ഇതാ, മറഡോണയുടെ മലയാളി ചങ്ങാതി!
മറഡോണയ്ക്കും അര്‍ജന്റീനയ്ക്കും കേരളത്തിലുള്ളത്ര ആരാധകര്‍ മറ്റൊരു രാജ്യത്തുമുണ്ടാകില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്നാല്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ദൈവമായ മറഡോണയ്ക്ക് ഒരു കേരളക്കാരന്‍ കൂട്ടുകാരനുണ്ട് എന്നറിയാമോ? കോഴിക്കോട്ടുനിന്നുള്ള ഹിഷാം ഹസന്‍. ദൈവത്തിന്റെ കൈ പേറുന്ന ലോകതാരം, ഈ നൂറ്റാണ്ടിന്റെ ഗോള്‍ ജേതാവ് എന്നൊക്കെ വിശേഷണങ്ങളുള്ള മറഡോണയുടെ ഉറ്റ സുഹൃത്തുക്കളിലൊരാളാണ് ഹിഷാം. എപ്പോള്‍ വേണമെങ്കിലും സ്വന്തം കൂട്ടുകാരന്റെ വീട്ടിലെന്നവണ്ണം മറഡോണയുടെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ അനുവാദമുള്ള ഏക മലയാളിയാണ് ഇദ്ദേഹം. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം എങ്ങും നിറയുമ്പോള്‍ മറഡോണയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മകളിലാണ് ഈ കോഴിക്കോട്ടുകാരന്‍.
ഫുട്‌ബോള്‍, എല്ലാ മലബാറുകാരുടെയും സിരകളെ ചൂടുപിടിപ്പിച്ച കാലത്തുതന്നെ മറഡോണയും ഒരു വികാരമായിരുന്നു ഹിഷാമിന്. പാതിരാത്രികളിലും അര്‍ജന്റീനയുടെ മല്‍സരം കാണാന്‍ ഉറക്കമൊഴിഞ്ഞിരുന്ന ഒരു ശരാശരി ഫുട്‌ബോള്‍ പ്രേമി. പിന്നീട് മറഡോണയുടെ കളിയുണ്ടെങ്കില്‍ മറ്റൊരു പരിപാടിക്കും പോകാതെ കളി കാണാനിരിക്കുമായിരുന്നു. അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ ഫുട്‌ബോളിന്റെ ദൈവത്തിന്റെ തോളില്‍ കയ്യിട്ടു നടക്കാന്‍ മാത്രം അടുപ്പമുള്ള ചങ്ങാതിയാകുമെന്ന്. വളരെ അപ്രതീക്ഷിതമായാണ് മറഡോണയുമായുള്ള സൗഹൃദത്തിനു വഴി തുറന്നത്.
ദുബായില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ബിസിനസ് ഡയറക്ടറായിരിക്കെയാണ് ഹിഷാമിന് അതിന് അവസരമൊരുങ്ങുന്നത്. പുതിയ ബ്രാഞ്ച് ഉദ്ഘാടനത്തിന് മറഡോണയെ ക്ഷണിക്കാന്‍ ഹിഷാം നിയുക്തനായി. അല്‍ വാസവല്‍ ക്ലബ്ബ് സിഇഒ-ആയ അറബി സുഹൃത്ത് അഷറഫിന് മറഡോണയുമായുള്ള ബന്ധം അറിഞ്ഞ് ഹിഷാം അദ്ദേഹത്തെ സമീപിച്ചു. അഷറഫാണ് മറഡോണ എന്ന വ്യക്തിയിലേക്കു നയിച്ചതും പരിചയപ്പെടാന്‍ അവസരം നല്‍കിയതും. തുടര്‍ന്ന് മറഡോണ കരാമയിലെ ബ്രാഞ്ച് ഉദ്ഘാടനത്തിനെത്തി. സാധാരണ താരങ്ങളെപ്പോലയല്ല മറഡോണ. ഒരിക്കല്‍ പരിചയപ്പെട്ട് ഇഷ്ടമായാല്‍ കൂടെക്കൂട്ടാനും ഒപ്പം നിര്‍ത്താനും മനസ്സുകാണിക്കുന്നയാളാണ്. ജ്വല്ലറി ഉദ്ഘാടനത്തിനു ശേഷം വീക്കെന്‍ഡുകളില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. പിന്നീട് അദ്ദേഹം ഹിഷാമിനെ ബര്‍ത്ത് ഡേയ്ക്കു ക്ഷണിച്ചപ്പോള്‍ സമ്മാനവുമായി പോയി, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രം സമ്മാനമായി നല്‍കി. ഇതു കണ്ട് അദ്ദേഹം ശരിക്കും സര്‍പ്രൈസ്ഡ് ആയി. തുടര്‍ന്നും സൗഹൃദം നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിനും താല്‍പര്യമായിരുന്നു. എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ നാട്ടിലേക്കു ക്ഷണിക്കണമെന്നൊക്കെ പറയുമായിരുന്നു.
മറഡോണയ്‌ക്കൊപ്പം ദിവസങ്ങള്‍ തന്നെ ചെലവഴിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചു കണ്ണൂരിലുണ്ടായിരുന്നു. മലേഷ്യയില്‍ പോയി അഞ്ചു ദിവസത്തോളം മറഡോണയ്‌ക്കൊപ്പം ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. സൗഹൃദത്തിന് ഭാഷ ഒരു തടസ്സമല്ലെന്നു മനസ്സിലായതും ഈ ബന്ധത്തിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ പിടിയില്ലാത്തതിനാല്‍ മുഹമ്മദ് എന്ന അറബിയാണ് പലപ്പോഴും മൊഴിമാറ്റം നടത്തുക. ഈ അറബിയുമായും നല്ല ബന്ധമാണുള്ളത്. വിമാന യാത്രയിലെല്ലാം നമ്മള്‍ മാറിയിരുന്നാലും അടുത്തു പിടിച്ചിരുത്തുന്നതായിരുന്നു മറഡോണയുടെ പതിവ്. അഹംഭാവമില്ലാത്ത ഇടപെടലാണ് അദ്ദേഹത്തിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചത്. എപ്പോഴും തോളില്‍ കയ്യിട്ടു നടക്കാവുന്ന അടുപ്പമാണ് അദ്ദേഹവുമായുള്ളത്. മരണം വരെ അതു തുടരണമെന്നാണ് ആഗ്രഹം. നമ്മള്‍ അങ്ങോട്ടു കൊടുക്കുന്ന ബഹുമാനം തിരിച്ചും തരുന്നതില്‍ ഒരു പിശുക്കുമില്ലായിരുന്നു അദ്ദേഹത്തിന്. മലേഷ്യയില്‍ ഷോറൂം ഉദ്ഘാടനത്തിനാണ് അവസാനമായി പരസ്പരം കണ്ടത്. ദുബായില്‍നിന്ന് ഒരുമിച്ചായിരുന്നു അന്ന് യാത്ര. നിരവധി വാര്‍ത്തകളും ഗോസിപ്പുകളും മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും പലതും തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു. കണ്ടതിനും കേട്ടതിനും എല്ലാം മുകളിലാണ് എനിക്ക് മറഡോണ എന്ന വ്യക്തിത്വം.
കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയവും മറഡോണ എന്ന താരത്തോടുള്ള ആരാധനയും കഴിഞ്ഞ വരവില്‍ അദ്ദേഹം തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ അദ്ദേഹം തയാറുമാണ്. ആര്‍ക്കെങ്കിലും അദ്ദേഹത്തെ കേരളത്തിലെത്തിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വരാമെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് മറഡോണയുമായി അവസാനമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ ട്രാന്‍സ്‌ലേറ്റര്‍ മുഹമ്മദിനോടും എന്റെ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. എന്നെയും കുടുംബത്തെയും തിരിച്ചും ആശംസകള്‍ അറിയിച്ചു. എല്ലാ ആഘോഷങ്ങളിലും ഞങ്ങള്‍ പരസ്പരം ക്ഷണിക്കാറും പലപ്പോഴും പങ്കെടുക്കാറുമുണ്ട്.
മലയാളികള്‍ ഫുട്‌ബോളിനെ പ്രണയിച്ചു തുടങ്ങിയതു തന്നെ മറഡോണയോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മറഡോണയെന്ന പേരു മാറ്റിനിര്‍ത്തി ഒരു ലോകകപ്പും ഇനിയുണ്ടാകില്ലെന്നു മാത്രമല്ല, ഓരോ ലോകകപ്പ് കാലത്തും മറഡോണ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കാണ് ലോകം വില കല്‍പിക്കുന്നത്. ഈ ലോകകപ്പ് കാലത്തും സുഹൃത്തെന്ന നിലയില്‍ അഭിമാനത്തോടെയെ അദ്ദേഹത്തെ സ്മരിക്കാനാകൂ.
https://www.facebook.com/Malayalivartha