പ്രായം വെറും രണ്ട് മാസം; തട്ടിക്കൊണ്ടു പോയത് രണ്ട് തവണ; ആക്രി പെറുക്കി വില്‍ക്കുന്ന ദമ്പതികളുടെ മകന് സംരക്ഷണമൊരുക്കി പൊലീസ്: 24 മണിക്കൂറും പൊലീസ് കാവലില്‍ ഒരു കുഞ്ഞ് വിഐപി
ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിഐപിയാവും ഗാന്ധിനഗറിലെ അദലാജിലെ ചേരിയില്‍ താമസിക്കുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ്. പ്രായം രണ്ട് മാസമേ ഉള്ളൂ എങ്കിലും ഈ രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് ഈ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ഇതോടെയാണ് ആക്രി പെറുക്കുന്ന ദമ്പതികളുടെ മകനായ ഈ ഇത്തിരി കുഞ്ഞന്‍ ചെറിയ പ്രായത്തിലെ വിഐപിയായത്.
കുഞ്ഞിന് രണ്ട് മാസമേ പ്രായമുള്ളൂ എങ്കിലും 24 മണിക്കൂറും പൊലീസ് സംരക്ഷണമുണ്ട്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ കുഞ്ഞ് പോകുന്നിടത്തെല്ലാം പൊലീസും അനുഗമിക്കും. രണ്ട് തവണയാണ് ഈ കുഞ്ഞിനെ തട്ടിയെടുത്തത്. അമ്മ ആക്രി പെറുക്കുമ്പോൾ സൈക്കിളിലെ കുട്ടയിലാണു കുഞ്ഞിനെ കിടത്തുന്നത്. രണ്ടാം തവണ അവിടെ നിന്നാണു കൊണ്ടുപോയത്. അതോടെ ഇവര്‍ താമസിക്കുന്ന ചേരിക്കു സമീപം സ്‌പെഷല്‍ ടീമിനെ നിയമിക്കാന്‍ ഗാന്ധിനഗര്‍ പൊലീസ് തീരുമാനിച്ചു.
രണ്ടു തവണയും മക്കളില്ലാത്ത ദമ്പതികളാണു കുഞ്ഞിനെ തട്ടിയെടുത്തത്. ആദ്യ തവണ തട്ടിയെടുക്കുമ്പോൾ 2 ദിവസമായിരുന്നു പ്രായം. ആശുപത്രിയില്‍ നിന്നാണു കുഞ്ഞിനെ കാണാതായത്. അന്ന് ഒരാഴ്ചയ്ക്കകം പൊലീസ് കുഞ്ഞിനെ കണ്ടെത്തി അച്ഛനമ്മമാര്‍ക്കു തിരികെ നല്‍കി. കഴിഞ്ഞ ജൂണ്‍ 5നു വീണ്ടും കുഞ്ഞിനെ കാണാതായി. ഗുജറാത്തിലും രാജസ്ഥാനിലും തിരഞ്ഞാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞു വീട്ടിലായിരിക്കുമ്പോഴും പുറത്തു കൊണ്ടുപോകുമ്പോഴും പൊലീസ് നിരീക്ഷിക്കും. അഥവാ പൊലീസിന്റെ കണ്ണുവെട്ടത്തു നിന്നു മാറിയാല്‍ വിളിക്കാന്‍ അമ്മയ്ക്കു ഫോണും നല്‍കി. കുഞ്ഞിനും കുടുംബത്തിനും താമസിക്കാന്‍ അടച്ചുറപ്പുള്ളൊരു വീട് സംഘടിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഗാന്ധിനഗര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്.പി. ഝാല പറഞ്ഞു.
https://www.facebook.com/Malayalivartha