ഒരു മാസം മുന്‍പ്, എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് വിനോദും സൗമ്യയും പദ്ധതി തയ്യാറാക്കി... ആദ്യം വിഷം കൊടുത്ത് പ്ലാനിട്ടു പക്ഷെ പിടിക്കപ്പെട്ടാൽ പണിപാളുമെന്ന് മുന്നിൽ കണ്ടതോടെ ജയിലിലാക്കാൻ പ്ലാനിട്ടു; ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയ പഞ്ചായത്തംഗവും കൂട്ടാളികളും റിമാൻഡിലായതോടെ മുഖം രക്ഷിക്കാൻ രാജിവയ്പ്പിച്ച് പാർട്ടി

നിരോധിത ലഹരി മരുന്നായ എംഡിഎംഎ ബൈക്കിൽ ഒളിപ്പിച്ച് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗമായ ഭാര്യയെയും സഹായിച്ച കൂട്ടാളികളെയും റിമാൻഡ് ചെയ്തു. വണ്ടൻമേട് ഗ്രാമ പഞ്ചായത്തംഗം സൗമ്യ സുനിൽ ( 33 ), സഹായിച്ച കൊല്ലം സ്വദേശികളായ ഷാനവാസ് ( 39 ) , ഷെഫിൻ ഷാ ( 24 ) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സൗമ്യയെ കോട്ടയം വനിതാ ജയിലിലേയ്ക്കും, മറ്റ് രണ്ടുപേരെ പീരുമേട് സബ് ജയിലിലേക്കും മാറ്റി. കഴിഞ്ഞ 22 നാണ് സൗമ്യയുടെ ഭർത്താവ് സുനിലിനെ വാഹനത്തിൽ ലഹരി മരുന്ന് വച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത്. സൗമ്യയുടെ ഗൾഫിലുള്ള കാമുകൻ വിനോദുമായി ചേർന്നാണ് പദ്ധതിയിട്ടത്. രഹസ്യ വിവരത്തെ തുടർന്ന് സുനിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും നിരപരാധിത്വം വ്യക്തമായതോടെയാണ് സൗമ്യയിലേയ്ക്കും, കാമുകൻ വിനോദിലേയ്ക്കും അന്വേഷണം എത്തിയത്. വിദേശത്തുള്ള വിനോദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും വണ്ടൻമേട് പൊലീസ് ആരംഭിച്ചു. അതേ സമയം എൽഡിഎഫ് പ്രാദേശിക നേതൃത്വം ഇടപെട്ട് സൗമ്യ തപാൽ മാർഗം അയച്ച രാജിക്കത്ത് വണ്ടൻമേട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. പ്രതികളെ അടുത്ത ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്താനും സാദ്ധ്യതയുണ്ട്.
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ഗ്രാമപഞ്ചായത്ത് അംഗം സൗമ്യയിലേക്ക് എത്തിയതിനെക്കുറിച്ച് വിവരിച്ച് വണ്ടന്‍മേട് സിഐ വി.എസ് നവാസ് പറയുന്നതിങ്ങനെയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ അത് കള്ളക്കേസാണെന്ന് തനിക്ക് വ്യക്തമായിരുന്നെന്നും സുനില്‍ കുറ്റം ചെയ്തെന്ന് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂയെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും നവാസ് വ്യക്തമാക്കി.
തന്റെ അന്വേഷണത്തില്‍ സുനില്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി. പക്ഷേ നൂറുശതമാനം ഉറപ്പായിരുന്നു, അത് കള്ളക്കേസാണെന്ന്. തുടര്‍ന്ന് നടത്തിയ അന്വേഷണം, എംഡിഎംഎ കടത്തിനെക്കുറിച്ച് രഹസ്യവിവരം കൈമാറിയ ഷാനവാസിലേക്ക് എത്തി.''-നവാസ് പറയുന്നു.''ഷാനവാസിന്റെ ഫോണ്‍ പരിശോധനയില്‍ കാമുകന്‍ വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഷാനവാസിനെയും സൗമ്യയെയും വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ മറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളും മറ്റ് കണ്ടെത്തലുകളും പൊലീസ് സാമ്യയ്ക്ക് മുമ്പാകെ കാണിച്ചു.'' ഇതോടെയാണ് സൗമ്യ കുറ്റം സമ്മതിച്ചതെന്ന് നവാസ് പറഞ്ഞു.
മുന്‍പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്. ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതിയിട്ടു.ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരു മാസം മുന്‍പ്, എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് വിനോദും സൗമ്യയും പദ്ധതി തയ്യാറാക്കിയത്.
ഒരു വര്‍ഷം മുന്‍പാണ് വിനോദും സൗമ്യയും പരിചയപ്പെട്ടതും പ്രണയത്തിലായതും.
ഭര്‍ത്താവിനെ കുടുക്കാന്‍ 45,000 രൂപയ്ക്കാണ് സൗമ്യ എംഡിഎംഎ വാങ്ങിയത്. കഴിഞ്ഞ 18നാണ് ഷെഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ സൗമ്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.
https://www.facebook.com/Malayalivartha






















