തനിക്ക് തന്റേതായ ഒരു ലോകമുണ്ടെന്ന് ഷിഹാബ് തിരിച്ചറിഞ്ഞു. പറ്റില്ലെന്ന് പറയുന്ന കാര്യങ്ങളെ തന്റെ രീതിയില്‍ എങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നത് ഷിഹാബ് പതിവാക്കി. ക്രിക്കറ്റ് കളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ സമയമുണ്ട്. എല്ലാവരും കളി കഴിഞ്ഞ് ബാറ്റ് കൊണ്ടു വയ്ക്കുമ്പോള്‍ അതെങ്ങനെ എടുക്കാന്‍ പറ്റുമെന്ന ശ്രമിച്ചതിനൊടുവിലാണ് ക്രിക്കറ്റ് ബാറ്റ് എടുത്തത്. പിന്നീട് ക്രിക്കറ്റ് കളിച്ചു. ആ വാര്്ത്തയറിഞ്ഞ് ശ്രീശാന്ത് നേരിട്ട് വിളിച്ചഭിനന്ദിച്ചു. അതിലൊക്കെ വലിയ അഭിമാനമുണ്ട്. അത്തരം വാശി എപ്പോഴുമുണ്ട്.
വയലിന് പഠിച്ചു, ഡാന്‍സ് കളിച്ചു, ചിത്രം വരയ്ക്കുന്നു മൊബൈലും ലാപ്ടോപ്പും ഉപയോഗിക്കുന്നു, ഡ്രംസ് പഠിക്കുന്നു, കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ മജീഷ്യന്‍ മുതുകാട് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും ഒക്കെ ആ വാശിയുടെ ഭാഗം തന്നെയാണ്. ജീവിതത്തോട് ആ മനോഭാവം കൊണ്ടാകണം പരിമിതികളെ ഓര്‍ത്ത് ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല.
ഇങ്ങനെ ജനിച്ചതില്‍ വിഷമമുണ്ടോ എന്ന് പലരും ഷിഹാബിനോട് ചോദിക്കാറുണ്ട്. ഇല്ല എന്ന് പറയുമ്പോള്‍ ആരും വിശ്വസിക്കില്ല, സത്യത്തില്‍ 100% സന്തോഷത്തോടെയാണ് താന്‍ ജീവിക്കുന്നത് എന്ന് ഷിഹാബ് ഉറപ്പിച്ച് പറയുന്നു. താനിങ്ങനെ ആയില്ലായിരുന്നെങ്കില്‍ ഒരു ഡോക്ടറോ എന്‍ജിനീയറോ ഒക്കെയായി, ഈ പ്രശസ്തി ഒന്നുമില്ലാതെ എവിടെയോ ജീവിച്ചിരിക്കേണ്ട ആളാണ് എന്ന് ഷിഹാബ് പറയുമ്പോള്‍, ഈ വൈകല്യങ്ങള്‍ നല്‍കിയത് ആത്മവിശ്വാസവും പ്രശസ്തിയും ആണെന്ന പോസിറ്റീവ് കാഴ്ചപ്പാടാണ് തെളിയുന്നത്.
ലോകത്തോടൊപ്പം നടക്കുക എന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. 75% അംഗപരിമിതിയുള്ള ആള് ബാക്കിയുള്ള 25% കൊണ്ടാണ് മറ്റുള്ളവര്‍ക്കൊപ്പം എത്തേണ്ടത്. അതുകൊണ്ട് ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ഉണ്ടായിട്ട് സന്തോഷിക്കാം എന്ന് കരുതി സമയം കളഞ്ഞില്ല. ചെറിയ ചെറിയ കാര്യങ്ങളില്‍ നിന്ന് സന്തോഷം കണ്ടെത്തി. അപ്പോള്‍ ജീവിതത്തില്‍ നമുക്ക് വലിയ സന്തോഷമുണ്ടാകും, ഷിഹാബ് പറയുന്നു.
മമ്മുക്കയുടെ വലിയ ഫാനാണ് ഷിഹാബിന്റെ ഉപ്പ. മമ്മുക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നത് ഉപ്പാന്റെ സ്വപ്നമായിരുന്നു. ഒരു വേദിയില്‍ വച്ച് ഷിഹാബിന്റെ ഉപ്പയാണെന്ന് പറഞ്ഞ് മമ്മുക്കയ്ക്ക് പരിചയപ്പെടുത്തി. ഫോട്ടോ എന്ന ഉപ്പാന്റെ സ്വപ്നം അന്ന് സാധ്യമായി. ഏഴ് മക്കളുണ്ടായിട്ടും ഉപ്പാന്റെ സ്വപ്നം സാധിച്ചു കൊടുത്തത് ഞാനാണെന്ന് ഉപ്പ പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്. സച്ചിനെ നേരില്‍ കാണണം, എവറസ്റ്റ് കയറണം, സമൂഹം ഒറ്റപ്പെടുത്തുന്നതും ജീവിതസാഹചര്യമില്ലാത്തവര്ക്കുമായി ഒരു അക്കാഡമി തുടങ്ങണം എന്നൊക്കെയുള്ള സ്വപ്നങ്ങള്‍ ബാക്കിയുണ്ട്.
സെയിഫ് സോണിലെത്തി എന്ന തോന്നലുണ്ടായാല്‍ ജീവിതത്തോടുള്ള ആവേശം കുറയും. പോരാടാനുള്ള മനസുള്ളത് കൊണ്ടാണ് തനിക്ക് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പടെ 700-ല്‍ അധികം വേദികളിലും കൂവൈറ്റിലടക്കമുള്ള വിദേശവേദികളിലും പല ചാനലുകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചത്.
ഈ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇതിലും വലിയ നേട്ടം കിട്ടാനില്ല എന്നായിരുന്നു ഷിഹാബ് കരുതിയിരുന്നത്. വിവാഹം എന്നത് സ്വപ്നത്തില്‍ പോലുമില്ലായിരുന്ന ഷിഹാബിന്റെ ജീവിതത്തില്‍, വലിയ ലോകത്ത് ചെറിയ സ്വപ്നങ്ങളെ മാറോടണച്ച് ഷഹാന കടന്നു വന്നു. ചാനലില്‍ പ്രോഗ്രാം കണ്ട് ഷിഹാബിനോട് ബഹുമാനം തോന്നിയ കോട്ടയത്തുകാരി. ഒരു മെസേജയച്ചു..പ്രോഗ്രാം കണ്ടു, നന്നായിരുന്നു. ആശംസയിലൂടെ തുടങ്ങിയ സൗഹൃദം മൂന്ന് വര്‍ഷം പിന്നിട്ട് സ്നേഹത്തിന്റെ ആഴക്കടല്‍ താണ്ടി.
ഒടുവിലവള്‍ പ്രിയ സുഹൃത്തിന്റെ സ്റ്റേജ് ഷോ നേരില്‍ കാണാനെത്തി. കണ്ടു, സംസാരിച്ചു, മടങ്ങി. പരിമിതികളോട് പടവെട്ടി വിജയിച്ച സുഹൃത്തിനോട് അവള്‍ക്ക് ആരാധനയേറി. ഒടുവില്‍ ആഗ്രഹിച്ച പോലെ ഇരുവരും മനസ് പങ്കിട്ടു, പരസ്പരം ജീവിതത്തിലേക്ക് ക്ഷണിച്ചു. എതിര്‍പ്പുകള്‍ സ്വാഭാവികമായുണ്ടായി. പെണ് വീട്ടുകാരുടെ താല്പര്യക്കുറവ് സംഘര്‍ഷ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കി.
ഒടുവില്‍ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം ഷഹാനയുടെ കൈകളിലെത്തി. കൈകാലുകളില്ലാത്ത ഷിഹാബിനൊപ്പമുള്ള ഭാവി ജീവിതത്തിന്റെ പ്രശ്നങ്ങള്‍ നിരത്തി അവളുടെ മനസ് മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ അവള് ഒരേയൊരു മറുചോദ്യം ചോദിച്ചു.
കല്യാണം കഴിഞ്ഞിട്ടാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിലോ, ഞാന്‍ തന്നെയല്ലേ ഇക്കയെ സംരക്ഷിക്കേണ്ടത്? ഇക്കാന്റെ സ്നേഹം എനിക്കറിയാം, എനിക്കതു മതി.. അന്നു പറഞ്ഞ വാചകം ഓര്‍ത്ത് പറഞ്ഞ് അവള് ഷിഹാബിന്റെ തോളിലേക്ക് ചാഞ്ഞു. ഞാനെന്തോ വലിയ ത്യാഗം ചെയ്ത പോലെയാണ് എല്ലാവരുടെയും സംസാരം. എന്നെ നന്നായി കെയര്‍ ചെയ്യുന്ന, നന്നായി സ്നേഹിക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഒപ്പം വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. അത് സാധിച്ചു.
ഇക്ക പറയാറുള്ളതു പോലെ വലിയ സ്വപ്നങ്ങള്‍ക്കു വേണ്ടി കാത്തിരുന്നു സമയം കളയുന്നതില്‍ എന്തര്‍ത്ഥം. ചെറിയ സന്തോഷങ്ങളില്‍ സംതൃപ്തി കണ്ടെത്താനായാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.. പ്രവൃത്തി കൊണ്ട് മാത്രമല്ല, വാക്കുകള്‍ കൊണ്ടും ഷഹാന ഫാത്തിമ ഒരു അത്ഭുതമാവുകയായിരുന്നു!
https://www.facebook.com/Malayalivartha