പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ, വെടിവെച്ച് ഭസ്‌മമാക്കി ഇന്ത്യ... കളി മാറുന്നു, ഇന്ത്യ കലിപ്പിൽ.
അതിർത്തിയിൽ ഡ്രോണുകൾ വീണ്ടും ഇന്ത്യയ്ക്ക് വൻ സുരക്ഷാഭീഷണിയാകുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സേനാ വെടിയുതിർത്തതായി റിപ്പോർട്ടുകൾ. പഞ്ചാബിലെ ഗുർദാസ്പുർ സെക്ടറിൽ പാകിസ്താനിൽ നിന്നും ഒരു ഡ്രോൺ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതിനെ തുടർന്നാണ് വെടിയുതിർത്തത്.
ചൊവ്വാഴ്ച പുലർച്ചെ ആകാശത്ത് മൂളൽ ശബ്ദം കേട്ടതിനെ തുടർന്ന് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രോൺ വഴി എന്തെങ്കിലും വസ്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സേന പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്താനിൽ നിന്നും കടത്തിയ ഹെറോയിനെന്ന് സംശയിക്കുന്ന രാസവസ്തു അതിർത്തി രക്ഷാ സേനാ പിടികൂടിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ സംഭവവ വികാസവും അരങ്ങേറിയത്. പാക്കിസ്ഥാനിൽ നിന്നുള്ള ആർഡിഎക്സ് വരവിന്റെ 95 ശതമാനവും ഡ്രോൺ ഉപയോഗിച്ചാണ് എത്തിക്കുന്നതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വെളിപ്പെടുത്തിയത് ഞായറാഴ്ചയാണ്. ഈ വർഷം മാത്രം 125 തവണയാണ് പാക് ഡ്രോണുകൾ പഞ്ചാബ് അതിർത്തി കടന്നത്.
തിങ്കളാഴ്ച അഫ്ഗാനിസ്താനിൽ നിന്നുള്ള ഉണങ്ങിയ പഴങ്ങൾ നിറച്ച പാക് ട്രക്ക് പരിശോധിക്കുമ്പോഴാണ് കള്ളക്കടത്ത് ശ്രദ്ധയിൽപ്പെട്ടത്. ഇരുമ്പു പ്ലേറ്റിൽ കാന്തം ഉപയോഗിച്ച് മഡ് ഗാർഡിൽ ഘടിപ്പിച്ച രൂപത്തിലായിരുന്നു ഹെറോയിൻ. പഞ്ചാബ് അതിർത്തി വഴി ആയുധങ്ങളും മയക്കുമരുന്നുകളും മറ്റു നിരോധിത വസ്തുക്കളും വ്യാപകമായി രാജ്യത്തേക്ക് കടത്തുന്നതെന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇത്തരം നിരവധി കേസുകൾ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) അന്വേഷിക്കുന്നുണ്ട്.
നേരത്തേയും പഞ്ചാബിലെ ഗുർദാസ്‌പുരിലെ അതിർത്തിക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ കണ്ടെത്തിയിരുന്നു. ബി.എസ്.എഫ് വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാകിസ്ഥാൻ ഭാഗത്തേയ്‌ക്ക് മടങ്ങി. പുലർച്ചെ അഞ്ചോടെ ബി.എസ്.എഫ് റോസാ പോസ്റ്റ് ബി.ഒ.പി 89 ബി.എൻ പ്രദേശത്താണ് ഡ്രോൺ കണ്ടത്. സംഭവത്തിൽ ബി.എസ്.എഫും പൊലീസും അന്വേഷണം ആരംഭിച്ചു. മുമ്പ് രണ്ടുതവണ പാക് ഡ്രോൺ അതിർത്തിയിലെത്തിയിരുന്നു.
ഗ്രാമീണർ അറിയിച്ചതു പ്രകാരമാണ് ബിഎസ്എഫ് അതിർത്തി ഗ്രാമങ്ങളിൽ തിരച്ചിൽ ആരംഭിച്ചത്. മൂന്നു മാസത്തിനിടെ ഇതേ പ്രദേശത്ത് മൂന്നാം തവണയാണ് പാക് ഡ്രോണുകൾ പറക്കുന്നത്. എന്നാൽ ഈ മേഖലകളിൽ ഇതുവരെ ആയുധങ്ങളോ മയക്കുമരുന്നോ കണ്ടെത്തിയിട്ടില്ല. ഡ്രോണുകൾ വഴി താഴേയ്‌ക്ക് ആയുധങ്ങളോ മയക്കുമരുന്നോ വന പ്രദേശങ്ങളിൽ നിക്ഷേപിക്കുന്ന രീതിയാണ് ഭീകരർ നടപ്പാക്കാറ്.
വില കുറഞ്ഞ ചെറിയൊരു ഡ്രോൺ ഉപയോഗിച്ചുപോലും സൈനിക കേന്ദ്രങ്ങൾക്കോ സിവിലിയൻ സ്ഥാപനങ്ങൾക്കോ നാശമുണ്ടാക്കാൻ കഴിയും. സുരക്ഷാസേനകൾക്കെതിരെയോ തന്ത്രപ്രധാനകേന്ദ്രങ്ങളിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, വ്യക്തിയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, ലഹരി കടത്ത് എന്നിവയ്ക്കുപുറമേ സൈബർ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമൊക്കെ ഭംഗം വരുത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
വിനാശകാരികളായ ഡ്രോണുകളെ ലക്ഷ്യത്തിലെത്തുംമുൻപ് തടയേണ്ടത് അനിവാര്യമാണ്. അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഈ സാങ്കേതിക വിദ്യ ഉയർത്തുന്ന സുരക്ഷാഭീഷണി കൂടി മറികടക്കാൻ നമുക്ക് കഴിയണം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഇന്ത്യയുടെ ആകാശത്തെ ഗ്രീൻ, യെലോ, റെഡ് എന്നിങ്ങനെ മൂന്ന് സോണുകളായി തരംതിരിച്ചിട്ടുണ്ട്.
ഇതിന്റെ മാപ്പ് ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. റെഡ് സോണിലും യെലോ സോണിലും ഡ്രോൺ പറത്താൻ രേഖാമൂലമുള്ള മുൻകൂർ അനുമതി വേണം. ഇന്ത്യയുടെ ഭൂപരിധിയിലും സമുദ്രാതിർത്തിയിലുമുള്ള തന്ത്രപ്രധാന മേഖലകളാണ് റെഡ് സോണിലുള്ളത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഈ മേഖലകളിൽ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
https://www.facebook.com/Malayalivartha