പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നുവെന്ന് ഇപി ജയരാജൻ, ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്ന് എകെ ബാലൻ; പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം
നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും എകെ ബാലനും രംഗത്ത്. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചപ്പോൾ പ്രതിഷേധം പൊറാട്ട് നാടകമെന്നായിരുന്നു എകെ ബാലന്റെ വിമര്‍ശനം.
"പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു. മുൻപൊങ്ങും കാണാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം," എന്നാണ് സംഭവത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. എന്നാൽ "ഭരണഘടനാപരമായ ദൗത്യം ഗവർണറും സർക്കാരും നിർവഹിച്ചു," എന്ന് എകെ ബാലൻ പ്രതികരിച്ചു. "സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ വായിച്ചു. ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു. ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നത്. ഗവർണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ല."
"വാർഡ് വിഭജന ഓർഡിനൻസ് എന്തിന് ഗവർണർ തടഞ്ഞു? പ്രതിപക്ഷം ആദ്യം അതിന് ഉത്തരം പറയട്ടെ. തോറ്റ് പോയാൽ വായിൽ തോന്നിയത് പറയുക അതാണ് പ്രതിപക്ഷം ഇന്ന് ചെയ്തത്. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല," എന്നും എകെ ബാലൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha