'കേരളത്തിൽ ആകെയുള്ള എംബിബിഎസ് സീറ്റ് എത്രയാണ്? പരിശീലനം നേടാൻ മാത്രമായി സർവ്വ സജ്ജമായ ഒരു ആശുപത്രിയുടെ ആവശ്യവും ഇല്ല. ചുരുക്കത്തിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം കൂട്ടുന്നതോ ഫീസ് കുറയ്ക്കുന്നതോ ഒരു ആനക്കാര്യം അല്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇന്ന് യുക്രൈൻ, നാളെ ജോർജിയയോ എന്തിന് ചൈനയോ ഒക്കെ ആകാം. ഒരുപാട് റോസാപ്പൂ പിടിച്ചു വിമാനത്താവളത്തിൽ നിൽക്കേണ്ടി വരും...' വൈറലായി കുറിപ്പ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുക്രൈൻ-റഷ്യ യുദ്ധം തുടരുകയാണ്. ഏത് ലോകത്തിനകമാനം ആശങ്ക നൽകുന്ന ഒന്നാണ്. നിലവിൽ ഇന്ത്യ എത്രയും വേഗം തന്നെ ഏവരേയും നാട്ടിൽ എത്തിക്കാനുള്ള ഓപ്പറേഷൻ നടത്തിവരുകയാണ്. നിരവധിപേരാണ് അതിർത്തി പ്രദേശങ്ങളിലും പോളണ്ടിലും കുടുങ്ങിക്കിടക്കുന്നത്. ഇതിനുപിന്നാലെ അവരെ കുറ്റപ്പെടുത്തി നിരവധിപേരാണ് രംഗത്ത് എത്തുന്നത്. നാട്ടിൽ ഒട്ടനവധി സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തിനാണ് മറ്റു നാടുകളിൽ പോയി എംബിബിഎസ് പഠിക്കുന്നത് എന്ന്. എന്നാൽ അതിനുള്ള ഉത്തരം നൽകുകയാണ് ബിനുരാജ്. തന്റെ ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്...
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കേരളത്തിൽ ആകെയുള്ള എംബിബിഎസ് സീറ്റ് എത്രയാണ്?
നാഷണൽ മെഡിക്കൽ കൗൺസിൽ കണക്ക് പ്രകാരം 3182 ആണ്. ഡെൻ്റൽ സീറ്റ് ഏകദേശം 2500 ആണ്. സർക്കാർ, സ്വാശ്രയ, സ്വകാര്യ കോളേജുകൾ ഉൾപ്പടെ ആവണം ഈ കണക്ക്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിന് അടുത്താണ് കേരളത്തിൽ നിന്നും നീറ്റ് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം. കേരളത്തിലെ സ്വാശ്രയ /സ്വകാര്യ കോളേജുകളിൽ എംബിബിഎസ് പഠനം നടത്താൻ എത്ര രൂപ ഒരു കുട്ടിക്ക് ചെലവാകും?
അമൃത ട്രസ്റ്റിൻ്റെ കോളേജിൽ ആണെങ്കിൽ ഒരു കോടി രൂപ എന്നാണ് എൻ്റെ അറിവ്. കൃത്യമായി അറിയില്ല, എങ്കിലും 75 ലക്ഷം ആവും. കാരക്കോണം മെഡിക്കൽ കോളേജിൽ 25 ലക്ഷം ആണ് എന്നാണ് അറിവ്. എൻ ആർ ഐ സീറ്റിലെ ഫീസ് പിന്നെയും കൂടും.
എല്ലാം മേൽപ്പറഞ്ഞ 3182 സീറ്റുകൾക്ക് ഉള്ളിൽ ആണ്. ഇതാണ് അവസ്ഥ. അത് കൊണ്ടാണ് 16 മുതൽ 20 ലക്ഷം രൂപ വരെ മുടക്കി മലയാളി വിദ്യാർഥികൾ യുക്രൈനിൽ പോയി പഠിക്കേണ്ടി വരുന്നത്. അവിടെ യുദ്ധം ഉണ്ടാകുമ്പോൾ പലായനം ചെയ്യേണ്ടി വരുന്നത്. അവിടെ പഠിക്കുന്നതിൽ കൂടുതലും ഗൾഫ് മലയാളികളുടെ കുട്ടികൾ ആണ്. ഇവിടെ ന്യായമായ ഫീസിന് പഠന സൗകര്യം ഒരുക്കിയാൽ ഈ പ്രശ്നം ഇല്ല. ഇത് ചർച്ച ചെയ്യാതെ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാതെ അതിനായി ഒരു ചെറു വിരൽ പോലും അനക്കാതെ ഒരു നാണവും ഉളുപ്പും ഇല്ലാതെ റോസാ പൂവും പിടിച്ചു യുദ്ധഭൂമിയിൽ നിന്നും രക്ഷപെട്ടു വരുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നിൽക്കുന്നവരോട് തീരെ സഹതാപം തോന്നുന്നില്ല.
അമേരിക്ക, കാനഡ, ആസ്ട്രേലിയ പോലെ ചുരുക്കം ചില രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ആണ് എംബിബിഎസ് ബിരുദം നേടുന്നത് എങ്കിൽ ഇന്ത്യയിൽ ജോലി ചെയ്യുന്നതിന്
Foreign Medical Graduate Examination (FMGE) എന്ന സ്ക്രീനിംഗ് പരീക്ഷ പാസാകണം. 2019 ൽ പാർലമെൻ്റിൽ നൽകിയ മറുപടി അനുസരിച്ച് 80 ശതമാനം കുട്ടികളും ഇതിൽ പരാജയപ്പെടുന്നു മെഡിക്കൽ വിദ്യാഭ്യാസം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞു. പഠനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ തന്നെ പരിശീലനം നേടണം എന്നില്ല. Community medical centres ആണ് പ്രായോഗിക പരിശീലനത്തിന് ഏറ്റവും നല്ലത് എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
നിലവിൽ മെഡിക്കൽ കോളേജുകളിൽ ഉള്ള അധ്യാപക അനാധ്യാപക ജീവനക്കാരുടെ എണ്ണം മാറിയ സാഹചര്യത്തിൽ കൂടുതൽ ആണ്. അടിസ്ഥാന സൗകര്യങ്ങളും അതെ. കാരണം competency based ആയ ഒരു പാഠ്യപദ്ധതിയിലേക്ക് നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസം മാറി. അതായത് വിദ്യാർത്ഥിക്ക് ആണ് കൂടുതൽ ഉത്തരവാദിത്വം. സ്വയം വിഷയം കണ്ടെത്തി വിശകലനം ചെയ്ത് പഠിക്കുക എന്ന രീതി. പഠിക്കുന്നതിന് ഏതു ആശുപത്രിയിൽ നിന്നും പഠിക്കാം, മെഡിക്കൽ കോളജ് തന്നെ വേണം എന്നില്ല. ഒരു തരം capacity building. ആരോഗ്യ രംഗത്തെ ഉയർന്ന തട്ടിൽ ഉള്ളതാണ് മെഡിക്കൽ കോളജ്. താഴെ തട്ടിൽ സാമൂഹിക ആരോഗ്യ കേന്ദ്രവും. ഒരു എംബിബിഎസ് ബിരുദം നേടുന്നതിന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പരിശീലനം ആണ് വേണ്ടതും.
തിയറി ക്ലാസുകൾക്ക് മിക്കവാറും എല്ലാ വിദേശ സർവകലാശാലകളും ഓൺലൈൻ material ആണ് നൽകുന്നത്. വീഡിയോ tutorials നന്നായി ഉപയോഗിക്കുന്നു. പരിശീലനം നേടാൻ മാത്രമായി സർവ്വ സജ്ജമായ ഒരു ആശുപത്രിയുടെ ആവശ്യവും ഇല്ല. ചുരുക്കത്തിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം കൂട്ടുന്നതോ ഫീസ് കുറയ്ക്കുന്നതോ ഒരു ആനക്കാര്യം അല്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇന്ന് യുക്രൈൻ, നാളെ ജോർജിയയോ എന്തിന് ചൈനയോ ഒക്കെ ആകാം. ഒരുപാട് റോസാപ്പൂ പിടിച്ചു വിമാനത്താവളത്തിൽ നിൽക്കേണ്ടി വരും.
https://www.facebook.com/Malayalivartha























