കർണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പയുടെ വിശ്വസ്തൻ.... ബസവരാജ് ബൊമ്മെയുടെ സത്യപ്രതിജ്ഞ നാളെ...
കർണാടകയിൽ യെദ്യൂരപ്പ രാജി വച്ചതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യം രാജ്യം മുവുവൻ ചോദിച്ചു വരികയായിരുന്നു. എന്നാലിപ്പോൾ അതിന് വിരാമമിട്ടു കൊണ്ടാണ് പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തത്.
ബംഗലൂരുവിൽ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് ഇത്തരമൊരു നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 7.30നു ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗം ബൊമ്മെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ നടക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. നാളെ ഉച്ചയ്ക്ക് 1.20ന് കർണാടകയുടെ 31ാം മുഖ്യമന്ത്രിയായി ബസവരാജ് സത്യപ്രതിജ്ഞ ചെയ്യും.
നിലവിൽ യെദ്യൂരപ്പ സർക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മെ. കർണാടക മുൻ മന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണ് ബസവരാജ്. എൻജിനിയറായ അദ്ദേഹം ടാറ്റ ഗ്രൂപ്പിലാണ് കരിയർ തുടങ്ങിയത്. രണ്ടു തവണ എംഎൽഎസിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മൂന്ന് തവണ ഹവേരിയിലെ ഷിഗാവോൺ മണ്ഡലത്തിൽനിന്ന് എംഎൽഎയായി നിയമസഭയിലെത്തി. ജനദാദൾ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008ലാണ് ബി.ജെ.പിയിൽ ചേർന്നത്. ഹൂബ്ലി മേഖലയിൽ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് ബസവരാജ് ബൊമ്മെ.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ എം.എൽ.എമാരുടെ അഭിപ്രായമറിയാൻ ഇന്ന് വൈകുന്നേരം ബി.ജെ.പി നിയമസഭാകക്ഷി യോഗം ബംഗലൂരുവിൽ ചേർന്നിരുന്നു.
പാർട്ടിയുടെ കർണാടകയിലെ കേന്ദ്ര നിരീക്ഷകനും കേന്ദ്ര മന്ത്രിയുമായ കിഷൻ റെഡ്ഡി ബംഗലൂരുവിൽ എത്തിയിരുന്നു. യോഗത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാൻ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരും പങ്കെടുത്തിട്ടുണ്ടായിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രിമാരായ സി.എൻ അശ്വത്ഥ് നാരായണ, ലക്ഷ്മൺ സുവാഡി, ഗോവിന്ദ് കർജോൾ, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറൽ സെക്രട്ടറിമാരായ ബി.എൽ സന്തോഷ്, സി.ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.
സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ യെദ്യൂരപ്പയുമായി നേതാക്കൾ ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ബൊമ്മെയെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ പിൻഗാമിക്ക് യെദ്യൂരപ്പയുടെ മുഴുവൻ പിന്തുണയും വേണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു.
യെദ്യൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തിയുള്ള ലിംഗായത്ത് സമുദായത്തെ ഒപ്പം നിർത്തുന്നതോടൊപ്പം ഇതര സമുദായങ്ങൾക്കും പുതിയ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമമുണ്ടാവും.
ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ സമുദായത്തിൽ ഉയർന്നുവന്ന എതിർപ്പും ഇല്ലാതാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ തന്റെ സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്. തിങ്കളാഴ്ച ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര, നിയമ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു.
പുതിയ സർക്കാരിൽ യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാർ വരെയുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.
ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങൾക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തിൽ നിന്നും പട്ടിക വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണു നീക്കം.
അതേസമയം ജെഡിഎസ് -കോൺഗ്രസ് പാർട്ടികളിൽ നിന്നും യെദ്യൂരപ്പ ചാടിച്ചു കൊണ്ടു വന്ന് മന്ത്രിസ്ഥാനം നൽകിയ എംഎൽഎമാരുടെ തുടർനീക്കങ്ങൾ എന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഇവർ കലാപത്തിനൊരുങ്ങാൻ സാധ്യതയുണ്ട്. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിൽ നിന്ന് കൂറുമാറി എത്തിയവർ മന്ത്രിസഭാംഗങ്ങളാകാൻ സമ്മർദം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha