പെനല്‍റ്റിഗോളില്‍ ജപ്പാന്‍ കൊളംബിയയെ വീഴ്ത്തി (2-1), ആഫ്രിക്കന്‍ കരുത്തുമായെത്തിയ സെനഗലിനോട് പോളണ്ട് തോറ്റു
കളിയുടെ 85 മിനിറ്റുനേരവും പത്തു പേരുമായി പൊരുതിയ കൊളംബിയയെ 2-1 നു ജപ്പാന്‍ മറികടന്നു. പ്ലേമേക്കര്‍ ഹാമിഷ് റോഡ്രിഗസിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താതെ ഇറങ്ങിയ കൊളംബിയയ്ക്കു മൂന്നാം മിനിറ്റില്‍ ഇരട്ട പ്രഹരമേറ്റു. ബോക്‌സിനുള്ളില്‍ പന്തു കൈകൊണ്ടു തടുത്തതിനു കാര്‍ലോസ് സാഞ്ചസ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്ത്; ഹാന്‍ഡ് ബോളിന് അനുവദിച്ച പെനല്‍റ്റിയില്‍ ജപ്പാന്‍ ഗോളുമടിച്ചു. ഷിഞ്ചി കവാഗയാണ് ജപ്പാനായി ലക്ഷ്യം കണ്ടത്.ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന ബഹുമതി അതോടെ ജപ്പാനു സ്വന്തമായി.
പത്തു പേരായി ചുരുങ്ങിയിട്ടും പ്രതിരോധ ഫുട്‌ബോളിലേക്കു പിന്മാറാന്‍ കൊളംബിയ കൂട്ടാക്കിയില്ല. നീക്കങ്ങളിലെ ലാറ്റിന്‍ അമേരിക്കന്‍ ചടുലതയോടെ അതിവേഗത്തോടെ ജപ്പാന്‍ ബോക്‌സിലേക്ക് കൊളംബിയ ഇരമ്പിയാര്‍ത്തതോടെ കളി ചൂടുപിടിച്ചു. മധ്യനിരയിലെ അതേ വേഗത്തില്‍ ജപ്പാനും തിരിച്ചടിച്ചതോടെ 31-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയെ പിന്‍വലിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ വില്‍മര്‍ ബാരോസിനെ കൊളംബിയ കോച്ച് ഹോസെ പെക്കര്‍മാന്‍ കളത്തിലിറക്കി.
കൊളംബിയന്‍ മധ്യനിരയ്ക്കു താളം കണ്ടെത്താന്‍ ഇതു സഹായകമായി. ക്യാപ്റ്റന്‍ റഡാമേല്‍ ഫല്‍ക്കാവോയും സബ്സ്റ്റിറ്റിയൂഷന്‍ വന്നതോടെ ഉണര്‍ന്നു കളിച്ചു. 39-ാം മിനിറ്റില്‍ യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്ററോ ഫ്രീകിക്കിലൂടെ കൊളംബിയയെ ഒപ്പമെത്തിച്ചു. ക്വിന്ററോയുടെ താഴ്ന്നുവന്ന ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ കൈക്കുള്ളില്‍ ആക്കിയെങ്കിലും പന്തു ഗോള്‍വര കടന്നിരുന്നു.
സമനില നേടിയെങ്കിലും രണ്ടാം പകുതിയില്‍ കൊളംബിയന്‍ ടീം തളര്‍ന്നു തുടങ്ങി. കണങ്കാലിനേറ്റ പരുക്ക് പൂര്‍ണമായി സുഖപ്പെടാത്തതിനാല്‍ ആദ്യ പകുതിയില്‍ ഉള്‍പ്പെടുത്താതെയിരുന്ന ഹാമിഷ് റോഡ്രിഗസിനെ പെക്കര്‍മാന്‍ 59-ാം മിനിറ്റില്‍ കളത്തിലിറക്കി. എങ്കിലും മധ്യനിരയില്‍ അധ്യാനിച്ചുകളിച്ച ജപ്പാനു തന്നെയായിരുന്നു രണ്ടാം ഗോള്‍ നേടാനുള്ള യോഗം. പകരക്കാരനായി ഇറങ്ങിയ കസൂക്കി ഹോണ്ടയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഉയര്‍ന്നു ചാടിയ യുവ ഒസാകോയുടെ ഹെഡര്‍ കൊളംബിയന്‍ ഗോള്‍വല കുലുക്കിയതോടെ രണ്ടാമത്തെ ഗോള്‍ പിറന്നു. ജപ്പാന്‍ വീണ്ടും മുന്നിലെത്തിയതോടെ സട്രൈക്കര്‍ കാര്‍ലോസ് ബാക്കയെയും പെക്കര്‍മാന്‍ കളത്തില്‍ ഇറക്കി. പക്ഷേ ജപ്പാന്‍ സമര്‍ഥമായി കളിയുടെ നിയന്ത്രണം വീണ്ടും വരുതിയിലാക്കി. ജപ്പാനെതിരേ അപ്രതീക്ഷിത തോല്‍വി വഴങ്ങി എങ്കിലും കൊളംബിയയ്ക്ക് ഇനിയുള്ള രണ്ടു കളികള്‍ താരതമ്യേന ദുര്‍ബലരായ പോളണ്ടിനും സെനഗലിനും എതിരെയാണ്.
സെനഗലിനെതിരെയുണ്ടായ ഈ തോല്‍വിയെക്കുറിച്ച് പോളണ്ടിന് ഒരക്ഷരവും പറയാനുണ്ടാകില്ല. ആഫ്രിക്കന്‍ കരുത്തുമായെത്തിയ സെനഗലിനെതിരെ സമസ്ത മേഖലകളിലും പിന്തള്ളപ്പെട്ട അവര്‍ 1-2 നു കീഴടങ്ങി. 37-ാം മിനിറ്റില്‍ പോളിഷ് താരം തിയാഗോ സിയെനെക്കിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സെനഗലിനു വേണ്ടി എംബായെ നിയാങ് 60-ാംമിനിറ്റില്‍ വിജയഗോള്‍ കുറിച്ചു. ഷെഗോര്‍സ് ക്രിക്കോവിയാക്കിന്റെ വകയായിരുന്നു പോളണ്ടിന്റെ ആശ്വാസ ഗോള്‍.
ആദ്യപകുതിയില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതിനു ശേഷമാണ് പോളണ്ട് ആലസ്യത്തില്‍നിന്ന് ഉണര്‍ന്നത്. ഇടവേളയ്ക്കു ശേഷം അവര്‍ സമനിലഗോളിനു വേണ്ടി പൊരുതുന്നതിനിടെ സെനഗല്‍ ലീഡ് ഉയര്‍ത്തിയതോടെ സമ്മര്‍ദം എറി. കളിതീരാനിരിക്കെ, ക്രിക്കോവിയാക്ക് നേടിയ ഹെഡര്‍ ഗോള്‍ പോളണ്ടിന്റെ പരാജയഭാരം കുറച്ചുവെന്നു മാത്രം.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിചയസമ്പന്നനായ ബ്ലാച്ചിക്കോവ്‌സ്‌കിയും നിറം മങ്ങിയതോടെ പോളണ്ടിന്റെ തന്ത്രങ്ങള്‍ മിക്കവയും പാളി. പന്തു കിട്ടിയപ്പോഴൊക്കെ മിന്നല്‍ വേഗത്തില്‍ കുതിച്ചെത്തിയ സെനഗല്‍ സ്‌ട്രൈക്കര്‍മാര്‍ പോളിഷ് ഡിഫന്‍ഡര്‍മാര്‍ക്കു നിരന്തം തലവേദനയായി. മധ്യനിരയില്‍ ആധിപത്യം പിടിച്ചെടക്കാനുള്ള പോളണ്ടിന്റെ ശ്രമങ്ങളും സെനഗല്‍ ഫലപ്രദമായ ടാക്കിളുകളിലൂടെ ചെറുത്തു. ഭാവനാശൂന്യമായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പിറന്ന അര്‍ധാവസരങ്ങളില്‍ ഭാഗ്യം പോളണ്ടിനൊപ്പം നിന്നതുമില്ല.
https://www.facebook.com/Malayalivartha