ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ; ഡൽഹിയിലേക്ക് 185 യാത്രക്കാരുമായി പറന്നുയർന്ന ആകാശ എയർ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

പറക്കലിനിടെ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് യാത്രക്കാരൻ ഭീതി പടർത്തിയതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിലേക്ക് യാത്രപുറപ്പെട്ട ആകാശ എയർ വിമാനത്തിലാണ് സംഭവം. തന്റെ ബാഗിൽ ബോംബുണ്ടെന്ന് യാത്രികൻ അവകാശപ്പെടുകയും തുടർന്ന് വിമാനത്തിൽ ഭീതി പടർത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ജീവനക്കാർ വിമാനം അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.
പൂനെയിൽ നിന്നും ഡൽഹിയിലേക്ക് യാത്രപുറപ്പെട്ട ആകാശ എയർ വിമാനത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 12:40-ഓടെയാണ് സംഭവം. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ അവകാശപ്പെടുകയായിരുന്നു. എന്നാൽ ഉടനടി നിലത്തിറക്കിയ വിമാനത്തിൽ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡിന്റെ (ബിഡിഡിഎസ്) സംഘമെത്തി യാത്രക്കാരന്റെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ അറസ്‌റ്റ് ചെയ്‌തു.
ഒക്ടോബർ 21ന് പുലർച്ചെ 12.07ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്ന ആകാശ എയർ വിമാനം QP 1148, 185 യാത്രക്കാരെയും ആറ് ജീവനക്കാരെയും വഹിച്ചുകൊണ്ട് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു.” ആകാശ എയറിന്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. “സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ച്, വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ആവശ്യമായ എല്ലാ അടിയന്തര നടപടികളും പാലിച്ച ക്യാപ്റ്റൻ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 12.42ന് സുരക്ഷിതമായി ലാൻഡ് ചെയ്‌തു”ആകാശ എയർ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.
ഇതേ വിമാനത്തിൽ അറസ്‌റ്റിലായ യാത്രക്കാരന്റെ ബന്ധുവും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. നെഞ്ച് വേദനയ്‌ക്ക് മരുന്ന് കഴിക്കുന്ന യാത്രക്കാരനാണ് ഇയാളെന്നും മരുന്ന് കഴിച്ചതിനു ശേഷമാണ് ഇത്തരത്തിൽ ഓരോന്ന് പറയാൻ തുടങ്ങിയതെന്നുമായിരുന്നു ബന്ധുവിന്റെ വാദം. വിശദ പരിശോധനയ്‌ക്ക് ശേഷം വിമാനം വീണ്ടും യാത്ര പുറപ്പെട്ടതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും മുബൈ പോലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള യാത്രക്കാരുടെ പെരുമാറ്റം അവർക്ക് തന്നെ വിനയാകുന്ന സ്ഥിതിയാണുള്ളത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സംഭവം ഉണ്ടായി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരമാണ് ലഗേജിൽ ബോംബ് ഉണ്ടെന്ന് വിളിച്ച് കൂകിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു.
പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. ഇതോടെ ഇയാളുടെ യാത്രയും മുടങ്ങി. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വലിയതുറ പോലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാത്തത്തിനെ തുടർന്ന് അബദ്ധത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ മൊഴി.എന്നാൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























