കൻഹേരി ഗുഹകൾ - ബൌദ്ധകലയുടെ നിലീനസൌന്ദര്യം
കൻഹേരി ഗുഹകൾ - ബൌദ്ധകലയുടെ നിലീനസൌന്ദര്യം
യാത്രാവിവരണം -സേതുമേനോൻ
മനുഷ്യ മഹാസാഗരമെന്നറിയപ്പെടുന്ന , എപ്പോഴും ബഹളമുഖരിതമായ മുംബൈ നഗരത്തില്‍ പച്ചപ്പട്ട് വിരിച്ചെന്നപോലെ പ്രകൃതി...കോണ്‍ക്രീറ്റ് കാടായ മുബൈയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു ഒറിജിനൽ കാട് ..അതാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് .മുനിസിപ്പൽ അതിർത്തിയിൽ നാഷണൽ പേർക്കുള്ള ലോകത്തിലെ ഏക മെട്രോയാണ് മുംബൈ.
110 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വനത്തില്‍ ആയിരത്തിലേറെ തരം ചെടികളും, നാല്പതിലേറെ തരം മൃഗങ്ങളും, ദേശാടനക്കിളികളുള്‍പ്പടെ 260 തരം പക്ഷികളും, നാല്പതോളം ഉരഗങ്ങളും, മറ്റ് ജീവജാലങ്ങളും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ മുനമ്പിലാണ് കൻഹേരി ഗുഹകൾ . മുംബൈ ബോറിവിലി റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്റർ ദൂരമേ ഇവിടെക്കുള്ളു. കൃഷ്ണഗിരിയാണ് പിന്നീട് കൻഹേരിയായി ലോപിച്ചതത്രെ .ആന്ധ്രാ രാജവംശത്തിലെ ഗൗതമി പുത്രാ ശതാകർണിയുടെ കാലത്താണ് കൻഹേരി ഗുഹയുടെ നിർമിതി.
ക്രിസ്തുവിനു മുൻപ് ഹീനയാന ബുദ്ധമതക്കാരും പിന്നീട് മഹായാന പ്രസ്ഥാനക്കാരും കണേരിയില്‍ വസിചിരുന്നതായി കരുതപ്പെടുന്നു. വലിയ ശിലകൾ കൊത്തി രൂപം നൽകിയ 209 ഗുഹകൾ ഇവിടെയുണ്ട്. ഇതിൽ 3 -)മത്തെ ഗുഹയാണ് ഏറ്റവും വലിയതും പ്രാധാന്യമുള്ളതും . ഈ മഹാചൈത്യം ശതകര്‍ണിയുടെ കാലത്താണ് നിർമ്മിതമായത് . മഹാചൈത്യത്തിന്റെ നിര്‍മാണത്തിനായി ധനസഹായം ചെയ്ത രണ്ടു വ്യാപാരികളുടെയും അവരുടെ പത്നിമാരുടേയും ശില്പങ്ങള്‍ പുറത്തെ ഭിത്തിയില്‍ അലങ്കരിച്ചിട്ടുണ്ട്
ഗുഹാവിഹാരങ്ങളുടെ വെളിയിലായി ചതുരാകൃതിയിലും ദീര്‍ഘചതുരത്തിലുമായി കിണറുകള്‍ നിര്‍മ്മിച്ചത് കാണാം.ഗുഹാസമുച്ചയങ്ങളിലെ മുറികള്‍ മിക്കവയും ശൂന്യമായിരുന്നു. ഒഴിഞ്ഞ മുറികളില്‍ നീരവസൌന്ദര്യം നിഴലിട്ടു നിന്നു.
അതിഭാവുകത്വം ഒട്ടുമില്ലാതെ ലളിതമായ ശൈലിയിലാണ് കണേരിയിലെ ശില്പങ്ങള്‍ കാണപ്പെട്ടത്. ബുദ്ധ വിഗ്രഹങ്ങളുടെ നിലയും ലളിതമാണ്. അങ്കണവും വരാന്തയും കനത്ത തൂണുകളും ദ്വാരപാലകരും ഗുഹയെ താങ്ങി നിറുത്തുന്നതായി തോന്നും. കണേരിയിലെ ദര്‍ബാര്‍ ഗുഹ വിഹാരമായല്ല, എല്ലാര്ക്കും ഒത്തുചേരാനുള്ള ഒരു ധര്‍മാശാലയായാണ് തോന്നുക. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ചുവരിലെ അറകളും വാസ്തു വിദ്യയുടെ മികവായി പരിലസിക്കുന്നു. ധര്‍മോപദേശം ചെയ്യുന്ന ശ്രീബുദ്ധനും ശിഷ്യന്മാരും കണേരിയിലെ ഗുഹാഭിത്തികളെ ശാന്തമായി അലങ്കരിക്കുന്നു. കണേരിയിലെ മുഖപ്പിലെ അഴികള്‍ അമരാവതി ശൈലിയില്‍ ആണത്രേ നിര്‍മിച്ചിട്ടുള്ളത്.
സ്തൂപങ്ങളുടെ ലളിതമായ ഘടനയും രൂപമാതൃകയും അലങ്കാരപ്പണികള്‍ കുറഞ്ഞ കൈവരികളും ഉത്ഖനനം ചെയ്തെടുത്ത ചൈത്യശാലകളുടെ അനലംകൃത രൂപകല്പനയും ബുദ്ധമതത്തിന്റെ ആഡംബരരാഹിത്യത്തെ കാണിക്കുന്നു. ഏകാന്ത സ്ഥലികളും വൃക്ഷത്തണലുകളും നിറഞ്ഞ ഭൂഭാഗങ്ങളും അവിടെ നിഴലും നിലാവും മന്ദഹസിക്കുന്ന ഇടങ്ങളും യോഗാവസ്ഥയില്‍ സഹജമായ നിര്‍വാണ -ശാന്തിയില്‍ ധ്യാനലീനരായി കാണപെട്ട ബോധിസത്വന്മാരും ഈ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അപാരമായ അലിവില്‍ സാന്ത്വനത്തില്‍ ശ്രീബുദ്ധന്റെ നിലയും നമ്മെ ഗുഹാചൈത്യ സൌന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു.
അതിപുരാതനമായ ഒരു ധര്‍മകായത്തെ വിളംബരം ചെയ്യുന്ന കനെരിഗുഹകള്‍ സംസ്കാര പഠിതാക്കളെയും ചരിത്രാന്വേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും കലാവിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കും.
https://www.facebook.com/Malayalivartha