വനിത ഉദ്യോഗസ്ഥ പരാതി നൽകിയപ്പോൾ ഛന്നി അന്നെന്റെ കാലിൽ വീണു; അത് ചെയ്തതിൽ കുറ്റബോധമുണ്ട്.. പഞ്ചാബിലുണ്ടായ സുരക്ഷാ വീഴ്ച ആസൂത്രിതം: ആരോപണമുന്നയിച്ച് അമരീന്ദർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷ വീഴ്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. സംഭവം ആസൂത്രിതമാണെന്ന് അമരീന്ദർ ആരോപിച്ചു. സുരക്ഷാ വീഴ്ച നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമാണെന്ന് ബിജെപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദറും ആരോപണവുമായെത്തിയിരിക്കുന്നത്. കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച അമരീന്ദർ ബിജെപി സഖ്യത്തിനൊപ്പമാണ് മത്സരിക്കുന്നത്. തന്നെ പുറത്താക്കി പിൻഗാമിയായെത്തിയ നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കെതിരെയും അമരീന്ദർ കടുത്ത ആരോപണങ്ങൾ ഉയർത്തിയിരുന്നു.
മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ച ഛന്നി സർക്കാർ ആസൂത്രണം ചെയ്തതാണെന്നു വ്യക്തമാണ്. ഫിറോസ്പൂരിലെ വേദിയിലേക്ക് വരുന്ന ബിജെപിയുടെ വാഹനങ്ങൾ തടയുന്ന കർഷകരെ അവിടെ നിന്നു മാറ്റേണ്ടെന്നു സർക്കാർ പൊലീസിന് നിർദേശം നൽകി. മോദി വരുന്നതിന് മുൻപേ ഫിറോസ്പൂരിലെ മേൽപ്പാലത്തിലൂടെ ഞാൻ പോയപ്പോൾ തടസമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധിക്കുന്നതിന് പകരം മുഖ്യമന്ത്രി നിർവ്യാജം ഖേദം പ്രകടിപ്പിക്കണം- അമരീന്ദർ പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന തന്ത്രപ്രധാന സംസ്ഥാനമാണ് പഞ്ചാബ്. ഐഎസ്ഐ ഇവിടെ പ്രശ്നമുണ്ടാക്കാൻ എപ്പോഴും ശ്രമിക്കുന്നുണ്ട്.
അവരുടെ കൈകളിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛന്നിക്കെതിരെ വ്യക്തിപരമായ ആക്രമണവും അമരീന്ദർ നടത്തി. മീടൂ ആരോപണത്തിനു പിന്നാലെ വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയപ്പോൾ ഛന്നി തന്റെ കാലിൽ വീണു. അന്നു ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്. ആശ്രയിക്കാനും വിശ്വസിക്കാനും കൊള്ളാത്ത വ്യക്തിയാണ് അദ്ദേഹം. ഛന്നിയുടെ ബന്ധുവിൽ നിന്നു കോടിക്കണക്കിന് രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതോടെ ഇതു ‘സ്യൂട്ട്കേസ് സർക്കാർ’ ആണെന്നു വെളിപ്പെട്ടു– അമരീന്ദർ ആരോപിച്ചു.
https://www.facebook.com/Malayalivartha