നാണംകെട്ട് ഇംഗ്ലീഷ് പട; 58 റൺസിന് എല്ലാവരും പുറത്ത്
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 58 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബോള്‍ട്ടിന്റെ പ്രകടനമാണ് ഇംഗ്ലീഷ് നിരയെ തകർത്തത്.
ഒരു ഘട്ടത്തിൽ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുമെന്ന് തോന്നിച്ച ഇംഗ്ലണ്ടിനെ രക്ഷിച്ചത് ഒമ്പതാമനായി ഇറങ്ങിയ ക്രേഗ് ഓവര്‍ടണിന്റെ 33 റണ്‍സാണ്. 9 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനെ കൂട്ടു പിടിച്ച് ക്രെയ്ഗ് ഓവര്‍ടണുണ്ടാക്കിയ 31 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വൻ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
32 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് ബോള്‍ട്ട് നേടിയത്. സൗത്തി 4 വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ശക്തമായ നിലയിലാണ്. 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ് കീവീസ്. 91 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന കെയിന്‍ വില്യംസണ്‍ ആണ് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. 24 റണ്‍സുമായി ഹെന്‍റി നിക്കോളസ് ആണ് വില്യംസണിന്റെ കൂടെ ക്രീസിലുള്ളത്.
ആദ്യ ഇന്നിംഗ്‌സിൽ ന്യൂസീലൻഡിന് 117 റണ്‍സിന്റെ ലീഡായി. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേര്‍സണ്‍ രണ്ടും സ്റ്റുവര്‍ട് ബ്രോഡ് ഒരു വിക്കറ്റുംനേടി.
https://www.facebook.com/Malayalivartha