ഷിബിലിയെയും, ആഷിഖിനെയും ചോദ്യം ചെയ്ത നടക്കാവ് പോലീസ്, ഇന്ന് മഞ്ചേരി ജില്ലാ ജയിലിലെത്തി ഫർഹാനയെ ചോദ്യം ചെയ്യും....

വ്യാപാരിയായ തിരൂരിലെ മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ കേസിൽ ദുരൂഹത നീക്കാൻ നടക്കാവ് പൊലീസ് പ്രതികളെ ജയിൽ ചോദ്യം ചെയ്തു തുടങ്ങി. നാലാം ജുഡീഷ്യൽ ഫസറ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി.അഞ്ജലി നൽകിയ അനുമതിയെത്തുടർന്നാണ് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നത്. ഇതുപ്രകാരം ഒന്നാം പ്രതിയും സിദ്ദീഖിന്റെ ഹോട്ടലിലെ മുൻ ജീവനക്കാരനുമായ ചെർപ്പുളശ്ശേരി വല്ലപ്പുഴ ഷിബിലി, മൂന്നാം പ്രതി ഷിബിലിയുടെ സുഹൃത്ത് വല്ലപ്പുഴ മേച്ചേരി വാലു പറമ്പിൽ മുഹമ്മദ് ആഷിഖ് എന്നിവരെയാണ് നടക്കാവ് സി.ഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ ഇന്നലെ ചോദ്യം ചെയ്തത്.
കേസിലെ രണ്ടാംപ്രതി ഒറ്റപ്പാലം ചളവറയിലിലെ കൊട്ടോടി ഖദീജത്ത് ഫർഹാനയെ ഇന്ന് മഞ്ചേരി ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യും. പ്രതികളെ മൂന്നുപേരെയും ഒന്നിച്ച് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന നടക്കാവ് പൊലീസിന്റെ ആവശ്യം കോടതി തള്ളിയതിനെത്തുടർന്നാണ് ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. കൊലപാതകത്തെ തുടർന്ന് കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതുമെല്ലാം തിരൂർ പൊലീസായിരുന്നു.
കേസിലെ തുടർ അന്വേഷണമാണ് മലപ്പുറം എസ്.പി കോഴിക്കോട് നടക്കാവ് പൊലീസിന് കൈമാറിയത്. സാഹചര്യത്തെളിവുകൾ, മൊഴികൾ, തൊണ്ടിമുതൽ തുടങ്ങിയവ അടങ്ങിയ കേസ് ഡയറിയും കൈമാറിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പ്രതികളെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നത്. നിലവിൽ നടത്തിയ അന്വേഷണത്തിനും കണ്ടെത്തിയ പ്രതികൾക്കുമപ്പുറത്ത് കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കൽ എന്ന വെല്ലവിളിയാണ് നടക്കാവ് പൊലീസിനെ കാത്തിരിക്കുന്നത്.
കോഴിക്കോട് ഒളവണ്ണ കുന്നത്ത് പാലത്ത് ഹോട്ടൽ നടത്തിവരികയായിരുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖാണ് കൊല്ലപ്പെട്ടത്. 18ന് വൈകുന്നേരമാണ് സിദ്ദീഖ് ഹോട്ടലിൽ നിന്നും പോകുന്നത്. പെട്ടെന്ന് വരാമെന്ന് പറഞ്ഞുപോയ സിദ്ദീഖ് നേരെ പോയത് എരഞ്ഞിപ്പാലത്ത്. ജംഗ്ഷൻകഴിഞ്ഞ് വയനാട് ദേശീയപാതയ്ക്ക് അരികിലായുള്ള ഹോട്ടലിൽ രണ്ട് മുറിയെടുക്കുന്നു. അവിടെവെച്ചാണ് ദാരുണ കൊലപാതകം നടക്കുന്നതും പ്രതികൾ മൃതദേഹം വെട്ടിനുറുക്കി രണ്ട് ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ നിന്നും താഴേക്ക് തള്ളുന്നതും.
സംഭവത്തിൽ സിദ്ദീഖിന്റെ ഹോട്ടലിലെ മുൻ ജീവനക്കാരനായ ചെർപ്പുളശ്ശേരി വല്ലപ്പുഴ ഷിബിലി, സുഹൃത്തുക്കളായ വല്ലപ്പുഴ മേച്ചേരി വാലു പറമ്പിൽ മുഹമ്മദ് ആഷിഖ്, ഒറ്റപ്പാലം ചളവറയിലിലെ കൊട്ടോടി ഖദീജത്ത് ഫർഹാന തുടങ്ങിയവരാണ് അറസ്റ്റിലായത്. സിദ്ദീഖിൽനിന്നും പണം തട്ടാനായി ഫർഹാനയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പായിരുന്നു പ്ലാൻചെയ്തത്. അതിന് സിദ്ദീഖ് തയ്യാറാവാതിരുന്നപ്പോഴാണ് ക്രൂരമായ കൊലയിലേക്ക് കാര്യങ്ങൾ പോയതെന്നാണ് തിരൂർ പോലീസിന്റെ കണ്ടെത്തൽ.
കേവലം ചെറിയ പണത്തിനുവേണ്ടി ഇത്രയും വലിയ അരുംകൊല നടത്തുകയെന്നത് സിദ്ദീഖിന്റെ ബന്ധുക്കൾപോലും വിശ്വസിക്കുന്നില്ല. ഇത്രയും പ്ലാൻ ചെയ്‌ത ഒരു കൊലപാതകത്തിന് പിന്നിൽ ഇതിലും വലിയ ലക്ഷ്യമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമ്പോൾ അതിലേക്ക് എത്തിച്ചേരുക നടക്കാവ് പൊലീസിന് വലിയ വെല്ലുവിളിയാവും. വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേർന്നായിരുന്നു.
ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു.
തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു.
https://www.facebook.com/Malayalivartha


























