ഇന്നത്തെ യുവജനങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്നതിനാണ് ഞങ്ങളുടെ ശ്രമം; ഇന്ത്യ ഇന്ന് ചെയ്യുന്നതെന്തും, അത് ഉയർന്ന തോതിലാണ് ചെയ്യുന്നത്; നിർണായകമായ പ്രതികരണവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
ശിവാജി മഹാരാജിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനമേളയും അദ്ദേഹം സന്ദർശിച്ചു. ദ സിന്ധ്യ സ്‌കൂളിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാവരെയും അഭിനന്ദിക്കുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ആസാദ് ഹിന്ദ് സർക്കാരിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചും അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. സിന്ധ്യ സ്കൂളിന്റെയും ഗ്വാളിയോർ നഗരത്തിന്റെയും അഭിമാനകരമായ ചരിത്ര ആഘോഷങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ ശ്രീ മോദി നന്ദി രേഖപ്പെടുത്തി. ഋഷി ഗ്വാളിപ, സംഗീതജ്ഞൻ താൻസെൻ, മഹാദ്ജി സിന്ധ്യ, രാജ്മാതാ വിജയ രാജെ, അടൽ ബിഹാരി വാജ്‌പേയി, ഉസ്താദ് അംജദ് അലി ഖാൻ എന്നിവരെ പരാമർശിച്ച പ്രധാനമന്ത്രി, മറ്റുള്ളവർക്ക് പ്രചോദനമാകുന്നവരെ ഗ്വാളിയോറിന്റെ മണ്ണ് എന്നും സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു.
“ഇത് നാരീ ശക്തിയുടെയും ധീരതയുടെയും നാടാണ്” - സ്വരാജ് ഹിന്ദ് ഫൗജിന് ധനസഹായം നൽകുന്നതിനായി മഹാറാണി ഗംഗാബായി തന്റെ ആഭരണങ്ങൾ വിറ്റത് ഈ ഭൂമിയിലാണെന്ന് എടുത്ത് കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “ഗ്വാളിയോറിലേക്കുള്ള വരവ് എപ്പോഴും ആനന്ദദായകമായ അനുഭവമാണ്”- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും വാരാണസിയുടെയും സംസ്കാരം സംരക്ഷിക്കുന്നതിന് സിന്ധ്യ കുടുംബം നൽകിയ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കാശിയിൽ സിന്ധ്യ കുടുംബം നിർമിച്ച നിരവധി ഘാട്ടുകളും ബനാറസ് ഹിന്ദു സർവകലാശാലയ്ക്ക് നൽകിയ അവർ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. കാശിയിലെ ഇന്നത്തെ വികസന പദ്ധതികൾ കുടുംബത്തിലെ ഉജ്വല വ്യക്തിത്വങ്ങൾക്ക് സംതൃപ്തി നൽകുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ഗുജറാത്തിന്റെ മരുമകനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തിലെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഗൈകവാദ് കുടുംബം നൽകിയ സംഭാവനയെക്കുറിച്ചും പരാമർശിച്ചു.
ക്ഷണികമായ നേട്ടങ്ങള്‍ക്കു പകരം വരും തലമുറയുടെ ക്ഷേമത്തിനുവേണ്ടിയാണ് കര്‍ത്തവ്യബോധമുള്ള വ്യക്തി പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലെ ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി മഹാരാജാ മധോ റാവു ഒന്നാമന് ആദരാഞ്ജലികളും അര്‍പ്പിച്ചു. ഇപ്പോഴും ഡി.ടി.സി ആയി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുഗതാഗത സംവിധാനം സ്ഥാപിച്ചതും മഹാരാജാവാണെന്ന അധികം അറിയപ്പെടാത്ത വസ്തുതയും ശ്രീ മോദി പരാമര്‍ശിച്ചു.
ജലസംരക്ഷണത്തിനും ജലസേചനത്തിനുമുള്ള അദ്ദേഹത്തിന്റെ മുന്‍കൈകളെക്കുറിച്ച് പരാമര്‍ശച്ച പ്രധാനമന്ത്രി മോദി ഹാര്‍സി ഡാമാണ് 150 വര്‍ഷങ്ങള്‍ക്ക് ശേഷവും ഏഷ്യയില്‍ ചെളിയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ അണക്കെട്ട് എന്ന് അറിയിക്കുകയും ചെയ്തു. ദീര്‍ഘകാലത്തേയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും കുറുക്കുവഴികള്‍ ഒഴിവാക്കാനും അദ്ദേഹത്തിന്റെ ദര്‍ശനം നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























