പടനയിക്കാൻ ധീരപോരാളി തന്നെയാണ്... ഇനി ജനങ്ങളാണ് യജമാനന്മാർ!! ബി.ജെ.പി.യെപ്പറ്റി ആര്‍ക്കും വേവലാതി വേണ്ട; മുന്നോട്ടുള്ള പോക്കില്‍ ഒട്ടും ആശങ്കയില്ല.. തുറന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍
ബി.ജെ.പി.യെപ്പറ്റി ആര്‍ക്കും വേവലാതി വേണ്ടെന്നും, പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒട്ടും ആശങ്കയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി.യെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. എല്ലാവരുടെയും ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് രാജിവെച്ച സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ പരിശോധിച്ച് പരിഹരിക്കും. പാര്‍ട്ടി ധാരാളം അവസരം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. രണ്ടുതവണ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചു. ലോക്‌സഭയിലേക്കും മത്സരിക്കാന്‍ സീറ്റ് നല്‍കി. അവഗണിച്ചു എന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല. അതുകൊണ്ട് ആശങ്കയുമില്ല. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ ചില നേതാക്കള്‍ എത്താഞ്ഞതിന്റെ കാരണം വ്യക്തമായറിയാം. രണ്ടു ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനവും പാര്‍ട്ടി പുനഃസംഘടനയും രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകും. അവകാശവാദങ്ങളിലൂടെയല്ല, ജനങ്ങളെ യജമാനന്മാരായി കണ്ടാകും മാറ്റത്തിന് ശ്രമിക്കുക. ബി.ഡി.ജെ.എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപടില്ല. സുരേന്ദ്രന്‍ വ്യക്തമാക്കി. മാധ്യമങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. നിശിതമായി വിമര്‍ശിക്കാം. എന്നാല്‍, തിരിച്ചുള്ള വിമര്‍ശനത്തിനും ഇടം നല്‍കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനമായിരിക്കും ബി.ജെ.പി.യുടേത്. കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ശബരിമല പ്രതിഷേധത്തില്‍ കട്ടയ്ക്ക് നിന്ന സുരേന്ദ്രന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കുമാണ് ഉയര്‍ന്ന സ്ഥാനം ലഭിച്ചത്. സുരേന്ദ്രന് ഇത്രയേറെ പ്രശസ്തി ഉണ്ടാക്കിക്കൊടുത്തത് പിണറായി സര്‍ക്കാരും പോലീസുമാണ്. അവസാനം എല്ലാ കടമ്പകളേയും അതിജീവിച്ച് കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റത്. സംസ്ഥാനത്ത് പ്രതിപക്ഷം ശക്തമല്ലെന്ന മുറവിളിയ്ക്കിടെയാണ് സുരേന്ദ്രനെന്ന കരുത്ത നേതാവ് എത്തുന്നത്. ഇത് പിണറായി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ്. അവര്‍ തന്നെ ഉണ്ടാക്കിക്കൊടുത്ത ഇമേജിലൂടെയാണ് സുരേന്ദ്രന് ഇത്രയും ജനപ്രീതി നേടിക്കൊടുത്തത്. കഴിഞ്ഞ രണ്ട് തവണയും വഴിമാറിയ നറുക്കാണ് ഇത്തവണ കെ. സുരേന്ദ്രനു ലഭിച്ചത്. മുമ്പ് രണ്ടുതവണയും വഴിമുടക്കിനിന്ന ആര്‍.എസ്.എസ്. അയഞ്ഞതോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുഗമപ്രവേശം. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസും സര്‍ക്കാരും സുരേന്ദ്രനെ വെറും ചീളായാണ് കണ്ടത്. അതിന്റെ ഫലമായി 22 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചാണ് സുരേന്ദ്രന്‍ ഉയര്‍ത്തെഴുന്നേറ്റത്. സുരേന്ദ്രന്റെ യുവ തുര്‍ക്കി പരിവേഷം സര്‍ക്കാര്‍ ഭയക്കുക തന്നെ വേണം. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ കടുത്ത പ്രക്ഷോഭങ്ങളുമായി സുരേന്ദ്രന്‍ വരുമെന്ന കാര്യം തീര്‍ച്ച. സുരേന്ദ്രന്‍ വരുന്നതോടെ യുവ ബിജെപിക്കാരും സടകുടഞ്ഞെണീക്കും.
തീഷ്ണ യുവത്വത്തിന്റെ കത്തിപ്പടരലാണു സുരേന്ദ്രന്റെ പ്രതിഛായ. കാവിരാഷ്ട്രീയത്തിലെ യുവതുര്‍ക്കി. കര്‍ഷക കുടുംബത്തില്‍ ജനനം. അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുന്ന പ്രസംഗ പാടവം. വി. മുരളീധരനാണ് അന്നും ഇന്നും രാഷ്ട്രീയ ഗുരു. എ.ബി.വി.പിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് കാലൂന്നിയപ്പോഴും ഒടുവില്‍ സംസ്ഥാന പ്രസിഡന്റായപ്പോഴും മുന്നിലുള്ളത് മുരളീധരന്‍ തന്നെ. കേന്ദ്രമന്ത്രി സഭയില്‍ ശക്തമായ സാന്നിദ്ധ്യമായി മുരളീധരന്‍ മാറികഴിഞ്ഞു. മുരളിധരനൊപ്പം പ്രവര്‍ത്തിച്ച സി.എല്‍. സന്തോഷ് സംഘടനാ സെക്രട്ടറിയുമായി. ഇതിന്റെ ഗുണഫലമായി കൂടെ സുരേന്ദ്രനു ലഭിച്ച പുതിയ പദവിയെ വിലയിരുത്താം. എ.ബി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവകേന്ദ്ര ഡയറക്ടര്‍ ജനറലായിരുന്ന മുരളീധരന്‍ തന്നെയാണു സുരേന്ദ്രനെ ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങള്‍ പരിചയപ്പെടുത്തിയത്. ഡല്‍ഹിയെ കൈയിലെടുക്കാന്‍ ഹിന്ദി പഠിച്ചേ മതിയാകൂവെന്ന ഉപദേശം ലഭിച്ചതും ഇത്തരം യാത്രകളില്‍നിന്നുതന്നെ. ഇതില്‍ പിന്നെ എത്രയെത്ര ദേശീയ നേതാക്കളുടെ പ്രസംഗങ്ങളാണു സുരേന്ദ്രന്‍ സംസ്ഥാന വേദികളില്‍ ഭാവം ചോരാതെ മൊഴിമാറ്റിയതെന്നതിനു കണക്കുമില്ല. കോവളം കൊട്ടാരം സമരം മുതല്‍ തെരുവില്‍ അടിക്കൊണ്ട് നേടിയ നേതൃസ്ഥാന പട്ടം, യുവമോര്‍ച്ച കാലം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതെ സംരക്ഷിക്കാന്‍ സാധിച്ചതാണു സുരേന്ദ്രന്റെ ഗുണം. ചാനല്‍ ചര്‍ച്ചകളിലും വേദികളിലും ഒരേപോലെ തിളങ്ങാനുള്ള നിശ്ചയദാര്‍ഢ്യവും ഗാംഭീര്യവും വേണ്ടുവോളം .ഗ്രൂപ്പ് രാഷ്ടീയം തന്നെയാണ് പ്രധാന വെല്ലുവിളി. മുരളീധര ഗ്രൂപ്പിന്റെ കുന്തമുനയെന്ന ലേബലില്‍നിന്ന് പുറത്തുവന്നു സമവായ നേതാവെന്ന പക്വതയിലേക്ക് വളരാന്‍ സുരേന്ദ്രന് സാധിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha