1975ൽ കാട്ടിക്കൂട്ടിയ കൊടും ക്രൂരതകൾ.... ജനതാ പാർട്ടിയെ ജനിപ്പിച്ചത് കോൺഗ്രസ്? തെറ്റ് ആരുടെ ഭാഗത്ത്?
മുൻപ് കാലത്തെ, അഥായത് അടിയന്തരാവസ്ഥക്കാലത്തെ കേന്ദ്രസര്‍ക്കാരിനെ തീര്‍ത്തും വെറുക്കപ്പെട്ടിരുന്നു. വിലക്കയറ്റം സ്വജനപക്ഷപാതം അഴിമതി എന്നിവ സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ സ്വാച്ഛാധിപത്യ പ്രവണതകളായിരുന്നു രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നതും. കോണ്‍ഗ്രസിനകത്തും ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തനങ്ങളോടുള്ള നീരസം വര്‍ധിക്കുന്നുണ്ടായിരുന്നു. അലഹബാദ് ഹൈക്കോടതി വിധി വന്നതോടെ ഇന്ദിരാഗാന്ധി രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലും ശക്തമായി.
ഇന്ദിരാഗന്ധിയുടെ ഇളയമകന്‍ സഞ്‌ജൈഗാന്ധി, അയാളുടെ ചങ്ങാതിമാരായിരുന്ന ആര്‍.കെ.ധവാന്‍, ഹരിയാനാ മുഖ്യമന്ത്രി ബന്‍സിലാല്‍, ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥശങ്കര്‍ റേ എന്നിവരുടെ തോന്ന്യാസങ്ങളായിരുന്നു എമ്പാടും. ഇന്ദിരാഗാന്ധിയും ഇവരെ നിയന്ത്രിച്ചില്ല. ഇവരുടെ അഴിമതിയുള്‍പ്പെടെയുള്ള വൃത്തികേടുകള്‍ മാധ്യമങ്ങള്‍ എന്നും വാര്‍ത്തകളാക്കിയിരുന്നു.
അക്കാലത്ത് സഞ്‌ജൈഗാന്ധി മുതിര്‍ന്ന പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഒരു ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്നത് വലിയ വാര്‍ത്തയായി. ഇന്ത്യ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ അഴിമതിയായിരുന്നു സഞ്‌ജൈഗാന്ധിയുടെ മാരുതികാര്‍ പദ്ധതി. അയാള്‍ അക്കാലത്ത് പുളച്ചുമറിയുകയായിരുന്നു. അങ്ങനെ എല്ലാവിധത്തിലും ഇന്ദിരാ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു.
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് ഇരുപത്തിയൊന്നു വരെ 21 മാസം നീണ്ടു നിന്ന അടിയന്തിരാവസ്ഥയ്ക്കു ശേഷം രാജ്യം തെരഞ്ഞെടുപ്പിലേക്കു പോയി. അപ്പോഴേക്കും ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ പ്രതിപക്ഷ നിര ഒരുങ്ങിക്കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് ഒ, സ്വതന്ത്രാപാര്‍ട്ടി, സോഷ്യലിസറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ജനസംഘം, ലോക് ദള്‍, എന്നിവരെ കൂടാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന് ജഗജീവന്‍ റാമും എച്ച്.എന്‍. ബഹുഗുണയും നന്ദിനി സദ്പതിയും ചേര്‍ന്നു രൂപം നല്‍കിയ 'കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസി'യും ചേര്‍ന്നതായിരുന്നു ജനതാമുന്നണി.
542 അംഗ ലോക്‌സഭയില്‍ 295 സീറ്റു നേടിക്കൊണ്ടാണ് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നത്. 1977 മാര്‍ച്ച് 24-ന് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1979 ജൂലൈ വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നെ എല്ലാം ശിഥിലമായി. അത് മറ്റൊരു ചരിത്രം. മേല്‍ സൂചിപ്പിച്ച ഭരണമാറ്റവും അതു സൃഷ്ടിച്ച ഓളങ്ങളുമായി ഇപ്പോഴത്തെ ഭണണമാറ്റത്തിന് എന്തെങ്കിലും സാമ്യമുണ്ടോ...? ഇല്ലെന്നു പറയാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. പരിശോധിക്കാം.
ഇന്ദിരാഗാന്ധിയുടെ സ്വാച്ഛാധിപത്യവും അഴിമതിയുമായിരുന്നു അന്നത്തെ ഏറ്റവും വലിയ വിഷയം. രാജ്യമൊട്ടാകെ അത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിനതകത്തുതന്നെ ചന്ദ്രശേഖറിനേപ്പോലുള്ളവര്‍ ഇന്ദിരാഗാന്ധിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. അത് പാര്‍ട്ടിയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. വിലക്കയറ്റം രൂക്ഷമായിരുന്നു. അതിനെതിരെയുള്ള ആദ്യ പൊട്ടിത്തെറിയാണ് ഗുജറാത്തില്‍ കണ്ടത്. മറ്റു സംസ്ഥാനങ്ങളും സമാനാസ്ഥയിലായിരുന്നു.
പിന്നെ അടിയന്തിരാവസ്ഥയില്‍ അരങ്ങേറിയ കൊടും ക്രൂരതകള്‍, മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പ്. ജയപ്രകാശ് നാരായണന്‍ ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ നേതാക്കളുടെ നിയമവിരുദ്ധമായ അറസ്റ്റുകള്‍. പ്രയോഗത്തില്‍ കൊണ്ടു വന്ന കരിനിയമങ്ങള്‍. അടിന്തിരാവസ്ഥ പിന്‍വലിച്ചയ്ക്കപ്പെട്ടതോടെ ഇതെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു വന്നു.
ഇതിനെല്ലാം ഉപരിയായിരുന്നു പ്രതിപക്ഷത്തെ ആശയപരമായും പ്രായോഗികമായും നയിക്കാന്‍ ജയപ്രകാശ് നാരായണനെപ്പോലൊരു നേതാവിനെ കിട്ടയതും. അങ്ങനെ എല്ലാ അര്‍ഥത്തിലും പൊട്ടിത്തെറിക്കാന്‍ നിന്നൊരു ജനതയുടെ മുന്നിലേക്കാണ് 1977-ലെ തെരഞ്ഞെടുപ്പുവരുന്നത്. അവര്‍ കരുതിവച്ചതുപോലെയാണ് പെരുമാറിയതും. എല്ലാം വേണ്ട സമയത്ത് വേണ്ടതുപോലെ ഒന്നിച്ചു വന്നു.
മേല്‍പ്പറഞ്ഞതുമായി താരതമ്യം ചെയ്യാന്‍ ബി.ജെ.പി സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്താണ് കാര്യമായുള്ളത്.....? അഴിമതിയുടെ കാര്യം തന്നെ എടുക്കാം. കഴിഞ്ഞ എട്ടുവര്‍ഷമായി ഒരു അഴിമതി ആരോപണം പോലും കൊണ്ടു വരാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. മറ്റെന്തുകുറ്റം പറഞ്ഞാലും മോദിസര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്നു പറയാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ കാര്യമായ ഭിന്നതകള്‍ ഒന്നുമില്ല. ചില സംസ്ഥാനഘടകങ്ങളില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്നതൊഴിച്ചാല്‍. അതെല്ലാം പരിഹരിക്കാന്‍ കഴിവും ഇച്ഛാശക്തിയുമുള്ള നേതൃത്വം ദേശീയ തലത്തില്‍ ബി.ജെ.പി യ്ക്കുണ്ട്.
തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ശേഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴേ അവര്‍ കൃത്യതയോടെ കാര്യങ്ങള്‍ നീക്കിത്തുടങ്ങി. പ്രതീക്ഷകള്‍ ഒന്നുമില്ലാത്ത കേരളത്തേപ്പോലും മാറ്റി നിറുത്തിയിട്ടുമില്ല. മസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളേയും ദളിതരേയും ആകര്‍ഷിക്കാനും കൂടെ നിറുത്താനുമുള്ള വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമല്ല പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്തു.
ഇങ്ങനെ എണ്ണയിട്ട യന്ത്രം പോലെയാണ് ബി.ജെ.പി യും സര്‍ക്കാരും പ്രവര്‍ത്തുന്നത്. ഒരു നിമിഷവും അവര്‍ വെറുതേ കളയുന്നില്ല. എഴുപതുകളുടെ തുടക്ക വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി നേരിട്ടതൊന്നും പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ പൊതുജനത്തില്‍ നിന്നോ മോദിക്ക് നേരിടേണ്ടിവരുന്നില്ല എന്നു ചുരുക്കം.
https://www.facebook.com/Malayalivartha