മകളെ പീഡിപ്പിച്ച പ്രതിയെ കോടതിയിൽ വെടിവച്ചു കൊന്ന് പിതാവ്, വിരമിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത് കോടതി പരിസരത്ത് പ്രതിയെ നേരിൽ കണ്ടപ്പോള്‍..!!! പെണ്‍കുട്ടിയുടെ വീടിന് സമീപം സൈക്കിള്‍ നന്നാക്കുന്ന കട നടത്തിയിരുന്ന ബീഹാര്‍ സ്വദേശി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് തട്ടിക്കൊണ്ടുപോയി...
മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിതാവ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഖൊരക്‌പൂരില്‍ കളക്‌ട്രേറ്റിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾ കോടതി പരിസരത്ത് എത്തിയപ്പോള്‍ വിരമിച്ച ബി എസ് എഫ് ഉദ്യോഗസ്ഥനായ പിതാവ് ബീഹാര്‍ സ്വദേശിയായ പ്രതിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദില്‍ഷദ് ഹുസൈനിനാണ് വെടിയേറ്റത്.
പോക്‌സോ കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇരു കക്ഷികളും കോടതി പരിസരത്ത് എത്തിയപ്പോള്‍ ആണ് സംഭവം. ബി എസ് എഫ് ഉദ്യോഗസ്ഥനെ പിടികൂടിയെന്നും ആയുധം കണ്ടെടുത്തെന്നും എ.ഡി.ജി അഖില്‍ കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ വീടിന് സമീപം സൈക്കിള്‍ നന്നാക്കുന്ന കട നടത്തിയിരുന്നു ഇയാള്‍. 2020 ഫെബ്രുവരി 12ന് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയും പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ദില്‍ഷദ് കൊവിഡ് നിയന്ത്രങ്ങള്‍ മൂലം കോടതിക്കുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ തന്റെ വക്കീലിനെ കാണാന്‍ ഗേറ്റിന് സമീപം നില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് കോടതിയ്ക്ക് പുറത്ത് ഇരു കക്ഷികളും തമ്മില്‍ നടന്ന വാക്കേറ്റത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ പ്രതിയെ പിതാവ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമി കോടതി പരിസരത്തേയ്ക്ക് പ്രവേശിച്ച ഗേറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും എ.ഡി ജി അറിയിച്ചു. ഉദ്യോഗസ്ഥന്‍ എങ്ങനെ കോടതി പരിസരത്തേയ്ക്ക് പ്രവേശിച്ചുവെന്ന് അന്വേഷിക്കുമെന്നും അഖില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha