ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരേ ബിസിസിഐ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു
ഒത്തുകളിയാരോപണത്തിൽ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി വിധി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നു വ്യക്തമാക്കിയ കോടതി ബിസിസിഐ സുതാര്യമായി പ്രവർത്തിക്കണമെന്നും ചൂണ്ടിക്കാട്ടി. കേസിലുൾപ്പെട്ട ജിജു ജനാർദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസ യോഗ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒത്തുകളി കേസിൽ കോടതി വെറുതെ വിട്ട ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്നു മാറ്റി നിർത്തിയത് ശരിയായ നടപടിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2013ലെ ഐപിഎൽ സീസണിൽ വാതുവെപ്പു സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാന്ദില എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്കെതിരെ ഉന്നയിച്ച കുറ്റങ്ങൾക്ക് തെളിവില്ലെന്നു കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളിൽനിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽനിന്ന് 75 വിക്കറ്റും പത്ത് ട്വന്റി- 20 നിന്ന് ഏഴു വിക്കറ്റും നേടിയിട്ടുണ്ട്. 2011ലെ ലോകകപ്പിലും 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി-20 ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
https://www.facebook.com/Malayalivartha