നാറാണത്തുഭ്രാന്തന്റെ നാട്ടുവഴികളില്‍ ഇപ്പോഴും തുലാമാസത്തില്‍ പാലപൂക്കാറുണ്ട്
തുലാം ഒന്നിന് രായിരനെല്ലൂര്‍ മല കയറിയാല്‍ കുട്ടികളുടെ വിദ്യാ തടസ്സം നീങ്ങി വാഗ്‌ദേവത അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. രായിരനെല്ലൂര്‍ ക്ഷേത്രത്തില്‍ തുലാം ഒന്നിനുളള പ്രാധാന്യം കൊണ്ട് പണ്ടേ വിളിച്ചു തുടങ്ങിയ പേരാണ് ഒന്നാന്തിപ്പടി. ഈ സ്ഥലത്തു നിന്നാണ് നാറാണത്ത് ഭ്രാന്ത നിലേക്കുളള മലകയറ്റം തുടങ്ങുന്നത്.
നേരം പരപരാന്നു വെളുക്കുമ്പോഴേക്കും നാരായണമംഗലത്തു മനയില്‍ നിന്ന് ദേവീസ്തുതികള്‍ ഉയര്‍ന്നു കേള്‍ക്കാം. തൂക്കുവിളക്കു കത്തിച്ച് രാമന്‍ ഭട്ടതിരി പുറത്തു വരും. ഈറനണിഞ്ഞ്, ചുണ്ടില്‍ നിലയ്ക്കാത്ത മന്ത്രങ്ങള്‍ . ഉരുളിയില്‍ പൂജാദ്രവ്യങ്ങള്‍, തൂശനിലയില്‍ പായസക്കൂട്ട്. മലയടിവാരത്തുളള പുരാതനമായ മന കടന്ന് രാമന്‍ ഭട്ടതിരി രായിരനെല്ലൂര്‍ മലയുടെ പടവുകള്‍ കയറും.
'ഇതൊരു നിയോഗമാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരം; നാരായണമംഗലത്തു മനയിലെ ഒരംഗം എല്ലാ പ്രഭാതങ്ങളിലും ഈ മല കയറിയിറങ്ങുന്നു.' ഒരു ഭ്രാന്തിനെ ചുറ്റിപ്പറ്റി ഒഴുകുന്ന വിശ്വാസത്തിന്റെ കഥകള്‍.
കേട്ടതാണ് ഈ കഥകള്‍. എങ്കിലും കേട്ട കഥകള്‍ കാണുമ്പോഴുളള കൗതുകമുണ്ടാവും ഈ യാത്രയ്ക്ക്. അതും നിളയുടെ കരയില്‍ നിന്ന്. മലയാളിക്ക് വീട്ടിലെ ഒരംഗമാണ് ഈ പുഴ. ആനകളെക്കുറിച്ചു പറയുന്നതുപോലെ, സിനിമയെക്കുറിച്ചു പറയുന്നതുപോലെ അവര്‍ നിളയുടെ പെരുമ എന്നും വാഴ്ത്തിക്കൊണ്ടിരിക്കുന്നു.
ഇണങ്ങിയും പിണങ്ങിയും ഒഴുകുന്ന നിളയുടെ കരയിലാണ് നരിപ്പറ്റ മന. പന്തിരുകുലത്തിലെ പറയിപ്പെണ്ണ് വളര്‍ന്ന മന. ''രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം അന്വേഷിച്ച് വിക്രമാദിത്യ സദസ്സില്‍ നിന്നിറങ്ങിയ വരരുചി എത്തിപ്പെട്ടത് നിളയുടെ കരയിലുളള നരിപ്പറ്റ മനയില്‍.
ആ മനയില്‍ വച്ച് തന്നെ പരിചരിച്ച കന്യകയില്‍ വരരുചിക്കു തോന്നിയ അനുരാഗം വിവാഹത്തില്‍ കലാശിച്ചു. ആ വിവാഹം അലംഘനീയമായ വിധിയായിരുന്നുവെന്ന് വരരുചി മനസിലാക്കി. മുന്‍ജന്മ ശാപത്തിന്റെ ഫലം കൊണ്ടാണ് പറയിപ്പെണ്ണ് തന്റെ വധുവായതെന്ന് വരരുചി തിരിച്ചറിഞ്ഞു.
അവിടെ വച്ച് സ്വയം ഭ്രഷ്ട് കല്‍പ്പിച്ച് വരരുചിയും ഭാര്യയും ദേശാടനത്തിനിറങ്ങി. ആ യാത്രയിലാണ് പന്ത്രണ്ടു മക്കള്‍ പിറക്കുന്നത്. അതിലൊരാളാണ് നാറാണത്തു ഭ്രാന്തന്‍. മലയാളികള്‍ക്കൊരിക്കലും മറക്കാനാവില്ല ഈ ഭ്രാന്തനെ.
നിളയൊഴുകുന്ന ചെത്തല്ലൂരാണ് യഥാര്‍ഥ നാരായണമംഗലത്ത് മനസ്ഥിതി ചെയ്യുന്നത്. നാറാണത്ത് ഇല്ലത്താണ് വളര്‍ന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ചെറുപ്പത്തിലേ അസാധാരണ പെരുമാ റ്റത്തിന്റെ ഉടമയായിരുന്നതുകൊണ്ട്. രായിരനെല്ലൂര്‍ മനയിലേക്ക് കല്ലുരുട്ടി നാറാണത്ത് തന്റെ വേറിട്ട സ്വഭാവം ആവര്‍ത്തിച്ചു.
നാലു കുന്നുകളാല്‍ ചുറ്റപ്പെട്ടാണ് രായിരനെല്ലൂര്‍ മല കിടക്കുന്നത്. മുത്തശ്ശിയാര്‍ക്കുന്ന്, ചളമ്പ്രക്കുന്ന്, പടവെട്ടിക്കുന്ന്, ഭ്രാന്താചലം ഈ നാലു കുന്നുകള്‍ക്കു നടുവിലാണ് രായിരനെല്ലൂര്‍ മല. മലയുടെ അടിവാരത്താണ് പറിച്ചു നട്ട നാരായണമംഗലത്തു മന. നാറാണത്തിന്റെ കല്ലുരുണ്ടുപോയ കുന്നില്‍ചെരുവുകള്‍ ഇപ്പോള്‍ കാടുമൂടി കിടക്കുന്നു.
രായിരനെല്ലൂര്‍ ദേവീക്ഷേത്രം അറിവിന്റെ കേദാരമായാണ് അറിയപ്പെടുന്നത്. വിജ്ഞാനം ആരാധനയാകുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. അതുകൊണ്ടാണ്. തുലാം ഒന്നിന് ഇത്രയും കുട്ടികള്‍ ഇവിടെയെത്തുന്നത്.
ഇവിടെ പ്രകൃതിയാണ് അറിവ്. കുട്ടികളാണ് ഇവിടുത്തെ യഥാര്‍ഥ ഭക്തര്‍. കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നത് വിശേഷമായി കരുതുന്നു. എഴുത്തിനി രുത്ത് കഴിഞ്ഞ കുട്ടികള്‍ക്കും പഠനത്തിന് ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയുമെന്നാണ് വിശ്വാസം. നാറാണത്തിന് ഉണ്ടായിരുന്ന ബൗദ്ധികമായ തടസ്സങ്ങള്‍ മാറിയതുപോലെ ദേവീപ്രസാദം കൊണ്ട് തടസങ്ങള്‍ മാറുമെന്ന വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് തുലാം ഒന്നിന് കുട്ടികളെ മലകയറ്റുന്നത്.
മല കയറുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അസാമാന്യമായ ബുദ്ധിയുടെ ഉടമയായിരുന്നു നാറാണത്ത്. 'പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവ് നാറാണത്താ ണെന്നു വിശ്വസിക്കപ്പെടുന്നു. അസാധാരണമായ ബുദ്ധിയുണ്ടായിരുന്നെങ്കിലും ആ ബുദ്ധി തെളിഞ്ഞിരുന്നില്ല പലപ്പോഴും നാറാണത്തില്‍. എന്നാല്‍, നാറാണത്തിന്റെ ഉപാസനയില്‍ ദേവി പ്രത്യക്ഷപ്പെട്ടു. അതിനുശേഷമാണ് നാറാണത്തിന്റെ ബുദ്ധി തെളിഞ്ഞത്. ദേവി നാറാണത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട തുലാമാസം ഒന്നാം തീയതി ഇവിടെ ജനലക്ഷങ്ങള്‍ ദര്‍ശനത്തിനെത്തു ന്നത്.
പ്രതിഷ്ഠയില്ലാത്ത അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് രായിരനെല്ലൂര്‍ ദേവീക്ഷേത്രം. നാറാണത്തിന് ദേവി ദര്‍ശനം നല്‍കിയതിനുശേഷം പ്രദക്ഷിണ രീതിയില്‍ ഒമ്പതുകാലടികള്‍ വച്ചുവെന്നും ആ ഒമ്പതു ചുവടുകളും പാറപ്പുറത്ത് പതിഞ്ഞു എന്നുമാണ് വിശ്വാസം. പാറപ്പുറത്ത് ഇന്നും അവശേഷിക്കുന്ന ഈ ഒമ്പതു ചുവടുകളാണ് ശ്രീകോവിലിനുളളിലെ പ്രതിഷ്ഠയായി കണക്കാക്കുന്നത്.
ഈ കാല്‍ച്ചുവടുകളിലാണ് പൂജ നടത്തുന്നത്. ഇതില്‍ ഏഴു ചുവടുകള്‍ ക്ഷേത്രത്തിനു പുറത്തു നിന്നു കാണാനാകും. രണ്ടു ചുവടുകള്‍ ക്ഷേത്രത്തിനു പുറത്തു നിന്നു കാണാനാകും. രണ്ടു ചുവടുകള്‍ കുറച്ചുകൂടി ഉളളിലേക്കാണ്. ഇതില്‍ ഇടതുവശത്തെ ചുവട്ടില്‍ നിന്നു ജലം ഊറുന്നുണ്ട്.
ഈ ജലമാണ് ഭക്തര്‍ക്ക് തീര്‍ഥമായി കൊടുക്കുന്നത്. ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കായി തൊട്ടടുത്തു തന്നെ രണ്ടു കിണറുകള്‍ കുഴിച്ചെങ്കിലും രണ്ടിലും വെളളം കിട്ടാതെ നികത്തേണ്ടി വന്നു. ആ സ്ഥലത്താണ് വെറും പാറപ്പുറത്തു നിന്ന് ജലം ഒഴുകുന്നത് എന്നുതന്നെ കണ്‍മുമ്പിലുളള ഒരു അദ്ഭുതമാകുന്നു.
ക്ഷേത്രങ്ങള്‍ക്കു മുമ്പില്‍ അപൂര്‍വമായേ പാലമരങ്ങള്‍ കാണാറുളളൂ. ഇവിടെ അമ്പലമുറ്റത്ത് ആലിനെപ്പോലെ വലുതായൊരു പാലമരമുണ്ട്. പാലമരത്തില്‍ യക്ഷികളുടെ ആവാസമെന്ന് സങ്കല്പം. കാലം തെറ്റിയാണോ എന്നറിഞ്ഞുകൂടാ തുലാമാസത്തില്‍ ഇവിടെ പാലയും പൂക്കാറുണ്ട്. കിലോമീറ്ററുകള്‍ അകലെ നിന്നേ അറിയാം. പാലപ്പൂമണം ഒഴുകിവരുന്നത്. വളളുവനാടിന്റെ ഭംഗി മുഴുവനുമുണ്ട് ഈ വഴിത്താരകളില്‍. ക്ഷേത്രത്തിനു ചുറ്റും തുളസിക്കാടുകള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പിന്നെ ചുറ്റും പറന്നു നടക്കുന്ന മയിലുകള്‍. ഇവിടെ കാക്കകളെക്കാള്‍ കൂടുതലാണ് മയിലുകള്‍.
അനപത്യാദുഃഖം അനുഭവിക്കുന്ന ദമ്പതികള്‍ ഇവിടെ ഓട്ടു കിണ്ടി കമിഴ്ത്തുന്ന ചടങ്ങുണ്ട്. ആണ്‍കുട്ടികളെ കിട്ടാന്‍ വേണ്ടി ഓട്ടുകിണ്ടി കമിഴ്ത്തുമ്പോള്‍ പെണ്‍കുട്ടികളെ കിട്ടാന്‍വേണ്ടി ഓട്ടമാണ് ഇവിടെ കമിഴ്ത്തുന്നത്. ഒരു പക്ഷേ പെണ്‍കുട്ടി പിറക്കാന്‍ വഴിപാടു നടക്കുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായിരിക്കാം ഇത്. കുട്ടികള്‍ക്ക് വിദ്യാരംഭത്തിനും വിദ്യാതടസ്സം നീങ്ങാനും തുലാം ഒന്നിന് ഇവിടെ മല കയറുമ്പോള്‍ മറ്റുളള ദിവസങ്ങളില്‍, കുഞ്ഞുപിറക്കാന്‍ വേണ്ടി മല കയറുന്ന ദമ്പതികളും കൂടിക്കൂടി വരുകയാണ്. മലര്‍പ്പറയാണ് പ്രധാന വഴിപാട്. ക്ഷേത്രങ്ങളില്‍ സാധാരണ കാണുന്ന മലര്‍പ്പറ നിവേദ്യം പോലെയല്ല ഇവിടുത്തെ പൂജാരീതികള്‍.
മലയ്ക്കു മുകളില്‍ ആദ്യകാലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല. നാറാണത്തിനു ദേവീദര്‍ശനം കിട്ടിയതിനുശേഷമാണ് അവിടെ ക്ഷേത്രം പണിതത്. പട്ടാമ്പിയിലും പരിസരങ്ങളിലുമുളള ഒരു പാടു ക്ഷേത്രങ്ങളില്‍ നാറാണത്ത് പ്രതിഷ്ഠ നടത്തിയിട്ടുളളതായി പറയുന്നു. ആ ക്ഷേത്രങ്ങളുടെയെല്ലാം താന്ത്രികാവകാശം ഇന്നും നാരായണമംഗലത്ത് മനയ്ക്കാണ്. മനയിലെ മൂത്ത അംഗമായിരുന്ന കുമാരസ്വാമി ഭട്ടതിരിയുടെ അഞ്ച് ആണ്‍മക്കളാണ് ഇപ്പോള്‍ മലയേറുന്നത്. മാസത്തില്‍ ഒരാള്‍ക്ക് ആറുദിവസം എന്ന കണക്കിനാണ് മലയേറ്റം.
മൂന്നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട് ഇപ്പോഴുളള മനയ്ക്ക.് എട്ടു കെട്ടായിരുന്ന ഒരു ഭാഗം പൊളിച്ചുമാറ്റി. പഴയ മനയുടെ പകുതിയേ ഇപ്പോള്‍ നിലനിര്‍ത്തിയിട്ടുളളൂ. മനയിലെ അംഗങ്ങള്‍ ചേര്‍ ന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഭരണവും രായിരനെല്ലൂര്‍ മലയുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലുളള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനില്‍ നിന്നു വിരമിച്ച മധുസൂദനന്‍ ഭട്ടതിരിയാണ് ഇപ്പോള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍.
'ലോകത്ത് എവിടെയായിരുന്നാലും തുലാമാസം ഒന്നാം തീയതി എല്ലാവരും മനയിലെത്തും. പതിറ്റാണ്ടുകളായി അതാണു നടപ്പ്. നാലഞ്ചു കുടുംബങ്ങളേ ഇപ്പോള്‍ മനയിലുളളു. ബാക്കിയുളള വരെല്ലാം പുറത്താണ്'. മധുസൂദനന്‍ ഭട്ടതിരി പറയുന്നു.
ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ കുമാരസ്വാമി ഭട്ടതിരിയുടെ മക്കളാണ് ഇപ്പോള്‍ നിത്യപൂജ. മൂലമന്ത്രങ്ങള്‍ മറ്റാര്‍ക്കും ഉപദേശിക്കാന്‍ പാടില്ലെന്നാണു വിശ്വാസം. അതു കൊണ്ടുതന്നെ നാരായണമംഗലത്ത് മനയിലുളളവര്‍ക്കു മാത്രമേ പൂജ ചെയ്യാന്‍ കഴിയൂ. ശാന്തസ്വരൂപിയായ ദേവിയായിട്ടാണു സങ്കല്‍പം. തൊട്ടടുത്ത് ഗണപതിയും അയ്യപ്പനും.
വെയിലുറച്ചപ്പോള്‍, പൂജ കഴിഞ്ഞ് രാമന്‍ ഭട്ടതിരി മലയിറങ്ങി. ഇനിയുളളത് അത്താഴപൂജയാണ്. പതിറ്റാണ്ടുകളായി മനയ്ക്ക് അകത്തുളള ദേവീപ്രതിഷ്ഠയിലാണ് അത്താഴപൂജ. രാത്രിയില്‍ കാട്ടിലൂടെയുളള യാത്ര ഒഴിവാക്കാനായിരിക്കണം ഇങ്ങനെയൊരു സമ്പ്രദായം.
രായിരനെല്ലൂരില്‍ ഇനിയുമുണ്ട് കാഴ്ചകള്‍. അതിലൊന്ന് നാറാണത്തിന്റെ പ്രതിമയാണ്. മലയുടെ കിഴക്കേ ചെരുവിലാണ് നാറാണത്തിന്റെ കൂറ്റന്‍ പ്രതിമ. ക്ഷേത്രത്തിലെത്തുന്നവര്‍ ഈ നാറാണത്തിനെ വണങ്ങിയാണ് മലയിറങ്ങുന്നത്.
രായിരനെല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നു വിളിപ്പാടകലെയാണ് ഭ്രാന്താചലം. നാറാണത്ത് ഭജനമിരുന്ന പാറക്കുന്നാണിത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഗുഹാക്ഷേത്രമാണ് ഇവിടെ. ഈ പാറക്കുന്ന് കയറാന്‍ അറുപത്തിമൂന്നു പടികള്‍ കൊത്തിയെടുത്തിട്ടുണ്ട്.
ഈ കരിമ്പാറയില്‍ അവിടെയവിടെയായി ഒരിക്കലും വറ്റാത്ത തീര്‍ഥക്കിണറുകളുണ്ട്. നാറാണത്തിനെ ചങ്ങലിയ്ക്കിട്ടിരുന്ന കാഞ്ഞിരമരവും ചങ്ങലക്കണ്ണികളും ഇപ്പോഴും കാണാം. ഐതിഹ്യങ്ങള്‍ക്ക് അപ്പുറം വിശ്വാസ്യതയുടെ തെളിവുകളുമായി ആ ചങ്ങലക്കണ്ണികള്‍ വെയിലില്‍ വെട്ടിത്തിളങ്ങുന്നു. കാടുകള്‍ കടന്നു വരുന്ന കാറ്റ് വീശിയടിക്കുന്നുണ്ട് ചുറ്റും.
രായിരനെല്ലൂര്‍ മലയില്‍ നിന്നാല്‍ വളളുവനാടിന്റെ സൗന്ദര്യം മുഴുവന്‍ കാണാം. ദൂരെ ദൂരെ വളപ്പൊട്ടു പോലെ തിളങ്ങുന്ന നിളാനദി. പച്ചക്കൊടി പാറുന്നതുപോലെ പാടങ്ങള്‍. ന്യൂജെന്‍ കാലത്തിനു മുമ്പുളള സിനിമാക്കാഴ്ചകള്‍.
ഈ കുന്നില്‍ മുകളില്‍ എല്ലാത്തരം ആള്‍ക്കാരും എത്താറുണ്ട്. ബോധത്തിലും ഉപബോധത്തിലും ജീവിക്കുന്നവര്‍. ജീവിതത്തിന്റെ നിസാരതയും അറിവിന്റെ ആഴവും അറിയാവുന്നവര്‍.
പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് രായിരനെല്ലൂരിലേക്ക് 22 കിലോമീറ്റര്‍ ദൂരം. പട്ടാമ്പി തന്നെയാണ് തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍.
പട്ടാമ്പിയില്‍ നിന്ന് കൊപ്പം വഴി വളാഞ്ചേരിയിലേക്കുളള റൂട്ടിലാണ് ഒന്നാന്തിപ്പടി. അവിടെ നിന്നു മനയിലേക്ക് അര കിലോമീറ്റര്‍ ദൂരം. മനവരെ റോഡുണ്ട്. പിന്നെ രായിരനെല്ലൂര്‍ മലയിലേക്കു നടക്കാം. ആയിരം അടിയില്‍ കൂടുതല്‍ ഉയരത്തിലാണ് മല. ഒരു മണിക്കൂറിലധികം സമയം വേണം നടന്നു കയറാന്‍. മലയുടെ നെറുകയിലാണ് ക്ഷേത്രവും നാറാണത്തിന്റെ പ്രതിമയും.
https://www.facebook.com/Malayalivartha