ന്യൂലാന്‍ഡ്സ് ടെസ്റ്റ്: ഡീന്‍ എല്‍ഗാറിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക 311 റൺസിന് പുറത്ത്
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 311 റൺസിന് പുറത്തായി. ഡീന്‍ എല്‍ഗാർ നേടിയ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. 141 റണ്‍സുമായി ഡീന്‍ എല്‍ഗാര്‍ പുറത്താകാതെ നിന്നു.
രണ്ടാം ദിനം 266/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 45 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളു. റബാഡയെയും മോര്‍ക്കലിനെയും നാഥാൻ ലയൺ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
ഡീന്‍ എല്‍ഗാറിന് പുറമെ അർദ്ധ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്സ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയത്. ഡിവില്ലേഴ്‌സ് 64 റൺസ് നേടി പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്. 30 റൺസ് നേടിയ ഡേവിഡ് വാർണറിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. കാഗിസോ റബാഡയ്ക്കാണ് വിക്കറ്റ്.
https://www.facebook.com/Malayalivartha