പ്രമുഖ റേഡിയോളജിസ്റ്റ് ഡോക്ടർ അമ്പിളി ചന്ദ്രനെതിരായ യുവതിയുടെ സോഷ്യൽ മീഡിയ വഴിയുള്ള ആരോപണങ്ങളിൽ ട്വിസ്റ്റ് ; ഡോക്ടർ വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ദ്ധ സമിതി ;അൾട്രാ സൗണ്ട് പരിശോധനയ്ക്ക് കാൻസർ നിർണ്ണയത്തിൽ പരിമിതികൾ; കാൻസർ പാരമ്പര്യം ഉള്ളവരിൽ കൂടുതൽ പരിശോധനകൾ അനിവാര്യമെന്നും ഐ എം എ
തിരുവനന്തപുരം :പ്രമുഖ റേഡിയോളജിസ്റ്റായ ഡോക്ടർ അമ്പിളി ചന്ദ്രനെതിരെ വിഷ്ണുപ്രിയ എന്ന യുവതി ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളി .ഐ എം എ കൊച്ചി ഘടകം പ്രസിഡന്റ് ഡോക്ടർ രാജീവ് ജയദേവൻ അടക്കമുള്ളവർ ഉൾപ്പെട്ട വിദഗ്ദ്ധ സമിതിയുടെ പഠനത്തിന് ശേഷമാണ് യുവതിയുടെ ആരോപണങ്ങൾ ഐ എം എ അവാസ്തവം എന്ന് വിലയിരുത്തിയത്. കൊച്ചി സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ മാസം നടത്തിയ ഫെയ്‌സ് ബുക്ക് ലൈവുകളിൽ ഡോക്ടർ അമ്പിളി ചന്ദ്രന് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .കൊച്ചിയിലെ ഡയഗ്‌നോസ്റ്റിക് സെൻററുകളിൽ ഒന്നായ ഹൈടെക് ലാബിൽ ഡോക്ടർ അമ്പിളി വിഷ്ണുപ്രിയയെ പരിശോധനനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഒക്ടോബർ 19 ന് ആയിരുന്നു പരിശോധന. വിഷ്ണുപ്രിയയുടെ അമ്മ കാൻസർ രോഗം ബാധിച്ച് മരിച്ചു പോയതാണ്. ആർത്തവക്രമക്കേട് ഉണ്ടായതിനെ തുടർന്നാണ് ഉദര പരിശോധനയ്ക്കായി ഹൈടെക്കിൽ എത്തി ഡോക്ടർ അമ്പിളിയെ കണ്ടതെന്ന് വിഷ്ണുപ്രിയ ലൈവിൽ വ്യക്തമാക്കുന്നുണ്ട്. കാൻസർ പാരമ്പര്യം ഉള്ളതിനാൽ ഡോക്ടർ ടി വി എസ് അൾട്രാ സൗണ്ട് സ്‌കാൻ ചെയ്യാൻ നിർദ്ദേശിച്ചു. ചെയ്തു. റിസൾട്ട് വന്നു. ഇടത് ഓവറിയിൽ ഒരു മാസ് ലീഷൻ. വലിപ്പം 2 .2 *2 .0 cm. റിപ്പോർട്ട് ഇങ്ങനെ അവസാനിക്കുന്നു .... ഓവറിയിൽ ലീഷൻ കണ്ടത് കൊണ്ട് തുടർ പരിശോധന ആവശ്യമാണ്. അതിനാൽ അൾട്രാ സൗണ്ട് സ്കാൻ റിസൾട്ട് , റ്റ്യുമർ മാർക്കേഴ്‌സ് രക്ത പരിശോധനകൾ നടത്തി അതുമായി താരതമ്യം ചെയ്യണം.
പിന്നീട് നടന്നത്
......................................
വിഷ്ണുപ്രിയ ആസ്റ്റർ മെഡിസിറ്റിയിൽ എത്തി അവിടുത്തെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ മായാദേവി കുറുപ്പിനെ കാണുന്നു. ഡോക്ടർ റ്റ്യുമർ മാർക്കേഴ്‌സ് പരിശോധന നടത്താൻ പറയുന്നു. നടത്തി. റിസൾട്ട് നോർമൽ. എന്നാൽ വിഷ്ണുപ്രിയ എം ആർ ഐ കൂടി ചെയ്യണം എന്ന് ആവശ്യപ്പെടുന്നു. അതും നടത്തി. കാൻസർ സാധ്യതകൾ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് വിഷ്ണുപ്രിയ തിരികെ ഹൈടെക് ലാബിൽ വന്ന് ഡോക്ടർ അമ്പിളിയെ കണ്ടു. ഹൈടെക്കിൽ നടത്തിയ പരിശോധന തെറ്റാണെന്നും തനിക്ക് നഷ്ടമായ പണം തിരികെ നൽകണം എന്നും ആവശ്യപ്പെടുന്നു. ഡോക്ടർ ഒരിക്കൽ കൂടി അൾട്രാ സൗണ്ട് നടത്തി ലീഷന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു. അത് കാൻസർ അല്ലാത്തതിൽ സന്തോഷിക്കുക അല്ലേ വേണ്ടത് എന്ന് ചോദിക്കുന്നു. എന്നാൽ വിഷ്ണുപ്രിയ അത് അംഗീകരിക്കുന്നില്ല. ബഹളം വച്ചു. മടങ്ങി .
പിന്നെ വാർത്താ സമ്മേളനവും ഫെയ്‌സ് ബുക്ക് ലൈവും
............................................................................................................
ഡോക്ടർ അമ്പിളി ചന്ദ്രനും ഹൈടെക്ക് ലാബിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിഷ്ണുപ്രിയ പ്രത്യക്ഷപ്പെട്ടത്. ജനങ്ങളെ കബളിപ്പിക്കുന്ന ചികിത്സാ മാഫിയയുടെ ഭാഗമാണ് ഡോക്ടറും ലാബും എന്നായിരുന്നു പ്രധാന ആരോപണം. ഹൈടെക്കിൽ കണ്ടെത്തിയ റ്റ്യുമറും കാൻസറും ആസ്റ്ററിൽ പരിശോധിച്ചപ്പോൾ എങ്ങനെ ഇല്ലാതായി എന്ന് വിഷ്ണുപ്രിയ ചോദിക്കുന്നു. റ്റ്യുമർ മാർക്കേഴ്‌സ് ബ്ളഡ് ടെസ്റ്റ് ഹൈടെക്കിലെ ഡോക്ടർ നിർദ്ദേശിച്ചത് തന്നിൽ നിന്നും പണം കിട്ടാനാണ്. വിഷ്ണുപ്രിയയുടെ വാർത്താസമ്മേളനം ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ ഏറ്റെടുത്തു. വ്യാജ വൈദ്യവും അശാസ്ത്രീയ ചികിത്സയും സ്യൂഡോ സയൻസുമൊക്കെ പ്രചരിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ,വാട്‍സ് ആപ്പ് ഗ്രൂപ്പുകൾ ഇത് തലങ്ങും വിലങ്ങും ഷെയർ ചെയ്തു. അങ്ങനെ കാൻസർ സ്‌ക്രീനിങ് പരിശോധനകളും റ്റ്യുമർ മാർക്കേഴ്‌സ് ബ്ലഡ് ടെസ്റ്റുമൊക്കെ നടത്തുന്നത് പണം തട്ടാനാണെന്നും വലിയൊരു മെഡിക്കൽ മാഫിയ കേരളത്തിൽ കാൻസർ വ്യാപകമാകുന്നു എന്ന തെറ്റായ പ്രചരണം നടത്തുകയും ആണെന്നുമുള്ള ധാരണ വിഷ്ണുപ്രിയയും സ്യൂഡോ സയൻസ് പ്രചാരകരും ചേർന്ന് സോഷ്യൽ മീഡിയ സർക്കിളിൽ സൃഷ്ടിച്ചു .
ഡോക്ടർ അമ്പിളി നടത്തിയ പരിശോധനയുടെ യാഥാർഥ്യം
....................................................................................................................
ഡോക്ടറുടെ അടുത്ത് എത്തുമ്പോൾ വിഷ്ണുപ്രിയയ്‌ക്ക് മാസമുറയുടെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൂടാതെ പാരമ്പര്യത്തിൽ കാൻസർ ഹിസ്റ്ററിയും. മാസമുറയിൽ വരുന്ന വ്യതിയാനങ്ങൾ കാൻസർ സൂചകമാണ്. അതുപോലെ അടുത്ത ബന്ധത്തിലോ കുടുംബത്തിൽ ആർക്കെങ്കിലുമോ മാതാപിതാക്കൾക്കോ കാൻസർ വന്നിട്ടുണ്ടെങ്കിൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതൽ. പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യുകയോ പിന്നീട് രൂപപ്പെടുകയോ ചെയ്യുന്ന ജനിതക ഘടകങ്ങൾ ആണ് ഇതിന് കാരണം .
കാൻസർ റിസ്ക്ക് ഉള്ള വിഷ്ണുപ്രിയയെ സ്‌ക്രീൻ ചെയ്യാൻ വേണ്ടി പ്രാഥമിക പരിശോധന ആയ അൾട്രാ സൗണ്ട് ചെയ്യാൻ ഡോക്ടർ അമ്പിളി നിർദ്ദേശിച്ചു. അതിൽ കണ്ട സൂചകമാണ് ലീഷൻ. ഇത് മാത്രം വച്ച് അമ്പിളിക്ക് കാൻസർ ഉണ്ടോ ഇല്ലയോ എന്ന് പറയുക സാധ്യമല്ല . അത് കൊണ്ടാണ് തൊട്ടടുത്ത സ്‌ക്രീനിംഗ് പരിശോധന ആയ റ്റ്യുമർ മാർക്കേഴ്‌സ് രക്ത പരിശോധന നടത്തണം എന്ന് ഡോക്ടർ നിർദ്ദേശിച്ചത്. കാൻസർ കോശങ്ങൾ ശരീരത്തിൽ ഒളിച്ചിരിപ്പുണ്ടോ എന്ന് തിരയുന്ന വിവിധ തരം രക്ത പരിശോധനകളാണ് റ്റ്യുമർ മാർക്കേഴ്‌സ് രക്ത പരിശോധന. പക്ഷേ റ്റ്യുമർ മാർക്കേഴ്‌സ് പരിശോധന പോലും കാൻസർ നിർണ്ണയത്തിൽ അന്തിമമല്ല .റ്റ്യുമർ മാർക്കേഴ്‌സ് രക്ത പരിശോധന പോസിറ്റിവ് ആയത് കൊണ്ട് കാൻസർ ഉണ്ട് എന്ന് പറയാൻ ആവില്ല .ചിലപ്പോൾ കാൻസർ കോശങ്ങൾ ഇല്ലാത്ത സാഹചര്യത്തിലും രക്ത പരിശോധനയിൽ പോസിറ്റിവ് ലക്ഷണങ്ങൾ കിട്ടാം .ഇനി രക്ത പരിശോധന നെഗറ്റിവ് ആണെന്നിരിക്കട്ടെ . അതിനെ മുൻപ് ലഭിച്ച അൾട്രാ സൗണ്ട് റിസൾട്ട് മായി താരതമ്യം ചെയ്ത് കാൻസർ സൂചന ഉണ്ടോ ഇല്ലയോ കണ്ടെത്താം. പലതരം റ്റ്യുമർ മാർക്കേഴ്‌സ് രക്ത പരിശോധനകൾ ഉണ്ട് .അത് ചുവടെ ചേർക്കുന്നു .
TUMOR MARKERS.....BLOOD TEST
.................................................................
കാൻസർ സ്‌ക്രീനിംഗ് നടത്താൻ പോകുന്ന ആളിന് ഏത് അല്ലെങ്കിൽ ഏതൊക്കെ രക്ത പരിശോധനകൾ ആവശ്യമാണ് എന്ന് തീരുമാനിക്കുന്നത് ഡോക്ടർ ആണ്. ആസ്റ്ററിൽ റ്റ്യുമർ മാർക്കേഴ്‌സ് ടെസ്റ്റ് ചെയ്തപ്പോൾ അതെല്ലാം നോർമൽ. വിഷ്ണുപ്രിയയുടെ ഓവറിയിൽ ഐഡന്റിഫൈ ചെയ്ത ലീഷന്റെ സ്വഭാവം റ്റ്യുമർ മാർക്കേഴ്‌സ് രക്തപരിശോധനയിൽ കിട്ടിയ വിവരങ്ങളുമായി കോറിലേറ്റ് ചെയ്തുനോക്കിയപ്പോഴാണ് കാൻസർ ഇല്ല എന്ന് ഡോക്ടർ റിസൾട്ട് നൽകുന്നത്. തുടർന്ന് വിഷ്ണുപ്രിയയുടെ ആവശ്യപ്രകാരം എം ആർ ഐ ചെയ്തു. ഓവറിയിൽ ഉണ്ടായിരുന്നത് സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായ തരത്തിൽ കാണപ്പെട്ട കോർപസ് ലൂട്ടിയം എന്ന കലയാണ് എന്ന് ബോധ്യമായി. ഇത് കാൻസറിന്റെ സ്വഭാവത്തിൽ ഉള്ളതല്ല . . പ്രാഥമിക അൾട്രാ സൗണ്ട് പരിശോധനയിൽ വ്യക്തമായി ഇതൊക്കെ തിരിച്ചറിയുക സാദ്ധ്യമല്ല. അതുകൊണ്ടാണ് ഡോക്ടർ അമ്പിളി പ്രാഥമിക സൂചനകളും സംശയങ്ങളും വെച്ച് തുടർ പരിശോധന നിർദ്ദേശിച്ചത്. ഇത് തന്നെയാണ് കാൻസർ പരിശോധനകളിൽ അനുവർത്തിക്കുന്ന ഔദ്യോഗിക പ്രോട്ടോക്കോളും സമീപനവും. കാൻസർ റിസ്ക്ക് ഉള്ള രോഗിയിൽ നിന്ന് പ്രാഥമികമായി ഡോക്ടർക്ക് ലഭിക്കുന്ന ഒരു സൂചനയും തള്ളിക്കളയാൻ പാടില്ല . അങ്ങനെ തള്ളിക്കളഞ്ഞാൽ ഒരു പക്ഷേ ദുരന്തം ആകും ഫലം. വിഷ്ണുപ്രിയയുടെ അമ്മയ്ക്ക് വളരെ വൈകി മാത്രമാണ് കാൻസർ തിരിച്ചറിഞ്ഞത്. അത് കൊണ്ട് തന്നെ ജീവൻ രക്ഷിക്കാനായില്ല. ഇവിടെ സംശയം ഉണ്ടായപ്പോൾ ആധുനിക വൈദ്യശാസ്‌ത്രം അതിന്റെ കൃത്യമായ വഴികളിലൂടെ സംശയ നിവാരണം നടത്തുകയായിരുന്നു അത് മെഡിക്കൽ മാഫിയ ആണെന്ന്. വ്യാജ സിദ്ധാന്തക്കാർക്ക്. തോന്നിയെങ്കിൽ അതിശയം വേണ്ട .
ഐ എം എ വിദഗ്ദ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ട് ഇങ്ങനെ
..................................................................................................................................
വളരെ അപകടകരമായതും ആദ്യ ഘട്ടത്തിൽ കണ്ടു പിടിക്കാൻ ഏറെ പ്രയാസമുള്ളതുമായ ഒന്നാണ് ഓവറിയിലെ കാൻസർ. കണ്ടു പിടിക്കാൻ വൈകിയാൽ സ്ഥിതി ഗുരുതരമാകും. രോഗം കണ്ടു പിടിക്കാനുള്ളആദ്യ ഘട്ട പരിശോധന അൾട്രാ സൗണ്ട് ആണ്. വലിയ ചെലവില്ലാത്തതും എല്ലായിടത്തും ലഭ്യമായതുമായ പരിശോധനാ സങ്കേതം ആണ് ഇത്. കാൻസർ ആദ്യ ആദ്യ ഘട്ടത്തിൽ കണ്ടുപിടിക്കാൻ സഹായകമെങ്കിലും അൾട്രാ സൗണ്ടിന് ഒട്ടേറെ പരിമിതികൾ ഉണ്ട്. അത് കൊണ്ട് പല രോഗികളിലും കൂടുതൽ പരിശോധനകൾ ആവശ്യമായി വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ ,സ്‌കാനിംഗ് എന്നിവയൊക്കെ വേണ്ടിവരും. ഇത് വഴി കാൻസർ ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി നിർണ്ണയിക്കാനാവും. ഇവിടെ ഡോക്ടർ അമ്പിളിയുടെ പരിശോധനാ നടപടി ക്രമം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ദ്ധ സമിതി വിശദമായി പരിശോധിച്ചു. ഡോക്ടർ പ്രോട്ടോക്കോൾ അനുസരിച്ചാണ് പരിശോധന നടത്തിയിട്ടുള്ളത്. സ്റ്റാൻഡേർഡ് ഓഫ് കെയർ ക്ര്യത്യമായി പാലിച്ചിട്ടുണ്ട്. ഇത്തരം സ്റ്റാൻഡേർഡ് ഓഫ് കെയർ പാലിക്കാത്തതിനാൽ ലോകത്തിലെ പലയിടത്തും പല കാൻസർ കേസുകളും ആദ്യ ഘട്ടത്തിൽ കണ്ടു പിടിക്കപ്പെടാതെ പോകുന്നുണ്ട്. വിഷ്ണുപ്രിയയുടെ കേസിൽ ഡോക്ടർ അമ്പിളിയുടെ ശരിയായ ഇടപെടലിനെ ഐ എം എ അഭിനന്ദിക്കുന്നു. കാൻസർ സംശയിക്കുന്ന സാഹചര്യത്തിൽ തുടർ പരിശോധനകളുടെ ആവശ്യത്തെക്കുറിച്ച് വിഷ്ണുപ്രിയയെ പറഞ്ഞു മനസ്സിലാക്കുകയാണ് ഡോക്ടർ ചെയ്തത്. വിഷ്ണുപ്രിയയ്ക്ക് കാൻസർ പാരമ്പര്യം ഉള്ള സാഹചര്യത്തിൽ തുടർ പരിശോധനയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഐ എം എ കൊച്ചി ഘടകം പ്രസിഡന്റ് ഡോക്ടർ രാജീവ് ജയദേവൻ അടക്കമുള്ളവരാണ് വിദഗ്ദ്ധ സമിതിയിൽ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha