അതിരപ്പിള്ളിയില്‍ ഓണാവധിക്കാലത്ത് എത്തിയത് ഒന്നര ലക്ഷത്തിലേറെ സഞ്ചാരികള്‍
ഓണാവധിക്കാലത്ത് നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാനും അവധിക്കാലം ആസ്വദിക്കാനുമായി അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല സന്ദര്‍ശിച്ചത് ഒന്നര ലക്ഷത്തിലേറെ സഞ്ചാരികള്‍. വിദേശികളും തദ്ദേശീയരും അന്യ സംസ്ഥാനക്കാരുമായി സഞ്ചാരികളുടെ ഒഴുക്കായിരുന്നു. 47.5 ലക്ഷം രൂപയാണ് പത്തുദിവസം കൊണ്ട് വിനോദസഞ്ചാര മേഖലയില്‍ പ്രവേശന ഫീസിനത്തില്‍ ലഭിച്ചത്. അതിരപ്പിള്ളിയില്‍ മാത്രം 35.5 ലക്ഷം രൂപ ലഭിച്ചപ്പോള്‍ വാഴച്ചാലിലും തുമ്പൂര്‍മുഴിയിലുമായി പന്ത്രണ്ടു ലക്ഷത്തോളം രൂപ ലഭിച്ചു. മുക്കാല്‍ ലക്ഷത്തോളം പേരാണ് തുമ്പൂര്‍മുഴി സന്ദര്‍ശിച്ചത്. ഓണം ഫെസ്റ്റ് കാണാന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു.
വിനോദസഞ്ചാര മേഖലയിലെ റെക്കോര്‍ഡ് വരുമാനമാണിത്. പലപ്പോഴും സന്ദര്‍ശകത്തിരക്കില്‍ അതിരപ്പിള്ളി വീര്‍പ്പുമുട്ടി. ഒരേ സമയം ആയിരക്കണക്കിന് വാഹനങ്ങള്‍ എത്തിയതിനാല്‍ ചില സമയങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായി. ഓണപ്പിറ്റേന്നായിരുന്നു ഏറ്റവും തിരക്കുള്ള ദിവസം. അന്നുമാത്രം ഏഴര ലക്ഷത്തോളം രൂപയാണ് പ്രവേശന ഫീസിനത്തില്‍ അതിരപ്പിള്ളിയില്‍ മാത്രം ലഭിച്ചത്.
സഞ്ചാരികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി കൂടുതല്‍ വനപാലകരെയും പോലീസിനെയും വനസംരക്ഷണ സമിതി പ്രവര്‍ത്തകരെയും നിയോഗിച്ചിരുന്നു. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കാന്‍ കണ്ണന്‍കുഴി ഭാഗത്ത് രണ്ട് മൊബൈല്‍ ടിക്കറ്റ് കൗണ്ടറുകളും പ്രത്യേകം ഏര്‍പ്പെടുത്തിയിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി കണ്ണന്‍കുഴിയില്‍ ഗ്രൗണ്ടുകളും തയ്യാറാക്കിയിരുന്നു. എന്നാല്‍, വാഹനങ്ങളുടെയും സഞ്ചാരികളുടെയും അനിയന്ത്രിതമായ ഒഴുക്കുമൂലം പലപ്പോഴും ഉദ്യോഗസ്ഥര്‍ ഏറെ കഷ്ടപ്പെട്ടു. ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വനംവകുപ്പിന്റെ മലക്കപ്പാറ, വാഴച്ചാല്‍ ചെക്ക് പോസ്റ്റുകളിലും തിരക്കുമൂലം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. കാനന പാതയിലെ യാത്ര ആസ്വദിക്കാനായി പതിനോരായിരം വാഹനങ്ങളാണ് ഇക്കാലത്ത് വാഴച്ചാല്‍ ചെക്ക് പോസ്റ്റ് കടന്ന് മലക്കപ്പാറ ഭാഗത്തേക്ക് പോയത്.
https://www.facebook.com/Malayalivartha