അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റാൻ 12 മീറ്റർ പൈപ്പ് ലൈൻ അവശേഷിക്കുന്നു; ഇരുമ്പുപാളി അറുത്തു മാറ്റാനുള്ള ശ്രമം തുടരുന്നു; കുഴലെത്തിച്ചാൽ സ്വയം നിരങ്ങിവരാമെന്നും തൊഴിലാളികൾ

മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം ഒരാഴ്ചയിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ 45 മീറ്റർ ആഴത്തിൽ വീതിയേറിയ പൈപ്പുകൾ സ്ഥാപിച്ച് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കുഴലിനുള്ളിലൂടെ നിരങ്ങിനീങ്ങിയ ദുരന്തനിവാരണസേനാ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പുപാളി അറുത്തു മാറ്റാനുള്ള ശ്രമം തുടരുകയാണ്. അതിനു ശേഷം വീണ്ടും കുഴലിട്ട് .8 .30 മണിയോടെ ഇവരെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്റ്റീൽ പൈപ്പ് മുറിച്ചു മാറ്റാനുള്ള സമയം നീണ്ടാൽ രക്ഷാദൗത്യവും നീളും.
41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചിട്ടുണ്ട്. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ എത്തുംവിധം രക്ഷാകുഴൽ തൊഴിലാളികൾക്കരികിലേക്കു നീങ്ങിയെങ്കിലും അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പുപാളിയിൽ തട്ടി അവസാനനിമിഷം നിൽക്കുകയായിരുന്നു.
കുഴലുകളിലൂടെ അവശിഷ്ടങ്ങൾക്കപ്പുറമെത്തിയ ശേഷം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണു ലക്ഷ്യം. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നും കുഴലെത്തിച്ചാൽ സ്വയം നിരങ്ങിവരാമെന്നും തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.
12–ാം ദിവസം വിജയത്തിന്റെ തൊട്ടടുത്തെത്തി നിൽക്കുകയാണ് . ഇന്നലെ പകൽ തുരങ്കത്തിലെ അവശിഷ്ടങ്ങൾ ഡ്രിൽ ചെയ്തു നീക്കി കുഴലുകൾ ഉള്ളിലെത്തിക്കാൻ സാധിച്ചു. 80 സെന്റിമീറ്റർ വ്യാസമുള്ള 9 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു മുന്നോട്ടുനീക്കിയത്. തൊഴിലാളികളിലേക്കെത്താൻ ആകെ 10 കുഴലുകളാണു വേണ്ടത്.
തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും.
തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വെല്ലുവിളിയാണെങ്കിലും ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാർ സ്ഥലത്തുണ്ട്.
https://www.facebook.com/Malayalivartha


























