മൊറോക്കോ തിരിച്ചടിച്ചില്ല; റൊണാള്‍ഡോ കുതിപ്പില്‍ പോര്‍ച്ചുഗലിന് വിജയം
ശക്തരായ പോർചുഗലിനെതിരെ മൊറോക്കോ പൊരുതി കീഴടങ്ങി. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയെങ്കിലും അവസാന വിസിൽ വരെ പൊരുതി അക്ഷരാർത്ഥത്തിൽ പോർചുഗലിനെ വിറപ്പിച്ചാണ് മൊറോക്കോ കീഴടങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ മൊറോക്കോയെ മറികടന്നത്. ഇന്നത്തെ പരാജയത്തോടെ മൊറോക്കോ ലോകകപ്പിൽ നിന്നും പുറത്തായി.
മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോ ഗോൾ നേടി, ജാവോ മൗണ്ടിഞ്ഞോയുടെ ക്രോസിന് തലവെച്ചു മികച്ചൊരു ഗോൾ. എന്നാൽ തുടർന്നങ്ങോട്ട് മത്സരത്തിന്റെ നിയന്ത്രണം മൊറോക്കോ ഏറ്റെടുക്കുകയായിരുന്നു.നിരന്തരം മികച്ച മുന്നേറ്റങ്ങൾ ഹക്കിം സിയെച്ചിന്റെ നേതൃത്വത്തിൽ നടത്തിയ മൊറോക്കോക്ക് ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്നായിരുന്നു സ്‌കോർ നില.
രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായിരുന്നില്ല, പന്ത് കൂടുതൽ നേരം കൈവശം വെച്ച് കളിച്ച മൊറോക്കോ നിരന്തരം ഗോളിന്റെ വക്കിലെത്തി. 57ആം മിനിറ്റിൽ സിയെച്ചിന്റെ മനോഹരമായ ഒരു ക്രോസിന് തലവെച്ച ബെൽഹാൻഡ പന്ത് വലയിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോൾ കീപ്പർ പോർച്ചുഗലിന്റെ രക്ഷക്കെത്തി. അവിശ്വസനീയമായ ഒരു ഗോൾ ലൈൻ സേവിലൂടെ റുയി പാട്രിഷിയോ മൊറോക്കോയെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞിട്ടു.
രണ്ടാം പകുതിയിൽ ഒരിക്കൽ പോലും പോർച്ചുഗലിന് മൊറോക്കോക്കെതിരെ വെല്ലുവിളി ഉറയർത്താനായില്ല. ബോൾ പൊസെഷനിലും ഷോട്ടുകളിലും എല്ലാം പോർചുഗലിനേക്കാൾ മുന്നിട്ടു നിന്ന മൊറോക്കോക്ക് മികച്ച ഫൈനൽ ബോളുകൾ ഇല്ലാതിരുന്നതാണ് വിനയായത്.
https://www.facebook.com/Malayalivartha