കുഴപ്പമാകുമെന്നാ തോന്നണേ... തെളിവെടുപ്പിനായി പഠിച്ച കോളേജില്‍ കൈവിലങ്ങുമായെത്തിയപ്പോള്‍ എല്ലാവരേയും അമ്പരപ്പിച്ച് കളി തമാശയുമായി പോലീസിനോട് സഹകരിച്ചു; എന്നാല്‍ ചോദ്യം ചെയ്യലില്‍ പലതും ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി
പഠിക്കാന്‍ വിട്ടിട്ടിട്ട് പഠിക്കാതെ പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടായിസം കാണിച്ചു നടന്ന ഒരു കുടുംബത്തിന്റെ അത്താണിയാണ് അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്. ഷീറ്റിട്ട പഴയ വീടിന്റെ ചുറ്റുപാട് റെയ്ഡ് സമയത്ത് നമ്മളെല്ലാം കണ്ടതാണ്. ആ മകനിലെ പ്രതീക്ഷകള്‍ തെറ്റിയ ഒരച്ഛന്റെ മാനസികാവസ്ഥയാണ് പത്രക്കാരെ ആക്രോശിച്ച് കമ്പിയുമായെത്തിയത്. ഒരു മകന്‍ കാരണം സമൂഹത്തില്‍ മൊത്തം ചീത്തപ്പേരായ ആ അച്ഛന്റെ സങ്കടം ആരും കണ്ടില്ല. പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുള്ള ശിവ രഞ്ജിത്തിന് ഉടന്‍ ജോലി കിട്ടിയേനെ. കോളേജിലെ അടിയും പിടിയും ഉപേഷിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ ഇരുക്കവേയാണ് എല്ലാം മാറിമറിഞ്ഞുള്ള ആ കത്തിക്കുത്ത് ജീവിതം മാറ്റി മറിച്ചത്. താന്‍ വിശ്വസിച്ച പാര്‍ട്ടി പോലും തള്ളിപ്പറഞ്ഞു. തനിക്ക് വേണ്ടി കീ വിളിച്ചവര്‍ മാറ്റി വിളിച്ചു. ഇപ്പോള്‍ തനിക്ക് വേണ്ടി കരയാന്‍ അച്ഛനും അമ്മയുമല്ലാതെയാരുമില്ല.
ഇതെല്ലാം ഉള്ളിലൊതുക്കിയിരുന്ന ശിവരഞ്ജിത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ വിതുമ്പിക്കരഞ്ഞു. കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ശിവരഞ്ജിത്ത് കരഞ്ഞത്. കൂട്ടുകാരനെ കുത്തിയതെന്തിനാണെന്ന് സി.ഐ ചോദിച്ചപ്പോള്‍ ശിവരഞ്ജിത്ത് തലതാഴ്ത്തി. പിന്നെ വിങ്ങിപ്പൊട്ടി. നിന്റെ കൂട്ടുകാരന്‍ മാത്രമല്ലല്ലോ അയല്‍ക്കാരന്‍ കൂടിയല്ലേ അഖിലെന്ന് ചോദിച്ചപ്പോഴും വിതുമ്പല്‍. ഒരേ ബൈക്കിലാണ് താനും അഖിലും കോളേജിലേക്ക് എത്തിയിരുന്നതെന്ന് പൊലീസിനോട് ശിവരഞ്ജിത്ത് പറഞ്ഞു.എന്നാല്‍ ചോദ്യംചെയ്യലില്‍ ഒരു കൂസലുമില്ലാതെ നസീം നിന്നു. കോളേജില്‍ നടന്ന കാര്യങ്ങളെല്ലാം നസീം പൊലീസിനോട് ഏറ്റുപറഞ്ഞു. ഏറെക്കാലമായി വളര്‍ത്തിയിരുന്ന താടി ജയിലില്‍ നീക്കം ചെയ്തതും പറഞ്ഞു. തന്റെ പക്കല്‍ ചുവന്ന പിടിയുള്ള കത്തിയുണ്ടായിരുന്നതായും പൊലീസെത്തിയപ്പോള്‍ കോളേജിന്റെ മതിലിനടുത്ത് ഉപേക്ഷിച്ചതായും നസീം മൊഴിനല്‍കി.കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീല്‍ ഉണ്ടാക്കിയതിനും രണ്ട് കേസുകള്‍ ശിവരഞ്ജിത്തിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ കടയില്‍ നിന്നാണ് സീല്‍ വാങ്ങിയതെന്ന് ശിവരഞ്ജിത്ത് പറഞ്ഞെന്നും കട ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഉത്തരക്കടലാസ്, സീല്‍ എന്നിവയെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
കേസെടുത്തെങ്കിലും തുടരന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറണമെന്ന് അന്വേഷണസംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും. അഖിലിന് ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.അതേസമയം, നെഞ്ചുവിരിച്ച് കൂസലില്ലാതെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ തെളിവെടുപ്പിന് ഇന്നലെ ശിവരഞ്ജിത്തും നസീമും എത്തിയത്. കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് കാക്കി നിറത്തിലുള്ള പാന്റ്‌സാണ് ധരിച്ചിരുന്നത്. ഇരുവരുടെയും കൈകള്‍ ചേര്‍ത്ത് വിലങ്ങുവച്ചിട്ടുണ്ടായിരുന്നെങ്കിലും പൊലീസ് സംഘത്തെ നയിക്കുന്നതു പോലെ മുന്നില്‍ തലയുയര്‍ത്തിയായിരുന്നു നടപ്പ്. കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.ശിവരഞ്ജിത്തിനെയും നസീമിനെയും തെളിവെടുപ്പിനെത്തിക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ രാവിലെ വി.ജെ.ടി ഹാളിനടുത്തെ വെയ്റ്റിംഗ് ഷെഡിനടുത്ത് തമ്പടിച്ചിരുന്നു. ഇതു മനസിലാക്കിയ പൊലീസ് പ്രതികളെ എത്തിക്കുന്ന വാഹനമെന്ന വ്യാജേന ജീപ്പ് കോളേജിലേക്കെത്തിച്ചു.
ഈ ജീപ്പിനെ തടഞ്ഞ കെ.എസ്.യുക്കാരെ പൊലീസ് ഒഴിപ്പിച്ചു. വനിതാ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായാല്‍ നേരിടാന്‍ വനിതാ പൊലീസുകാരെയും വിന്യസിച്ചു. കോളേജും പരിസരവും പൊലീസ് വലയത്തിലാക്കിയ ശേഷമാണ് രാവിലെ 8.50ന് കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ജീപ്പില്‍ പ്രതികളെ എത്തിച്ചത്. അകമ്പടിയായി ഒരു ബസ് നിറയെ പൊലീസുകാരുണ്ടായിരുന്നു. കോളേജിനു മുന്നില്‍ ജീപ്പു നിറുത്തി പ്രതികളെ പുറത്തിറക്കി.അഖിലിനെ കുത്തിവീഴ്ത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ചശേഷം കത്തി കുഴിച്ചിട്ടെന്ന് ശിവരഞ്ജിത്ത് പറഞ്ഞ സ്ഥലത്തേക്ക് പോയി. ഇന്റര്‍ലോക്ക് പതിക്കാന്‍ നിരപ്പാക്കിയ മണ്ണും പുളിമരത്തിന്റെ കരിയിലയും കൂട്ടിയിട്ടിരുന്ന കൂനയിലാണ് കത്തി കുഴിച്ചിട്ടിരുന്നത്. ശിവരഞ്ജിത്ത് കറുത്ത പിടിയുള്ള കത്തി കുഴിച്ചെടുത്ത് സി.ഐ അനില്‍കുമാറിന് കൈമാറി. കത്തി കിട്ടിയതിനു പിന്നാലെ പ്രതികളുമായി പൊലീസ് കോളേജിന് പുറത്തേക്ക് പോയി. പത്തുമിനിട്ടില്‍ താഴെ സമയമേ തെളിവെടുപ്പിന് വേണ്ടിവന്നുള്ളൂ.
കോളേജില്‍ നിന്ന്, ശിവരഞ്ജിത്ത് ചികിത്സ തേടിയ സ്വകാര്യാശുപത്രിയിലേക്കാണ് പോയത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ പ്രതികള്‍ ഒളിവിലുണ്ടായിരുന്ന സ്റ്റുഡന്റ്‌സ് സെന്ററിലെ തെളിവെടുപ്പ് പൊലീസ് ഒഴിവാക്കി. മൂന്നാറില്‍ ഒളിവിലുണ്ടായിരുന്ന ഹോട്ടലിലെ തെളിവെടുപ്പിന് കൊണ്ടുപോവില്ല. നസീമിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി പൊലീസാവും അവിടെ തെളിവെടുപ്പ് നടത്തുക. മറ്റു പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുക്കേണ്ടതില്ലെന്ന് കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha