തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; ഇന്ത്യയുടെ തോൽവി 135 റണ്‍സിന്; പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയൻ ടെസ്റ്റിലും ഇന്ത്യക്ക് നാണംകെട്ട തോൽവി. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്ത്. മൂന്നു ടെസ്റ്റുകളുള്ള പരമ്പരയിൽ രണ്ടിലും ജയിച്ച് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ ഇന്ത്യ 72 റൺസിന് തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയതോടെ മൂന്നാം ടെസ്റ്റ് അപ്രസക്തമായി. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും മേധാവിത്വം പുലർത്താനായില്ല.
മുൻ നിര ബാറ്റ്‌സ്മാന്മാർക്ക് ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 35 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ പൂജാരയുടെ വിക്കറ്റ് നഷ്ടമായി. പൂജാര റണൗട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിങ്സിലും പൂജാര റണൗട്ടായിരുന്നു. തുടർന്നെത്തിയ രോഹിത് ശർമ്മ മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്.
കൃത്യമായ ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ എട്ടാം വിക്കറ്റിൽ രോഹിത്തിനൊപ്പം ഷമി ചേർന്നതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഉച്ച ഭക്ഷണത്തിന് തൊട്ട് മുൻപ് രോഹിത്തിനെ റബാഡ പുറത്താക്കിയതോടെ ഇന്ത്യയുടെ തോൽവി ഉറപ്പായി. രോഹിത്ത് 47 റൺസ് നേടി. തൊട്ടടുത്ത ഓവറിൽ ഷമിയെയും ബുംറയെയും പുറത്താക്കി ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി എൻഗിഡി ആറും റബാഡ മൂന്നും വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഈ മാസം 24 മുതല്‍ ജൊഹന്നാസ്ബര്‍ഗില്‍ നടക്കും.
https://www.facebook.com/Malayalivartha