'ദീപുവിന്റെ മരണത്തിൽ സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാകും'; ട്വന്റി20 പ്രവര്‍ത്തകന്റെ മരണത്തിന് കാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ട്വന്റി20 പ്രവര്ത്തകന് ദീപുവിന്റെ മരണത്തിന് കാരണം തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തെ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. നേരത്തെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്,അബ്ദുല്‍ അസീസ് എന്നിവരാണ് കേസില്‍ പിടിയിലായിരിക്കുന്നത്.
വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി-20 പ്രവര്ത്തകന് കാവുങ്ങപ്പറമ്ബ് പാറപ്പുറം കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപുവാണ് ചികിത്സയില്‍ കഴിയുന്നതിനിടെ ഫെബ്രുവരി 18ന് മരിച്ചത്. ഫെബ്രുവരി 12-നാണ് ദീപുവിന് മര്‍ദനമേറ്റത്. അന്ന് വൈകുന്നേരം ഏഴു മുതല്‍ ഏഴേകാല്‍ വരെ ട്വന്റി 20 ഭരിക്കുന്ന വാര്‍ഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകള്‍ അണച്ച് സമരം സംഘടിപ്പിച്ചിരുന്നു. രാത്രി എട്ടോടെയാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ദീപുവിനു മര്‍ദനമേറ്റതെന്നാണ് ട്വന്റി 20 നേതൃത്വം പറയുന്നത്.
ട്വന്റി 20 ഭരിക്കുന്ന ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട്, കിഴക്കമ്ബലം പഞ്ചാത്തുകളില് ആധുനിക എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്റെ നേതൃത്വത്തില്‍ തടഞ്ഞുവെന്നായിരുന്നു ട്വന്റി 20 ആരോപിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകള്‍ അണച്ച് സമരം സംഘടിപ്പിക്കാന്‍ ട്വന്റി 20 നേതൃത്വം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























