സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാരുടെ സൂചനാ പണിമുടക്ക്; ഒ പി ബഹിഷ്‌കരിച്ചു; വലഞ്ഞത് രോഗികൾ; നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും
സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് സമരം. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള സമരമാണ് നടക്കുന്നത്. രാവിലെ 8 മുതൽ 10 വരെയായിരുന്നു കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സമരം നടന്നത്. ലേബർ റൂം, അത്യാഹിത വിഭാഗം, ഐസിയു എന്നിവ പ്രവർത്തന സജ്ജമായിരുന്നു. എന്നാൽ 13 വർഷമായിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. ഇതിന് പിന്നാലെയായിരുന്നു സൂചനാ പണിമുടക്ക് നടന്നത് . 2016 മുതൽ ഇക്കാര്യമാവശ്യപ്പെട്ട് സർക്കാരിനെ പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഒപികളിൽ ഇന്നുണ്ടായിരുന്നത്. ഭൂരിഭാഗം ഡോക്ടർമാരും ഇല്ലാതെ വന്നതോടെ രോഗികളുടെ കാത്തിരിപ്പ് നീളുകയായിരുന്നു. സമരത്തെ കുറിച്ച് അറിയാതെയായിരുന്നു രാവിലെ രോഗികൾ ആശുപത്രിയിൽ വന്നത്. തിരുവനന്തപുരത്ത് സമരം ചെയ്ത ഡോക്ടർമാർ ഡിഎംഇ ഓഫീസിലേക്കും പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. നടപടിയില്ലെങ്കിൽ ഈമാസം 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. 2009 ലായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം അവസാനമായി നടപ്പിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha