വെള്ളാപ്പള്ളി കണ്ണുരുട്ടി റവന്യൂ മന്ത്രി സുല്ലിട്ടു സാമ്പത്തിക സംവരണം ആവിയായി ; മുന്നാക്കകാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണം വീണ്ടും അട്ടിമറിക്കപ്പെട്ടു
മുന്നാക്കകാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണം വീണ്ടും അട്ടിമറിക്കപ്പെട്ടു. സംവരണം ലഭിക്കാനുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ റവന്യുവകുപ്പ് പുറത്തിറക്കാത്തതാണ് കാരണം. സർക്കുലർ എത്രയും വേഗം പുറത്തിറക്കണമെന്ന് മുഖ്യമന്ത്രി റവന്യു മന്ത്രിക്ക് നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല.
സംവരണേതര വിഭാഗങ്ങളായ സുറിയാനി ക്രിസ്ത്യാനികൾ, നായർ ബ്രാഹ്മണ, സമുദായങ്ങൾ തുടങ്ങിയവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുമുള്ള 10 % സാമ്പത്തിക സംവരണം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയത് 2020 ജനുവരി 3ന് ആണ്. ഫെബ്രുവരി 12ന് രണ്ടാമത്തെ സർക്കാർ ഉത്തരവുമിറങ്ങി. എന്നാൽ ഉത്തരവ് കൊണ്ട് മാത്രം ആർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കുകയില്ല. ഇതിനായി റവന്യൂ വകുപ്പിൽ നിന്ന് വില്ലേജ് ഓഫീസർമാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്. പ്രസ്തുത സർക്കുലർ അടിയന്തരമായി പുറപ്പെടുവിക്കുമെന്ന് ഫെബ്രുവരി 12 ലെ സർക്കാർ ഉത്തരവിൽ പറഞ്ഞു. എന്നാൽ റവന്യു വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ആദ്യം മുതൽ എതിർത്തിരുന്നു. വെള്ളാപള്ളി നടേശന് റവന്യു മന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. സാമ്പത്തിക സംവരണം നടപ്പിലിക്കരുതെന്ന് ആവശ്യപ്പെട്ട് വെള്ളാപള്ളി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അതിന് തയ്യാറായില്ല. അങ്ങനെ അദ്ദേഹം റവന്യു മന്ത്രിയെ സമീപിച്ചുവെന്നു വേണം കരുതാൻ.
അപേക്ഷകളുടെ നിശ്ചിത മാതൃക തീരുമാനിക്കുന്നതിനു സർക്കാർ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. അപേക്ഷകൾ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും ഓൺലൈൻ ആക്കുന്നതിനും തീരുമാനിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന സർട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 29 ആണ്. വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് 7 ദിവസത്തിനകമാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. സമയം അതിക്രമിച്ചിട്ടും നടപടികളൊന്നും ആകാത്തതിനാൽ സുവർണ്ണ അവസരം കഴിഞ്ഞ വർഷത്തെ പോലെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും.
പ്രവേശന പരീക്ഷയായ കീമിന്റെ വെബ് സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. ഇതുകൂടാതെ വില്ലേജ് ഓഫീസിൽ എത്തുന്നവരെ ചില ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം കബളിപ്പിക്കുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട്. കേരള സർക്കാർ മാനദണ്ഡങ്ങളിൽ കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം 4 ലക്ഷം രൂപയാണ്. ആകെ ഭൂസ്വത്ത് പഞ്ചായത്തുകൾ 2.5 ഏക്കർ മാത്രമാണ്. കേന്ദ്ര മാനദണ്ഡങ്ങൾ ആയ വീടിന്റെ വിസ്തീർണ്ണം 1000 സ്ക്വയർ ഫീറ്റ്, ഹൗസ് പ്ലോട്ട് 4 സെൻറ് എന്നിവ സംസ്ഥാനസർക്കാർ ഒഴിവാക്കിയതാണ്. എന്നാൽ നീക്കം ചെയ്ത മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും ടെറസ് വീട് ഉള്ളവർക്ക് യോഗ്യതയില്ല എന്നും പറഞ്ഞ് ഉദ്യോഗസ്ഥർ പലരെയും കബളിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ കേന്ദ്ര മാനദണ്ഡങ്ങൾ ആയ വാർഷിക വരുമാനം 8 ലക്ഷം രൂപ ,ഭൂപരിധി 5 ഏക്കർ എന്നിവ യഥാക്രമം 4 ലക്ഷം രൂപ 2.5 ഏക്കർ എന്ന രീതിയിൽ സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കിയതു വഴി കഴിഞ്ഞ വർഷം കേന്ദ്ര മാനദണ്ഡങ്ങൾ മുൻപിൽ കണ്ട് ഇയർ റിപ്പീറ്റ് ചെയ്തു എൻട്രൻസിന് ഒരുങ്ങി പണവും സമയവും നഷ്ടപ്പെടുത്തി നിരാശയിൽ കഴിയുന്നവരും നിരവധിയാണ്.
https://www.facebook.com/Malayalivartha