1963-ല്‍ കടലില്‍ നിന്നും ഉയര്‍ന്നു വന്ന ഈ ദ്വീപിലേക്ക് പുറമേ നിന്ന് ഒരൊറ്റ വിത്തു പോലും കൊണ്ടുവരാന്‍ അനുവദിക്കില്ല!
1963 വരെ ഐസ്‌ലാന്‍ഡില്‍ ഉള്ളവരൊന്നും കണ്ടിട്ടില്ലാത്ത ഒരു ഭൂപ്രദേശം, അക്കൊല്ലം നവംബര്‍ 14 ആയപ്പോഴേക്കും കടലിന്നടിയില്‍ നിന്നുയര്‍ന്നുവന്നു. ഒരു ഒന്നാന്തരം ദ്വീപ് ആയി അത് അവിടെ ഇപ്പോഴും നിലകൊള്ളുന്നു. പണ്ടേ അവിടെ ഉണ്ടായിരുന്ന ദ്വീപിനെ ആരെങ്കിലും അന്ന് കണ്ടുപിടിച്ചതൊന്നുമല്ല.
കടലിന്നടിയില്‍ 130 മീറ്റര്‍ താഴെയായി ഒളിച്ചിരുന്ന അഗ്‌നിപര്‍വതങ്ങളിലൊന്നാണ് ഈ ദ്വീപിന്റെ പിറവിക്കു കാരണം. ഇതില്‍ നിന്നു ലാവയും ചാരവും മറ്റും മൂന്നു വര്‍ഷത്തോളം നിലയ്ക്കാതെയായിരുന്നു പുറന്തളപ്പെട്ടത്. 1963 നവംബര്‍ 14 ആയപ്പോഴേക്കും കടലിന്നടിയില്‍ നിന്നുള്ള ലാവയും ചാരവുമെല്ലാം കുന്നുകൂടി സമുദ്രജല നിരപ്പിനു മുകളിലേക്കു തലപൊക്കുകയായിരുന്നു. പിന്നീട് ആ ദ്വീപിന് പേരുമായി, സര്‍ട്‌സി. ഐസ്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തുള്ള ഈ ദ്വീപ് ലോകത്ത് ഏറ്റവുമധികം 'വിലക്കപ്പെട്ട' സ്ഥലങ്ങളിലൊന്നു കൂടിയാണ്. അതു പിന്നെയും വലുതായിക്കൊണ്ടിരുന്നു. 1967 ജൂണ്‍ അഞ്ചു വരെ ലാവാപ്രവാഹം തുടര്‍ന്നു. അങ്ങനെയാണ് 2.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സര്‍ട്‌സി എത്തിയത്.
രൂപപ്പെട്ടതിനു പിന്നാലെ ശാസ്ത്രലോകത്തിന്റെ നോട്ടം മുഴുവന്‍ ഈ കുഞ്ഞന്‍ ദ്വീപിലേക്കായി. ഇന്നേവരെ മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ദ്വീപ് എന്നതായിരുന്നു അതിന്റെ കൗതുകം. മാത്രവുമല്ല മനുഷ്യന്റെ ഇടപെടലൊന്നുമില്ലാതെ പ്രകൃതി തന്നെ പരുവപ്പെടുത്തിയതായിരുന്നു സര്‍ട്‌സി ദ്വീപ്.
ആദ്യം ഇങ്ങോട്ടു വന്നത് അഗ്‌നിപര്‍വതങ്ങളെപ്പറ്റി പഠിക്കുന്നവരായിരുന്നു. പിന്നെ ഭൗമശാസ്ത്രജ്ഞര്‍. അതിനു പിന്നാലെ സസ്യശാസ്ത്രജ്ഞര്‍. മനുഷ്യവാസമില്ലാത്ത ഭൂമിയില്‍ എങ്ങനെയാണു സസ്യജാലങ്ങള്‍ വളര്‍ന്നു തുടങ്ങുന്നതെന്നു പഠിക്കാനായിരുന്നു അത്. 1965-ലാണ് ദ്വീപില്‍ ആദ്യമായി ഒരു ചെടി മുളയ്ക്കുന്നത്. 1967 ആയപ്പോഴേക്കും പായല്‍ നിറയാന്‍ തുടങ്ങി. ദ്വീപ് രൂപപ്പെട്ട് 20 വര്‍ഷം കഴിഞ്ഞപ്പോള്‍ നടത്തിയ സര്‍വേയില്‍ 20 ഇനം ചെടികളാണ് ഇവിടെ കണ്ടെത്തിയത്. 2008 ആയപ്പോള്‍ അത് 69 ഇനമായി. വര്‍ഷത്തില്‍ രണ്ടു മുതല്‍ അഞ്ചു വരെ എന്ന കണക്കിനു പുതിയ ചെടികള്‍ ദ്വീപില്‍ നിറയുകയാണെന്നാണ് കണക്ക്.
ഇടയ്ക്ക് കടല്‍പ്പക്ഷികളും മറ്റും വന്നിറങ്ങിയതോടെ പതിയെ ജീവജാലങ്ങളും ദ്വീപില്‍ വളര്‍ന്നു തുടങ്ങി. ലാവാപ്രവാഹം അവസാനിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ചില പക്ഷികള്‍ ഇവിടെ കൂടുകൂട്ടി. അവ കൊണ്ടു വന്ന വിത്തുകളും മുളച്ചു. 2004-ലാണ് ആദ്യമായി ഇവിടെ കടല്‍പ്പക്ഷികള്‍ കൂടൊരുക്കുന്നത്. പഫിന്‍ പക്ഷികളായിരുന്നു അത്.
ദ്വീപിനു ചുറ്റും സീലുകളുമുണ്ട്. 1983-ല്‍ സീലുകള്‍ ഇവിടെ കുഞ്ഞുങ്ങളുമായും എത്തി. നക്ഷത്രമത്സ്യങ്ങളും കടല്‍പ്പായലുകളുമെല്ലാം ദ്വീപില്‍ നിറഞ്ഞു. 1964-ല്‍ ആദ്യമായി പ്രാണികളുടെ സാന്നിധ്യം കണ്ടെത്തി. മൈലുകളോളം ദൂരെ നിന്നെത്തിയ പ്രാണികളെ ഉള്‍പ്പെടെ കണ്ടെത്തിയതോടെ ജീവശാസ്ത്രജ്ഞരും ദ്വീപിലേക്കെത്തി. പക്ഷേ വിരലിലെണ്ണാവുന്നവരെ മാത്രമേ ദ്വീപില്‍ ജീവിക്കാന്‍ അനുവദിക്കുകയുള്ളൂ.
ഒരു കൊച്ചുവീടു മാത്രമേ ഇവിടെ താമസിക്കാനുള്ളൂ. സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. ഒരു ചെറിയ കാലാവസ്ഥാ കേന്ദ്രവും ദ്വീപില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുറമേ നിന്ന് ഒരൊറ്റ വിത്തു പോലും ദ്വീപിലേക്കു കൊണ്ടുവരാന്‍ അനുവദിക്കില്ല. ദ്വീപിനെ നിരീക്ഷിക്കാന്‍ ക്യാമറയുമുണ്ട്. സര്‍ട്‌സിക്കൊപ്പം മറ്റു ലാവ ദ്വീപുകളും പരിസര പ്രദേശങ്ങളില്‍ രൂപം കൊണ്ടിരുന്നു.
പക്ഷേ എല്ലാം പതിയെ ഇല്ലാതായി. തിരയടിയും മറ്റും കാരണം അല്‍പാല്‍പമായി 'പൊക്കം' കുറയുന്നുണ്ടെങ്കിലും 2007-ല്‍ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വേ പ്രകാരം സര്‍ട്‌സിക്കു സമുദ്രജലനിരപ്പില്‍ നിന്ന് 155 മീറ്റര്‍ ഉയരമുണ്ട്. വിസ്തൃതിയാകട്ടെ ഇപ്പോള്‍ 1.3 ചതുരശ്ര കിലോമീറ്ററായും കുറഞ്ഞു. എന്നാല്‍ സര്‍ട്‌സി അടുത്ത നൂറു കൊല്ലത്തേക്കെങ്കിലും യാതൊരു കുഴപ്പവുമില്ലാതെ നിലനില്‍ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha