സതീശനും പിണറായിയും തമ്മിലെന്ത്? കുഴൽനാടൻ സതീശൻ്റെ കസേരയിലേക്കോ?

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പിണറായി വിജയൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കളും തമ്മിലുള്ള ദൃഢബന്ധം പുതുപ്പള്ളിയിൽ ചർച്ചയാവുന്നു.
സതീശൻ്റെ ഒളിച്ചുകളിക്കെതിരെ കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ തുറുപ്പുഗുലാനായി മാത്യു കുഴൽനാടനെ ഇറക്കിയതോടെ സതീശൻ സഹിക്ക വയ്യാതെ മാളത്തിൽ നിന്നിറങ്ങി.
പുതുപ്പള്ളിയിൽ പിണറായിയുടെ മകളുടെ മാസപ്പടി തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് വി.ഡി.സതീശൻ പ്രഖ്യാപിച്ചത് സുധാകരനെ പേടിച്ചാണ്.
മാത്യു കുഴൽനാടനെ ഉപയോഗിച്ച് കെ.സുധാകരനാണ് പിണറായിക്കെതിരെ മാസപ്പടി ആരോപണം ഉന്നയിച്ചത്. ആരോപണം ഉണ്ടായപ്പോൾ തന്നെ ഉമ്മൻ ചാണ്ടിയെയും രമേഗ് ചെന്നിത്തലയെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും സഹായിക്കാനെന്ന വ്യാജേന സതീശൻ ഇക്കാര്യം തെരഞ്ഞടുപ്പ് പ്രചരണത്തിൽ നിന്നും മാറ്റി നിർത്തി. നിയമസഭയിൽ കുഴൽനാടനെ സഹായിക്കാൻ സതീശൻ തയ്യാറായതുമില്ല. ആരോപണം ഏറ്റെടുത്തു കൊണ്ട് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനം നടത്തുന്നതും സതീശൻ വിലക്കിയെന്നാണ് മനസിലാക്കുന്നത്. അപ്പോഴും ആരോപണം ശക്തമായി ഉന്നയിക്കാൻ കെ.സുധാകരൻ തീരുമാനിച്ചു. മാത്യു കുഴൽനാടൻ സഭയിൽ ഒറ്റപ്പെട്ടിട്ടും സുധാകരൻ അദ്ദേഹത്തോടൊപ്പം നിന്നു.ഇതിനിടെ സതീശൻ്റെ സി പി എം അനുഭാവത്തിനെതിരെ ഹൈക്കമാൻ്റിന് പരാതി പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്.
പിണറായി സതീശനെ മാനേജ് ചെയ്യുന്നു എന്ന ഗുരുതര ആരോപണമാണ് കോൺഗ്രസുകാർക്കുള്ളത്. ചെന്നിത്തലയെ മാറ്റി സതീശനെ പിണറായി പ്രതിപക്ഷ നേതാവാക്കിയതും ഒരു മാനേജ്മെൻ്റായിരുന്നു.ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും തെറിപ്പിച്ചത് പിണറായിയാണെന്ന് അക്കാലത്ത് അടക്കം പറച്ചിലുകൾ സജീവമായിരുന്നു. രാഹുൽ ഗാന്ധിയുമായി വളരെയടുത്ത ചങ്ങാത്തം പുലർത്തുന്ന പിണറായി തൻ്റെ രണ്ടാമൂഴത്തിൽ ചെന്നിത്തലയെ തട്ടികളഞ്ഞെന്നാണ് കഥ. പിണറായി പറഞ്ഞാൽ രാഹുലിന് കേൾക്കാതിരിക്കാൻ കഴിയില്ലത്രേ. ഒന്നാം പിണറായി സർക്കാരിൽ ചെന്നിത്തലയോളം പിണറായിയെ വെള്ളം കുടിപ്പിച്ച നേതാക്കൾ ഇല്ലെന്ന് തന്നെ പറയാം.. പിണറായിയുടെ അന്ധരായ ആരാധകർ ചെന്നിത്തലക്കെതിരെ സ്ഥിരമായി രംഗത്തു വന്നിരുന്നു. ചെന്നിത്തലക്ക് ഉസ്മാൻ എന്ന് ഇരട്ട പേരിട്ടതും സി പി എമ്മിൻ്റെ സൈബർ പോരാളികളാണ്. സി പി എമ്മിനെ സംബന്ധിച്ചടത്തോളം ചെന്നിത്തലയോളം വിരോധമുള്ള നേതാക്കൾ കോൺഗ്രസിൽ കുറവാണ്.
വി.ഡി.സതീശൻ തന്ത്രപൂർവം ഇടപെടുന്ന നേതാവാണ്. പിണറായിക്ക് വി.ഡി യോട് വിരോധമേയില്ല. സ്വന്തം ഇമേജിൽ മാത്രമാണ് സതീശന് നോട്ടം.സതീശനെ പ്രതിപക്ഷ നേതാവാക്കിയതിൽ ചെന്നിത്തല ഇപ്പോഴും അസ്വസ്ഥനാണ്.അതാണ് അദ്ദേഹം ഏറെക്കാലം നിശബ്ദനായിരുന്നത്. എന്നാൽ സതീശൻ്റെ കൈയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുദിനം ദുർബലമാകുന്നതായി മനസിലാക്കിയാണ് ചെന്നിത്തല വീണ്ടും രംഗത്തിറങ്ങിയത്. കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തെ ഇപ്പോൾ സംസ്ഥാന നേതാക്കളാരും ഗൗനിക്കാറില്ല. സംസ്ഥാന നേതാക്കൾ സഞ്ചരിക്കുന്നത് അവരവരുടെ വഴിയിലൂടെയാണ്.
സ്വർണ്ണക്കടത്ത് മാലോകരെ മുഴുവൻ അറിയിച്ചത് ചെന്നിത്തലയാണ്. 2017 മുതൽ നടന്ന ഇടപാടുകൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഈ വിവാദസ്ത്രീ എങ്ങനെയാണ് അനുഗമിച്ചത്. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഇവർ ചർച്ചയിൽ പങ്കെടുത്തത്. ഇതെല്ലാം ഇ ഡി അറിയും മുമ്പ് ചെന്നിത്തല അറിഞ്ഞു
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് 11 മാസം കഴിഞ്ഞപ്പോൾ കച്ചവടം തുടങ്ങിയെന്ന് വ്യക്തമായിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
റെഡ് ക്രസൻറുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ചെന്നിത്തല ചോദിച്ചിട്ട് സർക്കാർ നൽകിയില്ല. എന്നാൽ അതിന്റെ പകർപ്പ് സെക്രട്ടേറിയറ്റിൽ നിന്നു തന്നെ ചെന്നിത്തലക്ക് കിട്ടി. ഇത് എങ്ങനെയാണെന്ന് അറിയാതെ സർക്കാർ ഞെട്ടി..വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ സുരക്ഷയിലും ആശങ്ക ഉയരുകയാണ്. വിദേശത്ത് നിന്ന് നേടിയ പദ്ധതികളിൽ ലഭിച്ചിട്ടുള്ള തുകയും നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും പുറത്ത് വിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരത്തിൽ അഞ്ചു കൊല്ലം പിണറായിയെ വിറപ്പിച്ച ചെന്നിത്തലയെ ഒടുവിൽ പിണറായി തറപറ്റിച്ചു
മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് എത്തിയത് സുധാകരനെ ഭയന്നാണ്. പതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കും. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു, ഇത് ശരിയാണോ? എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്.ഗോവിന്ദൻ പാർട്ണർ അല്ലല്ലോ.ആകാശവാണിയായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിന്‍റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാന്‍ പോകുന്നത്.: സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
മാത്യു കുഴല്‍നാടനെതിരായ കേസ് നീക്കം നിയമപരമായി നേരിടും.പ്രതീയാകേണ്ടവർക്ക് എതിരെ കേസ് ഇല്ല.ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ് എടുക്കുന്നു.പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല.ആര് വേണമെങ്കിലും അന്വേഷിക്കട്ടെ.ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ,മരിച്ചപ്പോഴും അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ കുഴൽനാടനെതിരെ കേസ് വന്നപ്പോൾ അത് നേരിടാൻ സതീശൻ തയ്യാറായില്ല. ചെന്നിത്തലയും മറ്റും പറയുമ്പോൾ പിണറായിക്കെതിരെ സതീശൻ സംസാരിക്കുമെന്നേയുള്ളു. എന്നാൽ പിണറായിയെ തെരുവിൽ പരസ്യമായി നേരിടാൻ ഇതുവരെ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല. കൈതോല പായ വിവാദത്തിലും പിണറായിയെ എതിർത്ത് നേരെ ചൊവ്വേ നാലക്ഷരം പറയാൻ സതീശൻ തയ്യാറല്ല. ഇത്തരം കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നാണ് സതീശൻ്റെ നിലപാട്. പുതുപ്പള്ളിയിൽ ശക്തമായ ഭാഷയിൽ രാഷ്ട്രീയം പറയാൻ പോലും സതീശൻ തയ്യാറല്ല. അദ്ദേഹത്തിൻെറ ശരീരഭാഷ പോലും പിണറായിക്ക് അനുകൂലമാണ്. ഇതാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രധാന പരാതി. അപ്പോഴും സുധാകരൻ കത്തിക്കയറുകയാണ്.
ഭീഷണിപ്പെടുത്തിയും ആരോപണങ്ങള്‍ ഉന്നയിച്ചും കേസെടുത്തും കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതിയെങ്കിലത് വ്യാമോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹഭരണത്തിനും എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഏതാനും മാസങ്ങളായി ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ നടത്താനാവാതെ വിഷമിക്കുകയായിരുന്നു സുധാകരൻ.പിണറായിയോട് ആരെല്ലാം സന്ധി ചെയ്താലും സുധാകരന് എതിന് കഴിയില്ല. സു ധാകരൻെറത് കണ്ണൂരിൻ്റെ ശത്രുതയാണ്. മാത്യു കുഴൽനാടന് പിന്നിൽ
സുധാകരനാണ് ഉള്ളതെന്ന് പിണറായിക്കറിയാം.സുധാകരനെ ഒതുക്കാൻ സതീശന് കഴിയില്ലെന്ന് പിണറായിക്ക് അറിയാമെങ്കിലും അദ്ദേഹം ശ്രമിച്ചു നോക്കിയതാണ്.സുധാകരനും സതീശനുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത് അവരെ ഒതുക്കാൻ വേണ്ടിയാണ്. എന്നാൽ മുഖ്യമന്ത്രിയോട് പറഞ്ഞേരെ, ഞാൻ പേടിച്ച് പോയെന്ന് എന്ന പേരിൽ ഫ്ലക്സ് സ്ഥാപിച്ച സതീശൻ പതിയെ പിന്തിരിഞ്ഞു. സതീശൻ ഭയന്നതാണോ അതോ വിരട്ടിയതാണോ എന്ന് ഇനിയും രാഷ്ട്രീയ കേരളത്തിന് മനസിലായിട്ടില്ല. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന സതീശനെ സംബന്ധിച്ചടത്തോളം ഇമേജ് ഒരു വലിയ കെണിയാണ്. താൻ അഴിമതിക്കാരനാണെന്ന് അറിയപ്പെടാൻ ഒരിക്കലും സതീശൻ ആഗ്രഹിക്കുന്നില്ല.എന്നാൽ കെ.സുധാകരൻ്റെ കാര്യം അങ്ങനെയല്ല. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന മട്ടിലാണ് സുധാകരൻ സംസാരിക്കുന്നത്. മാത്യു കുഴൽ നാടൻ ചാവേറാകും എന്നറിഞ്ഞിട്ടും അദ്ദേഹത്തെ രംഗത്തിറക്കിയ സുധാകരന് ഒന്നുറപ്പുണ്ട്; പിണറായിയെ എതിർക്കുന്നവൻ കേരളത്തിൽ ജയിക്കും. അതാണ് പതിവ്.
ഇപ്പോൾ സതീശനെക്കാൾ ഇമേജ് കുഴൽനാടനാണ്. ചിന്നക്കനാൽ ഭൂമി ഇടപാടൊന്നും ഏശിയതു പോലുമല്ല. കുഴൽനാടനെതിരെ സംസാരിക്കുന്നവർ ശത്രുക്കളാകും എന്നതാണ് ഇന്നത്തെ അവസ്ഥ.സതീശനെക്കാൾ ഇമേജാണ് കുഴൽ നാടൻ കഴിഞ്ഞ ഏതാനും മണിക്കൂറുകൾ കൊണ്ട് കരസ്ഥമാക്കിയത്. കുഴൽനാടന് സമൂഹമാധ്യമത്തിലും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. വീണാ വിജയൻെറ മാസപ്പടി അന്വേഷിക്കാത്തവർ കുഴൽനാടനെ പിടിക്കാനിറങ്ങിയതിൽ ജനം പുച്ഛിച്ച് ചിരിക്കുന്നു.
മാത്യു കുഴല്‍ നാടനെതിരെ സിപിഎം ഉന്നയിച്ച ആരോപണത്തില്‍ കോണ്‍ഗ്രസിന് ഭയമില്ല.ഏത് അന്വേഷണത്തേയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ വാചക കസര്‍ത്ത് പോലെ വെറും വാക്കല്ല കോണ്‍ഗ്രസിന്റേത്. മാത്യു കുഴല്‍ നാടനെതിരായ ആരോപണത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടും. അധികാരം പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ മാത്രം വിനിയോഗിക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലിയല്ല കോണ്‍ഗ്രസിന്.
മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ സ്വജനപക്ഷ നിലപാടുകളെയും നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി തുറന്ന് കാട്ടിയ വ്യക്തിയാണ് മാത്യു എന്നാണ് സുധാകരൻ പറയുന്നത്. നിയമസഭയില്‍ ചാട്ടുളിപോലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ മുഖ്യമന്ത്രി മാത്യുവിനെതിരെ ആക്രോശിച്ചത് നാം കണ്ടതാണ്. പ്രതികാരബുദ്ധിയാണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും നയിക്കുന്നത്. അതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും യുഡിഎഫ് ജനപ്രതിനിധികള്‍ക്കും എതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലെ നഗ്നമായ സത്യങ്ങള്‍ ഭയരഹിതനായി ഉറക്കെ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാത്യു കുഴല്‍ നാടനെ വേട്ടയാടാമെന്ന് സിപിഎം കരുതണ്ട. സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളെ നേരില്‍ കണ്ട് മാത്യു കുഴല്‍ നാടന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഇതേ രീതിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയോ കുടുംബമോ തയ്യാറാകുമോ?. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെ തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍. ഇതാണ് സുധാകരൻ്റെ ചോദ്യം.
രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞ് വീഴ്ത്താന്‍ എന്ത് ഹീനമാര്‍ഗവും സ്വീകരിക്കുക സിപിഎമ്മിന്റെ ശൈലിയും പാരമ്പര്യവുമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ ചുണകുട്ടികളായിരുന്ന ഷുഹൈബിനെയും ശരത്‌ലാലിനെയും കൃപേഷിനേയും പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ടി.പി.ചന്ദ്രശേഖരനെയും മൃഗീയമായി വെട്ടി കൊലപ്പെടുത്തിയവരാണ് സിപിഎമ്മുകാര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ ക്രൂശിച്ചതും വ്യക്തിഹത്യ നടത്തിയതും ആക്രമിച്ചതും ചെയ്തതും കേരളം മറന്നിട്ടില്ല.
തന്റേടവും ആര്‍ജ്ജവും ധാര്‍മിക മൂല്യവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സിപിഎം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുടുംബത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അതല്ലാതെ ന്യായീകരണത്തൊഴിലാളികളെ വച്ച് കവചം തീര്‍ക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.മാധ്യമ ഗൂഢാലോചനയെന്ന് ആക്ഷേപം പറഞ്ഞ് മാറി നിൽക്കുകയും ഇല്ല.കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചർച്ചയാണ് ഉദ്ദേശിക്കുന്നത്.കള്ളപ്പണം വെളുപ്പിച്ചെന്നും വരുമാനം സുതാര്യമല്ലെന്നും സിപിഎം ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്.
രാജ്യദ്രോഹത്തിന്‍റെ പരിധിയിൽ ഉൾപ്പെട്ട കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന് പറയുമ്പോൾ ഒരു സ്ഥാപനത്തെ ആകെ പ്രതിസന്ധിയിലാക്കി.അഭിഭാഷക സ്ഥാപനത്തെ പോലും സംശയത്തിന്‍റെ നിഴലിലാക്കി .അധ്വാനത്തിന്‍റെ വില അറിയാത്തത് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ സിപിഎം നേതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.
2001 മുതൽ ഈ ദിവസം വരെ അഭിഭാഷക വൃത്തി വേണ്ടെന്ന് വച്ചിട്ടില്ല.രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ലെന്ന രീതിയാണ് സിപിഎം നേതാക്കള്‍ക്ക്.എന്ത് അധ്വാനിച്ചാണ് ജീവിക്കുന്നത് എന്ന് ആരോപണം ഉന്നയിക്കുന്നവർ പറയണം.വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ല , മറ്റെന്തും സഹിക്കും.ആറ് വർഷം അടച്ച നികുതിയുടെ വിശദാംശങ്ങളും രേഖകളും കൈമാറാൻ തയ്യാറാണ്.വിദേശ പണം വന്നതെല്ലാം വൈറ്റ് മണിയാണ്.അഭിഭാഷക സ്ഥാപനത്തിന്‍റെ രേഖകൾ പരിശോധിക്കാൻ കുഴൽനാടന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.ഐസകിനെ പോലെ മിനിമം വിശ്വാസ്യതയുള്ള ആരെയും ഏൽപ്പിക്കാം.വീണയുടെ കമ്പനിയുടെ വരുമാന വിശദാംശങ്ങൾ പുറത്ത് വിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
റിസോര്‍ട്ട് ആരോപണവും മാത്യു കുഴല്‍നാടന്‍ തള്ളി വൈറ്റ് മണി മാത്രം വാങ്ങാൻ തയ്യാറുള്ള വിൽപ്പനക്കാരനായത് കൊണ്ടാണ് അത്ര ചുരുങ്ങിയ വിലക്ക് ഭൂമി ഇടുക്കിയില്‍ കിട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു.കോടികൾ കോഴയായി വാങ്ങുന്ന സീ പി എം നേതാക്കൾ റിസോർട്ട് വിവാദവുമായി ഇറങ്ങിയതിനെ നാട്ടുകാർ പരിഹസിച്ചു തള്ളുന്നു. ഏതായാലും പിണറായിക്കൊപ്പം ഇമേജ് ഇല്ലാതായികൊണ്ടിരിക്കുന്ന നേതാവാണ് സതീശൻ. സതീശൻ ഒഴിച്ചിട്ട കസേരയിലേക്കാണ് കുഴൽനാടൻ്റെ യാത്ര. രാഹുൽ ഗാന്ധി കേരള രാഷ്ട്രീയം സശ്രദ്ധം വീക്ഷിക്കുകയാണ്. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന പിണറായിക്കെതിരാണ് രാഹുൽ ഗാന്ധി. അതിനാൽ സതീശൻ്റെ നാളുകളും എണ്ണപ്പെട്ടു.
https://www.facebook.com/Malayalivartha


























