എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് മന്ത്രി പി. തിലോത്തമന്‍; പായിപ്പാട്ട് തൊഴിലാളികളെ ഇളക്കിവിട്ടതിന് പിന്നില്‍ സംഘടിതശ്രമം...ഇതരസംസ്ഥാനക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സംസ്‌ഥാന സർക്കാർ....കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ
ചങ്ങനാശേരി പായാപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് മന്ത്രി പി. തിലോത്തമന്‍. താസമവും ഭക്ഷണം ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകാനുള്ള വാഹനസൗകര്യം ഒരുക്കാനാണ്. സംഘടിച്ചതിനു പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സംശയമെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ റോഡിലേക്കിറങ്ങി പ്രതിഷേധിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ, ഇതരസംസ്ഥാനക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. യാത്രാമാര്‍ഗം ഒരുക്കിയാല്‍ അവരെ അയയ്ക്കാന്‍ തയാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനക്കാരുമായി ബന്ധപ്പെട്ട് മറ്റൊരു വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഞായറാഴ്ച രാവിലെ തെരുവില്‍ ഇറങ്ങിയത്. ചങ്ങനാശേരി പായിപ്പാടായിരുന്നു സംഭവം. സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്ഡൗണ്‍ ലംഘനമാണിത്. ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. റോഡ് ഉപരോധിച്ച് ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് സമരം ചെയ്തത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കമ്യൂണിറ്റി കിച്ചന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ജില്ലയില്‍ ഒരുക്കിയിരുന്നെങ്കിലും തൊഴിലുടമകള്‍ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പായിപ്പാട് മേഖലയില്‍ മാത്രം പതിനായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്റെ കണക്ക്. അതേസമയം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍. ജില്ലാ കലക്ടറുമാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ ഭാഷകളിലും സന്ദേശം പുറത്തിറക്കിയിട്ടുണ്ട്.
അതിനിടെ, ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബുവും പൊലീസ് മേധാവി ജി. ജയ്‌ദേവും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചതോടെ ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറാകുകയായിരുന്നു. താമസവും ഭക്ഷണസൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലാളികള പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. ഇവിടെ പൊലീസ് കാവല്‍ തുടരും. അതേസമയം, കൊറോണ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെ ഇത്രയും അധികം ആളുകള്‍ റോഡില്‍ കൂടി നില്‍ക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
https://www.facebook.com/Malayalivartha