ജി.ശക്തിധരന് പിന്നാലെ രണ്ട് രഹസ്യകണ്ണുകൾ; പുതുപ്പള്ളി തമ്പുരാൻ്റെ മാഹാത്മ്യം ഉമ്മൻ ചാണ്ടി മധ്യസ്ഥനായോ?

കൈതോല പായയിൽ 2.35 കോടി കൊണ്ടുപോയത് പിണറായിയാണെന്ന് തുറന്നു പറഞ്ഞതോടെ മുതിർന്ന പത്രപ്രവർത്തകൻ ജി.ശക്തിധരന് പിന്നാലെ കേന്ദ്ര ഇൻറലിജൻസിൻ്റെ കണ്ണുകൾ. കൈതോല വിവാദത്തിലുള്ള പേരുകൾ ശക്തിധരൻ വെളിപ്പെടുത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നു എന്നാണ് മനസിലാക്കുന്നത്. ശക്തിധരൻ്റെ പുതിയ പോസ്റ്റ് ഇതാണ്.
"രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടിസെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോ .. കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലേ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് ഞാൻ എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നു. യഥാർത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായിവിജയൻ
കരിമണലിന് പകരം എറണാകുളത്തെ മാലിന്യമല കച്ചവടവടമോ ഗോകുലം ഗോപാലന്റെ പങ്ക് കച്ചവടമോ ഫാരിസ് അബൂബക്കറും അതുപോലുള്ള വൻകിടക്കാർക്ക് ഇവരിൽ ആരെങ്കിലുമായുള്ള ഗൂഢ ഇടപാടുകളോ പുറത്തു വന്നാലും ഒന്നും സംഭവിക്കാനില്ല..
എത്രയായാലും തനിക്ക് കോടി ആസ്തി വരാനിടയില്ല എന്നു സങ്കടത്തോടെ വീണാ തായ്‌ക്കണ്ടിയിൽ പറഞ്ഞ ദിവസത്തെ ഗ്രാഫല്ല ഇന്നത്തേതെന്ന് വ്യക്തം.
2 .35 കോടിരൂപ ഒരു രേഖയുമില്ലാതെ രാത്രി കടത്തിയതിനെക്കുറിച്ചു ഞാൻ എഴുതിയപ്പോൾ ആ പണം പൊതിഞ്ഞുവെച്ച കൈതോല പായ് ക്ക് അമിത പ്രാധാന്യം കണ്ടെത്തിയ മാധ്യമ പ്രതിഭകൾക്കു നല്ലനമസ്‌ക്കാരം പറയാതിരിക്കാനാവില്ല.ഇത്രയും ഗൗരവതരമായ ഒരാരോപണം ഏതെങ്കിലും രാഷ്ട്രീയ നേതാവിനെക്കുറിച്ചു കേരളം കേട്ടിട്ടുണ്ടോ? ആ ദശലക്ഷങ്ങൾ ആവിയാക്കി കളഞ്ഞു അതിലെ പായയെ മാത്രം ഊരിയെടുത്ത് നടത്തിയ മാധ്യമപ്രവർത്തകരുടെ ആഘോഷത്തിന് മാധ്യമ രംഗത്തെ പുലിറ്റ്സർ സമ്മാനത്തിന് അർഹർ തന്നെ. 2 .35 കോടി രൂപക്ക് ഒരുവില യുമില്ല. മൂല്യം മുഴുവൻ കൈതോലപ്പായ്ക്ക്. ഓക്സ്ഫോർഡിലെയും കേംബ്രിഡ്‌ജിലെയും മാധ്യമപരിശീലന സ്ഥാപന ങ്ങളിൽ നിന്ന് മലയാളി വിദഗ്‌ധർ ഒന്നും ഇറങ്ങുന്നില്ലേ . ? അതോ ചെങ്കൽച്ചൂളയാണ് ഇപ്പോൾ മാധ്യമപ്രവർത്തനത്തിന്റെ തലസ്ഥാനം?
അതിലേറെ കിടിലൻ മാധ്യമ അവലോകനങ്ങൾ കാണാനിടയായി. , എന്റെ വാർത്തയിൽ ആരുടേയും പേര് പറഞ്ഞില്ലത്രേ .ഇതെന്ത് പത്രപ്രവർത്തനം എന്നാണ് ചോദ്യം. .ഞാൻ പേരുകൾ അണ്ണാക്കിൽ കൊണ്ട് വെച്ച് കൊടുത്തിരുന്നെങ്കിൽ ഉപ്പുതൊടാതെ വിഴുങ്ങുമായിരുന്നോ? അമേരിക്കൻ പ്രസിഡന്റ് ക്ലിന്റന്റെയും മൊണിക്ക ലെവിൻസ്കിയുടെയും അവിശുദ്ധ ബന്ധം ചിത്രീകരിച്ചിരിക്കുന്ന പുസ്തകങ്ങൾ ഒന്ന് കണ്ണോടിച്ചു നോക്ക് എന്നിട്ട് .ഒരു നല്ല പത്രപ്രവർത്തകൻ ആകൂ.ലെവിൻസ്കിയുടെ അടിവസ്ത്രം വരെ യുള്ള വർണ്ണനയുടെ ധ്വനികൾ വായിച്ചവരിൽ ആരുമില്ലേ? .
സാമ്പത്തിക കുറ്റാന്വേഷണ വാർത്തകളിലെ ഫിക്ഷൻ ആദ്യം വായിച്ചുപഠിക്കണം. .എന്നിട്ട് ആസ്വാദിക്കണം.മാധ്യമ പടുക്കളേ.!
ലോകപ്രശസ്തമായ കമ്മ്യുണിസ്റ്റ് വിരുദ്ധ നോവലായ " നട്ടുച്ചക്ക് ഇരുട്ട്" എഴുതിയ ആർതർ കൊയ്‌ത്‌സറിൽ "നമ്പർ വൺ" എന്ന് കാണുന്നിടത്തെല്ലാം സ്റ്റാലിനെയാണ് ദ്യോതിപ്പിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത് . .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ പുസ്തകം എട്ടാം സ്ഥാനത്താണ്. കോസ്റ്റലർ പേരിടാത്ത സ്റ്റാലിന്റെ കാലത്തെ ജയിലാണ് ഒരു കഥാപാത്രം. ഭയാനകമായ ഏകാധിപതിയുടെ വിവരണം അനുപമാണ് .സൈനിക മേധാവികൾ പ്രേയസിമാർക്ക് കൈമാറുന്ന കത്തുകളിൽ പോലും "നട്ടുച്ചയ്ക്ക് ഇരുട്ട്" കടന്നു കയറിവന്ന് കൈമാറേണ്ട ആശയം പൂർത്തീകരിക്കപ്പെടുന്നു. എന്തെന്ത് പ്രഹേളികകൾ നോവലിൽ അങ്ങിങ്ങായി കിടക്കുന്നു.
ഞാൻ ആ പോസ്റ്റിൽ ലക്‌ഷ്യം വെച്ച തെല്ലാം സഫലമാക്കിയത് അതിലെ വായനക്കാരാണ് .
ആരാണ് അനധികൃത പിരിവ് നടത്തിയതെന്ന് വിളിച്ചുപറഞ്ഞത് വായനക്കാർ തന്നെയാണ്, അതിനപ്പുറം ഞാൻ എന്ത് ചെയ്യണമായിരുന്നു, രാത്രിയിലെന്നപോലെ ഉച്ചവെയിലിലും സത്യം കാണാതെ തപ്പിത്തടയുന്ന വരെ ആർക്കും സഹായിക്കാനാകില്ല. അവരെ നയിക്കുന്നത് എം വി ഗോവിന്ദന്മാരാണ് .അവർ പകൽ രാത്രിയിലെന്നപോലെ ഇരുട്ടിനെ തപ്പുന്നവരാണ്.
കേരളത്തിന്റെ വിപ്ലവ സംസ്കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്.ആ .വിപ്ലവ സംസ്കാരത്തിന്റെ ഉദയത്തിന്റെ നേരിയ അരുണിമ പോലും ഇപ്പോൾ കാണാനില്ല. ഈ ഘട്ടത്തിലും
.സിപിഎമ്മിന്റെ വിജയം ഗോവിന്ദൻ സഖാവ് പ്രവചിക്കണമെങ്കിൽ ഉച്ചക്കിറിക്ക് ആവാനേ വഴിയുള്ളൂ.
പിണറായിവിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം. ഇത്രയൊക്കെ കണ്ടിട്ടും ഒന്നും സംഭവിക്കില്ലെന്ന് പറയണമെങ്കിൽ ഉച്ചക്കിറുക്ക് പിടിപെട്ടവനായിരിക്കും.ഫാസിസ്റ്റ് വാഴ്ചകൾ ഭൂമുഖത്ത് എങ്ങിനെ ഉദയം ചെയ്തു എന്നത് ലോകത്ത് നേരിൽ കണ്ട പ്രസ്ഥാനം കമ്മ്യുണിസ്റ്റുകാരുടേതാണ് .കമ്മ്യുണിസ്റ്റുകാർക്ക് കാലുകുത്താൻ ഒരു പിടിമണ്ണുപോലും അവശേഷിക്കരുതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ജനത അതിന്റെ ആക്രമണം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വരെ എത്തിക്കഴിഞ്ഞു . ഇനി അത് ധൂളിയാകാൻ എത്ര സമയം വേണ്ടിവരുമെന്നേ സംശയമുള്ളൂ. കമ്മ്യുണിസത്തിന് തകരണമെങ്കിൽ അതിന് പോന്ന എതിർ ശക്തി ഉയർന്നുവരണം.അതാണ് ബംഗാളിൽ സംഭവിച്ചത്.കേരളത്തിൽ അൽപ്പം കൂടി സമയമെടുക്കുന്നു എന്നേയുള്ളൂ..
എല്ലാം പുതുപ്പള്ളി തമ്പുരാൻ്റെയും ഉമ്മൻ ചാണ്ടി എന്ന മധ്യസ്ഥൻ്റെയും അത്ഭുതമെന്നേ പറയേണ്ടതുള്ളു. ഇല്ലെങ്കിൽ ഇലക്ഷൻ പടിവാതുക്കൽ വന്നു കയറിയപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ?
ഗവർണറും പുതിയ വിവാദം സൂക്ഷ്മമായി പരിശോധിക്കുകയാണ്. ജി. ശക്തിധരൻ്റെ വാക്കുകൾക്ക് അഗ്നിയുടെ ബലമാണ് ഉണ്ടായിരിക്കുന്നത്. സി പി എം നേതാക്കൾ പോലും ആരോപണം കേട്ട് സന്തോഷിക്കുകയാണ്. പിണറായിയുടെ ഉയർച്ചയിൽ അസൂയ പൂണ്ട നേതാക്കളാണ് സന്തോഷിക്കുന്നത്.
കൈതോലപ്പായ വിവാദത്തിൽ പിണറായി വിജയനെ
സഹമന്ത്രിമാരും ഘടകകക്ഷികളും സഹായിക്കാത്തതിൽ അദ്ദേഹത്തിന് അമർഷമുണ്ട്. ഇതിനിടയിൽ ശക്തിധരന് എതിരായ പോലീസ് അന്വേഷണവും സർക്കാരിനും സി പി എമ്മിനും വിനയായി. ഇ.പി.ജയരാജൻ ഒഴിച്ച് ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ചില്ല. ഈ വിവാദത്തിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും നിശബ്ദത പാലിച്ചു.
ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴി പൊലീസ് എടുത്തെങ്കിലും ശക്തിധരനെ ഒരു തരത്തിലും അവർ അലോസരപ്പെടുത്തിയില്ല. തികഞ്ഞ ബഹുമാനത്തോടെയായിരുന്നു മൊഴിയെടുപ്പ്. ഇന്നത്തെ സാഹചര്യത്തിൽ സി പി എം ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടെന്നാണ് പോലീസിൻ്റെ തീരുമാനം. നാളെ ശക്തിധരൻ അധികാരപർവം കൈയാളുമോ എന്ന സംശയവും പോലീസിനുണ്ട്. മന്ത്രിമാരുടെ മൗനം തന്നെയാണ് പോലീസിനെ ഇങ്ങനെ ഒരു വിഷമവൃത്തത്തിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ കപ്പൽ മുങ്ങുകയാണെന്ന സംശയം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കും ഉണ്ടായിരിക്കുന്നു. എന്നാൽ ശക്തിധരൻ തികച്ചും അപ്രതീക്ഷിതമായി പിണറായിയുടെ പേരുകൾ വെളിപ്പെടുത്തി. മന്ത്രി രാജീവ് ഇക്കാര്യം നിഷേധിച്ചെങ്കിലും മുഖ്യമന്ത്രി നിശബ്ദത തുടരുന്നു.
ആര്, എവിടെ വച്ച് , എപ്പോൾ പണം കൈമാറിയെന്ന പോലീസിൻ്റെ ചോദ്യക്കൾക്ക് ശക്തിധരൻ മറുപടി പറഞ്ഞില്ല. ഫേസ്ബുക്കിൽ പരോക്ഷമായി പരാമർശിച്ചവരുടെ പേരുകളും ശക്തിധരൻ പൊലീസിനോട് വെളുപ്പെടുത്തിയില്ല. സിപിഎം ഉന്നതനും ഇപ്പോളത്തെ ഒരു മന്ത്രിയും ചേർന്ന് രണ്ട് കോടിയിലധികം രൂപ കടത്തിയെന്നാണ് ശക്തിധരൻ ഫേസ്ബുക്കിൽ എഴുതിയിരുന്നത്.
കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു. ഇതിലെ സൂചനകളിൽ നിന്നും വ്യക്തികൾ ആരൊക്കെയാണെന്ന് വ്യക്തമായിരുന്നു.
ഇത്രയധികം വിവാദങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി തീർത്തും ഒറ്റപ്പെട്ടു എന്ന വികാരമാണ് മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമുള്ളത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏഷ്യാനെറ്റിന് താൻ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടും മന്ത്രിമാരും സി പി എം നേതാക്കളും മാനം തുടരുന്നതിലാണ് മന്ത്രി റിയാസിന് അമർഷം. പുതിയ വെളിപ്പെടുത്തലിലും മൗനം തുടരും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു. എല്ലാവരും അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് അദ്ദേഹം തുറന്നു പറയുന്നില്ലെന്ന് മാത്രം. അതാണ് റിയാസ് പറഞ്ഞത്.
എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമാണുള്ളത്.മുതിർന്ന നേതാക്കളെ പിണക്കി ഇമേജിൻ്റെ തടവറയിലുള്ള യുവ നേതാക്കളെ മുൻനിരയിൽ എത്തിച്ചതാണ് പിണറായിക്ക് വിനയായത്. ശക്തിധരൻ ചില കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ സി. പി എമ്മിനെ സ്നേഹിക്കുന്ന ഒരു കൂട്ടം നേതാക്കൾ ശക്തിക്ക് പിന്നാലെ പോയി. ശക്തിയുടെ അഭിപ്രായം ജനങ്ങൾ വിശ്വസിക്കുന്ന സാഹചര്യം വന്നു ചേർന്നത് ആരോപണങ്ങളെ പ്രതിരോധിക്കാത്തതു കൊണ്ടാണെന്ന് പിണറായിക്കും റിയാസിനുമറിയാം.പാർട്ടിയിലെ ആദർശ താരങ്ങളെല്ലാം ശക്തിധരന് പിന്നാലെയാണ്. പഴയ വി എസ് ഗ്രൂപ്പിനെ പുനർജീവിപ്പിക്കാനും ശക്തിധരന് കഴിഞ്ഞു. ഏതാനും വർഷങ്ങളായി ചത്തു കിടന്ന വി എസ് ഗ്രൂപ്പിന് ജീവിതം നൽകാൻ ശക്തിക്ക് കഴിഞ്ഞു. സി പി എമ്മിൽ എന്തെങ്കിലും സംഭവിക്കും എന്ന തോന്നൽ പ്രവർത്തകരിലുണ്ടായത് ഇങ്ങനെയാണ്.ശക്തിധരൻ്റെ വെളിപ്പെടുത്തൽ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും പ്രതികരിച്ചില്ല.
കേന്ദ്ര സർക്കാർ കൗതുകത്തോടെയാണ് പുതിയ സംഭവ വികാസങ്ങളെ കാണുന്നത്. ശക്തിധരൻ്റെ മൊഴി ശക്തമെന്ന് അവർക്കറിയാം. തങ്ങൾ ഏറെ നാളായി ഉന്നമിടുന്നയാളെ പിടിക്കാൻ ഇതിലും വലിയ അവസരമില്ലെന്നാണ് കേന്ദ്രം കരുതുന്നത്. ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതയിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന് വ്യക്തം.
https://www.facebook.com/Malayalivartha


























