ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!
ഈജിപ്തിലെ ചില നഗരങ്ങളില്‍ ചരിത്രപ്രാധാന്യമുള്ള വസ്തുക്കള്‍ മറഞ്ഞിരിക്കാന്‍ സാധ്യതയുള്ളതിനാല്‍, അവിടെ എന്തു നിര്‍മാണ പ്രവൃത്തനങ്ങളും നടത്തുന്നതിന് മുന്‍പ് അധികൃതരെ വിവരമറിയിക്കണം. ആര്‍ക്കിയോളജി വിഭാഗം എത്തി സ്ഥലം പരിശോധിച്ചതിനു ശേഷം മാത്രമേ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ.
അത്തരം ഒരു പരിശോധനയ്ക്കായാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ അലക്‌സാണ്ട്രിയയിലെ അല്‍ കാര്‍മിലി സ്ട്രീറ്റിനു സമീപം ഒരു കൂട്ടം ഗവേഷകര്‍ ഉദ്ഖനനത്തിനെത്തിയത്. എന്നാല്‍ കുഴിച്ച് ഒരു പതിനാറടി താഴെയെത്തിയപ്പോള്‍ ഗവേഷകര്‍, കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത ഒരു ശവക്കല്ലറ കണ്ട് ഞെട്ടി. ഏകദേശം 8.6 അടി നീളവും അഞ്ച് അടി വീതിയുമുള്ള ഈ കല്ലറ ഇന്നേവരെ അലക്‌സാണ്ട്രിയയില്‍ കണ്ടെത്തിയതില്‍ വച്ചേറ്റവും വലുതായിരുന്നു.
ഏകദേശം രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുള്ള ആ കല്ലറ ഇന്നേവരെ മോഷ്ടാക്കളും തുറന്നു നോക്കിയിരുന്നില്ല. സ്വര്‍ണത്തിലും മറ്റും പൊതിഞ്ഞ, കൊത്തുപണികളുള്ള കല്ലറകളാണ് ഈജിപ്തില്‍ നിന്നു നേരത്തേ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത ഒന്ന് ഇതാദ്യമായിട്ടായിരുന്നു.
കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ വൈകാതെ തന്നെ പറഞ്ഞുണ്ടാക്കി, കല്ലറ തുറക്കരുത്, ലോകത്തെ നശിപ്പിക്കുന്ന ശാപമായിരിക്കും അതിനകത്തു കാത്തിരിക്കുന്നത്. എന്നാല്‍ ഗവേഷകര്‍ അതിനൊന്നും ചെവി കൊടുത്തില്ല. കല്ലറ തുറന്ന് ആദ്യം അതിനകം പരിശോധിച്ചത് ഈജ്പ്തിലെ പുരാവസ്തു വിഭാഗം സൂപ്രീം കൗണ്‍സില്‍ തലവന്‍ മുസ്തഫ വാസിരിയായിരുന്നു. ഇതിനെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ: 'നോക്കൂ, ഞങ്ങളിത് തുറന്നിരിക്കുന്നു. ദൈവം സഹായിച്ച് ഇതുവരെ ലോകം അന്ധകാരത്തിലേക്കു കൂപ്പുകുത്തിയിട്ടില്ല. ഞാനാണ് ആദ്യം കല്ലറ പരിശോദിച്ചത്. എനിക്കിപ്പോഴും ഒരു കുഴപ്പവുമില്ല. ഞാന്‍ നിങ്ങളുടെ മുന്നില്‍ത്തന്നെയുണ്ട്...'
ശാപക്കഥകള്‍ ഒഴിഞ്ഞതോടെ കല്ലറയുടെ ഉള്ളിലുള്ള യാഥാര്‍ഥ്യത്തിലേക്കായി ലോകത്തിന്റെ ശ്രദ്ധ. മൂന്നു മനുഷ്യരുടെ മമ്മികളായിരുന്നു ആ കറുത്ത കല്ലറയില്‍ കാത്തിരുന്നത്. അതില്‍ ഒരെണ്ണം സ്ത്രീയുടെയും മറ്റു രണ്ടെണ്ണം പുരുഷന്മാരുടെയും. ഏകദേശം 20 വയസ്സായിരുന്നു സ്ത്രീയ്ക്ക്. പുരുഷന്മാര്‍ക്ക് നാല്‍പതു വയസ്സിനടുത്തും. കൂടുതല്‍ പരിശോധനയില്‍ ഒരു കാര്യം കൂടി ഉറപ്പായി. അവ ഏതെങ്കിലും രാജകുടുംബത്തില്‍ നിന്നുള്ളവരുടെയല്ല.
അലക്‌സാണ്ട്രിയ എന്ന ആ നഗരം നിര്‍മിച്ചത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ കാലശേഷം മുന്നൂറു വര്‍ഷത്തോളം ഈജിപ്ത് ഭരിച്ചത് ഉപദേശകനായ ടോളമിയും പിന്മുറക്കാരുമായിരുന്നു. ബിസി 305 മുതല്‍ 300 വരെയുള്ള ഇക്കാലത്താണ് കല്ലറ നിര്‍മിച്ചതെന്നാണ്് കരുതുന്നത്. ഇത്തരം കല്ലറകള്‍ അന്ന് രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി മാത്രമാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ അലക്‌സാണ്ടറിന്റെയോ ടോളമിയുടെയോ രാജവംശവുമായി കല്ലറയിലുള്ളവര്‍ക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. അതിനു കാരണമായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
കല്ലറയില്‍ രാജകുടുംബത്തിന്റെ പേരു കൊത്തിയ ഫലകങ്ങളൊന്നും ഉണ്ടായിരുന്നില്ല. കല്ലറയില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുള്ള മുഖാവരണം ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ചെറുപ്രതിമകളോ ലോഹത്തകിടുകളോ കല്ലറയില്‍ കൊത്തിവച്ച കുറിപ്പുകളോ യാതൊന്നും കണ്ടെത്താനായില്ല. അതോടെയാണ് രാജകുടുംബത്തില്‍ നിന്നല്ല എന്നു വ്യക്തമായത്.
മൂവരും സൈനികരാണെന്നാണു മറ്റൊരു നിഗമനം. സ്ത്രീയുടെ തലയോട്ടിയില്‍ വരെ മാരക ആയുധമുപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ അടയാളമുണ്ട്. പുരുഷന്മാരിലൊരാളുടെ തലയോട്ടിയില്‍ കൂര്‍ത്ത ആയുധം തുളച്ചു കയറിയ അടയാളവുമുണ്ട്. ടോളമിയുടെ കാലത്താണ് ഇവര്‍ ജീവിച്ചിരുന്നിരുന്നതെന്നും ഏകദേശ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കല്ലറയ്ക്കു ചുറ്റും പശിമയുള്ള കുമ്മായക്കൂട്ടുണ്ടായിരുന്നെങ്കിലും കല്ലറയുടെ കിഴക്കുവശത്തായി ഒരു ചെറിയ വിള്ളലുണ്ടായി. അതിലൂടെ ഒലിച്ചിറങ്ങിയ ചുവന്ന ദ്രാവകം മമ്മികളെ ജീര്‍ണാവസ്ഥയിലാക്കുകയും ചെയ്തു. കണ്ടെത്തിയ മമ്മികള്‍ക്കെല്ലാം എത്ര പഴക്കമുണ്ടെന്നു തിരിച്ചറിയാനും കംപ്യൂട്ടര്‍ മോഡലിങ്ങിലൂടെ മുഖത്തിന്റെ ആകൃതിയും ഏകദേശ രൂപവും കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ഗവേഷകര്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മൂന്നു മമ്മികളെയും അലക്‌സാണ്ട്രിയ മ്യൂസിയത്തിലേക്ക് മാറ്റുകയാണ്. കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത ആ കല്ലറ കയ്‌റോയിലെ മിലിട്ടറി മ്യൂസിയത്തില്‍ സൂക്ഷിക്കും. അല്‍ കാര്‍മിലി മേഖലയില്‍ മറ്റു കല്ലറകളുണ്ടോയെന്ന് സെന്‍സറുകളുപയോഗിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ്.
https://www.facebook.com/Malayalivartha