'കഴിവുകെട്ടവനെങ്കിലും പിണറായി കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്' വാരി നിലത്തടിച്ച് കെ. സുധാകരൻ... കുറിക്ക് കൊള്ളുന്ന പോസ്റ്റുമായി കെ. സുധാകരൻ...
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്എഫ്ഐ നടപടി ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത കുറ്റകൃത്യങ്ങളുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തു വരുമ്പോൾ ഇടതുപക്ഷത്തിന്റെ സമനില തെറ്റിപ്പോകുന്നത് സ്വാഭാവികമാണ്.
എന്നാൽ, സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും മാത്രം ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കിയുള്ള വിഷയത്തിൽ ഇതിനോടകം തന്നാൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിക്കഴിഞ്ഞ എംപിയുടെ ഓഫീസ് തല്ലി തകർക്കുന്ന ഒരു യുവജന വിദ്യാർത്ഥി പ്രസ്ഥാനം കേട്ടുകേൾവി പോലുമില്ലാത്തതാണ്. ഈ വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ഈ കോടതി വിധിയിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ വിധിന്യായത്തിൽ സുപ്രീം കോടതി ആവശ്യപ്പെടുന്നതും അധികാരം നൽകുന്നതും സംസ്ഥാന സർക്കാരിനാണ്.
വലിയ തോതിൽ ജനജീവിതത്തെ ബാധിക്കുന്ന പക്ഷം നേരിട്ട് സെൻട്രൽ എംപവേർഡ് കമ്മറ്റി (CEC)യെയോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാൻ സംസ്ഥാന സർക്കാരിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ അവശ്യപ്പെട്ടു രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിട്ടുമുണ്ട്. ഇതെല്ലാം അറിയാമായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് നിങ്ങൾ എംപിയുടെ ഓഫീസ് ആക്രമിച്ചതെങ്കിൽ കഴിവു കെട്ടവനെങ്കിലും പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്ന് ഓർമിപ്പിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം തള്ളിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ദില്ലിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്.
എസ്എഫ്ഐ മാര്‍ച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല. അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇൻ്റലിജൻസ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്. . വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഇന്നലെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha