ഒറ്റയാൾ പോരാട്ടവുമായി വിരാട് കൊഹ്‌ലി; ഇന്ത്യ 307 ന് പുറത്ത്; നിർണ്ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 307 റൺസിന് പുറത്തായി. ക്യാപ്റ്റൻ കൊഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ 300 കടത്തിയത്. കരിയറിലെ ഇരുപത്തിയൊന്നാം സെഞ്ച്വറി നേടിയ കൊഹ്‌ലി 153 റൺസ് നേടി അവസാനം പുറത്തായി. കൊഹ്‌ലിക്ക് പിന്തുണ നൽകുന്നതിൽ മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പരാജയപ്പെട്ടതാണ് നിർണ്ണായകമായ ആദ്യ ഇന്നിംഗ്സ് നേടാനാവാതെ ഇന്ത്യ പുറത്തായത്. ആദ്യ ഇന്നിങ്സിൽ 335 റൺസ് നേടിയ ദക്ഷിണാഫ്രിക്കക്ക് 28 റൺസ് ലീഡ് നേടാനായി.
ഇന്ത്യൻ നിരയിൽ രവിചന്ദ്ര അശ്വിൻ മാത്രമാണ് കൊഹ്‌ലിക്ക് അല്പമെങ്കിലും പിന്തുണ നൽകിയത്. അശ്വിൻ 38 റൺസ് നേടി. ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ അനാവശ്യ റണ്ണൗട്ട് ആയതും ഇന്ത്യക്ക് തിരിച്ചടിയായി. പാണ്ഡ്യക്ക് പിന്നാലെ എത്തിയ അശ്വിനുമായി ചേർന്ന് കൊഹ്‌ലി സ്കോർ ബോർഡ് ചലിപ്പിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാൽ അശ്വിനെ ഫിലാൻഡർ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തകരുകയായിരുന്നു.
അശ്വിന് പിന്നാലെ എത്തിയ ഷമിയും ഇഷാന്ത് ശർമ്മയും വേഗത്തിൽ പുറത്തായി. തുടർന്ന് കൂറ്റനടികൾക്ക് ശ്രമിച്ച കൊഹ്‌ലി മോർക്കലിന് വിക്കറ്റ് നൽകി മടങ്ങി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മോർക്കൽ നാല് വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha