ഫ്രാന്‍സ്, ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍, ഡെന്‍മാര്‍ക്കിന് നോക്കൗട്ട് സാധ്യത
ക്രൊയേഷ്യയോട് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോറ്റ മുന്‍ ചാമ്പ്യന്‍ അര്‍ജന്റീന ലോകകപ്പില്‍ നോക്കൗട്ട് കാണാതെ പുറത്താകുമെന്ന ഘട്ടത്തില്‍. ഐവാന്‍ റാകിറ്റിച്ചിന്റെ ഇരട്ട ഗോളും ആന്റെ റെബിച്ചിന്റെ ഒരു ഗോളുമാണ് അര്‍ജന്റീനക്കാരെ മുട്ടുകുത്തിച്ചത്. ഡി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തിന്റെ ഗതിയനുസരിച്ചായിരിക്കും അവരുടെ നോക്കൗട്ട് പ്രവേശനം. മത്സരത്തിന്റെ 80, 91 മിനിട്ടുകളിലാണു റാകിറ്റിച്ചിന്റെ ഗോളുകള്‍. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നൈജീരിയയെ 2-0 ത്തിനു തോല്‍പ്പിച്ച ക്രയേഷ്യ ഇതോടെ നോക്കൗട്ടില്‍ കടന്നു.
ഐസ്ലന്‍ഡിനെതിരേ നടന്ന മത്സരം 1-1 നു സമനിലയായത് അര്‍ജന്റീനയ്ക്കു തിരിച്ചടിയായി. 53ാം മിനിട്ടിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ഗോള്‍ വീണത്. ഗോള്‍ കീപ്പര്‍ വില്ലി കാബാലെറോയുടെ പിഴവാണു ഗോളിനു കാരണം. മുന്നില്‍ നില്‍ക്കുന്ന ആന്റെ റെബിച്ചിനെ ശ്രദ്ധിക്കാതെ പ്രതിരോധ താരം മെര്‍കാഡോയ്ക്ക് പന്ത് കൈമാറിയ ഗോള്‍ കീപ്പറിനു പിഴച്ചു. കാലിനു പാകത്തിനു കിട്ടിയ പന്ത് റെബിച്ച് കാബാലെറോയുടെ തലയ്ക്കു മീതേ വലയിലേക്കു പായിച്ചു. നിഷ്‌നി നോവോഗ്രാഡ് സ്‌റ്റേഡിയം ഒന്നാകെ സ്തംഭിച്ച നിമിഷമായിരുന്നു അത്. ഭീമാബദ്ധം അംഗീകരിക്കാനാവാതെ കാബാലെറോ ഏറെനേരം മുഖംപൊത്തിനിന്നു. റെബിച്ചിന്റെ രാജ്യാന്തര ഫുട്‌ബോളിലെ രണ്ടാം ഗോളായിരുന്നു അത്. 2013 ഓഗസ്റ്റിലായിരുന്നു അദ്ദേഹം കന്നി ഗോളടിച്ചത്.
80 -ാം മിനിട്ടിലാണു പ്രതിരോധക്കാരുടെ പാളിച്ച മുതലെടുത്ത് ലൂകാ മോഡ്രിച്ച് ഗോളടിച്ചത്. ബ്രോസോവിച്ച് നീട്ടി നല്‍കിയ പന്ത് മോഡ്രിച്ച് ലോങ് ഷോട്ടിലൂടെ വലയിലാക്കി. 4-1-4-1 ശൈലിയാണു ക്രൊയേഷ്യന്‍ കോച്ച് ഡാലിച്ച് തെരഞ്ഞെടുത്തത്. ഏക സ്ട്രൈടക്കര്‍ മരിയോ മന്‍ഡൂസിച്ച് ജോലി ഭംഗിയായി നിര്‍വഹിച്ചു.
ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ പൊരുതിക്കളിച്ച പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. പെറുവിനെതിരേ 34-ാം മിനിറ്റില്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ കുറിച്ചത്. പെറു പ്രതിരോധത്തെ മറികടന്ന് ഒലിവര്‍ ജിറൂഡ് ബോക്‌സിലേക്കു നീട്ടിനല്‍കിയ പന്ത് എംബാപ്പെ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.
ഗോള്‍ വീണതോടെ പെറു ഉണര്‍ന്നു കളിച്ചു. ഫ്രാന്‍സ് പ്രതിരോധത്തില്‍ നിരന്തരം ഭീഷണി സൃഷ്ടിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ഫ്രാന്‍സ് പിടിച്ചു നിന്നു. ആദ്യ കളിയില്‍ ഫ്രാന്‍സ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. ഓസ്‌ട്രേലിയ- ഡെന്‍മാര്‍ക്ക് മത്സരം സമനിലയിലായെങ്കിലും ആദ്യ കളിയില്‍ പെറുവിനെ തോല്‍പ്പിച്ച ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്.
സി ഗ്രൂപ്പിലെ നോക്കൗട്ട് ജേതാക്കളെ അറിയാന്‍ അവസാന റൗണ്ട് വരെ കാത്തിരിക്കണം. ഇന്നലെ സമാറ അരീനയില്‍ ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായതോടെയാണ് ഗ്രൂപ്പില്‍ ആവേശമായത്. രണ്ടു കളികളിലായി നാല് പോയിന്റ് നേടിയ ഡെന്‍മാര്‍ക്കിന് ഫ്രാന്‍സിനെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ സമനില നേടിയാലും നോക്കൗട്ട് ഉറപ്പാക്കാം. രണ്ട് കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രം നേടിയ ഓസ്‌ട്രേലിയയ്ക്ക് പെറുവിനെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ ജയം അനിവാര്യമായി. തോല്‍വിയോ സമനിലയോ അവര്‍ക്കു പുറത്തേക്കുള്ള വഴിയാകും.
കളിയുടെ ഏഴാം മിനിട്ടില്‍ ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ ഗോളിലൂടെ മുന്നിലെത്തിയ ഡെന്‍മാര്‍ക്കിനെ മിലെ ജെഡിനാകിന്റെ പെനാല്‍റ്റി ഗോളാണു പിടിച്ചു കെട്ടിയത്. ആരണ്‍ മോയെയുടെ മോശം ക്ലിയറന്‍സാണു ഗോളിനു വഴിവച്ചത്. പന്ത് അപ്രതീക്ഷിതമായി കാലില്‍ കിട്ടിയ നികോളെ യോര്‍ഗന്‍സണ്‍ എറിക്‌സണിനു മറിച്ചു നല്‍കി. ഗോള്‍ കീപ്പര്‍ മാര്‍ക്ക് റയാന്‍ നോക്കി നില്‍ക്കേ എറിക്‌സണിന്റെ ഹാഫ് വോളി വലയം കടന്നു. ഡെന്‍മാര്‍ക്കിനു വേണ്ടി 15-ാം മത്സരം കളിക്കുന്ന എറിക്‌സണിന്റെ 13-ാം ഗോളായിരുന്നു അത്.
38-ാം മിനിട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് യൂസഫ് യൂറാറിയുടെ കൈയില്‍ തട്ടിയതിനാണ് ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി പെനാല്‍റ്റി വാറിലൂടെ ലഭിച്ചത്. റഫറി അന്റോണിനോ മാതിയു ലാഹോസ് പന്ത് യൂറാറിയുടെ കൈയില്‍ തട്ടിയതു കണ്ടില്ല. തുടര്‍ന്നാണു വാറിന്റെ സഹായം തേടിയത്. ഡാനിഷ് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മെയ്ക്കലിന് ജെഡിനാകിന്റെ സ്‌പോട്ട് കിക്ക് തടുക്കാനായില്ല. ഇടത്തോട്ടുള്ള കിക്ക് പ്രതീക്ഷിച്ചു ചാടിയ കാസ്പറിനു പിഴച്ചു. ഒന്നാം പകുതിയില്‍ നേടിയ ഗോളുകള്‍ക്ക് അപ്പുറത്തേക്കു പോകാന്‍ ഇരുടീമുകള്‍ക്കുമായില്ല. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച ഡാനിഷ് നിരയ്ക്ക് പന്തില്‍ ആധിപത്യമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാനായില്ല.
https://www.facebook.com/Malayalivartha