33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!
രാമന് രാഘവനെ ഇന്ത്യയുടെ ക്രിമിനല്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനും ഭീകരനുമായ പരമ്പരക്കൊലയാളി എന്ന രീതിയിലാണ് വിലയിരുത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാരായ 33 പേരെ പരലോകത്തേക്ക് അയച്ച് ആദേശ് ഖാമ്ര എന്ന കൊടും കുറ്റവാളി പിടയിലായതിന് പിന്നാലെ ഒരു കാലത്ത് മുംബൈ നഗരത്തെ ഭീതിയുടെ നിഴലിലാക്കിയ രാമന്‍ രാഘവനെയും ഇന്ത്യാക്കാര്‍ ഓര്‍മ്മിച്ചു തുടങ്ങിയിരിക്കുകയാണ്. അയാള്‍ ഏറ്റുപറഞ്ഞത് 23 കൊലപാതകങ്ങള്‍ ചെയ്തതായാണ്. എന്നാല്‍ 41 കൊലപാതകങ്ങള്‍ ഇയാള്‍ ചെയ്തതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
ആഘോഷരാവുകളുമായി ഒരിക്കലും ഉറക്കമില്ലാത്ത മുംബൈ ഒരു കാലത്ത് അങ്ങനെ ആയിരുന്നില്ല. ബോംബേക്കാര്‍ നേരത്തേ ഉറങ്ങാന്‍ കയറുമായിരുന്നു. നടപ്പാതകള്‍ കിടക്കയാക്കി മാറ്റി സകലതും മറന്ന് ഉറങ്ങുമായിരുന്ന ചേരി നിവാസികള്‍ രാത്രിയായാല്‍ ഒളിക്കാനുള്ള ഇരുട്ടുതേടി ഓടുമായിരുന്നു. അധോലോകത്തെ പോലും ഒരിക്കല്‍ നിയന്ത്രണ വിധേയമാക്കിയ മുംബൈ പോലീസിന് പോലും അഴിക്കാന്‍ കഴിയാത്ത കുരുക്കില്‍ പെട്ടുപോയി ആ നഗരം. പ്രതീക്ഷയുംസ്വപ്നങ്ങളും നിറഞ്ഞു നിന്ന നഗരം ഭീതിയുടേതും ആധിയുടേതുമായി മാറി.
1960-കളുടെ അവസാനത്തിലായിരുന്നു നഗരത്തെ ഭീതിയിലാഴ്ത്തി ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി ബോംബെയില്‍ അഴിഞ്ഞാടിയത്. രണ്ടു ഘട്ടങ്ങളിലായി ഇയാള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ ഇല്ലാതായത് 23 ജീവനുകളായിരുന്നു. 1965-നും 1966-നും ഇടയിലും പിന്നീട് 1968-ലുമായി നടന്ന രണ്ടു ഘട്ടം വരുന്ന ആക്രമണത്തില്‍ 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആദ്യം 19 പേരായിരുന്നു ആക്രമിക്കപ്പെട്ടത്. അതില്‍ ഒമ്പതു പേരും മരണമടഞ്ഞു.
രണ്ടാം ഘട്ടം 1968-ലും. ചേരിനിവാസികള്‍, നടപ്പാതയില്‍ താമസിക്കുന്നവര്‍, തെരുവ് മൃഗങ്ങള്‍ എന്നിങ്ങനെ സ്വന്തമായി വീടില്ലാത്തവരായിരുന്നു രാമന്‍ രാഘവിന്റെ ഇരകള്‍. ഇരുട്ടു കനക്കുമ്പോള്‍ കാട്ടില്‍ നിന്നും ഇറങ്ങുകയും അനക്കമുള്ള എല്ലാത്തിന്റെയും ജീവനില്ലാതാക്കുകയുമായിരുന്നു രീതി. ഒരു പ്രഭാതത്തില്‍ കൂട്ടിയിടപ്പെട്ട മൃതദേഹങ്ങള്‍ യാദൃശ്ചികമായി ആരുടെയോ കണ്ണില്‍ പെട്ടതോടെയാണ് കൊലപാതക പരമ്പര ആള്‍ക്കാരുടെ കണ്ണില്‍പെട്ടത്. പതിവായി ഉപയോഗിക്കപ്പെട്ടത് ഒരു സ്റ്റീല്‍ദണ്ഡ്! അതു കൊണ്ട് മനുഷ്യരുടെ മുഖവും തലയുമെല്ലാം തകര്‍ക്കും!
രാമന്‍ രാഘവന്റെ കണ്ണുകളില്‍ മനുഷ്യര്‍ മനുഷ്യരായിരുന്നില്ല. എല്ലാം തനിക്ക് തകര്‍ക്കാനുള്ള വസ്തുക്കളായിരുന്നു. എവിടെയാണ് ഈ കൊല എല്ലാം നടത്തുന്നയാള്‍ ജീവിക്കുന്നതെന്നോ അയാള്‍ ആരാണെന്നോ ആര്‍ക്കും അറിയുമായിരുന്നില്ല. ചിലര്‍ക്ക് അയാള്‍ സിന്ധി ദളവയായിരുന്നു. ചിലര്‍ക്ക് അയാള്‍ സിന്ധിയായിരുന്നു. ചിലര്‍ക്ക് തല്‍വായ് , മറ്റു ചിലര്‍ക്ക് അണ്ണാ, വേറെ ചിലര്‍ക്ക് വേലുസ്വാമി. 1965-നും 1966 -നും ഇടയില്‍ സെന്‍ട്രല്‍ റെയില്‍വേ ലൈനില്‍ 19 പേരായിരുന്നു ആക്രമണത്തിനിരയായത്. ഇതില്‍ ഒമ്പതു പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ പത്തു പേര്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് മെലിഞ്ഞ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിനോട് പറഞ്ഞത്.
ലോക്കല്‍ പോലീസിന് വിവരം കൈമാറിയവരില്‍ ഒരാള്‍ കൃതിക എന്ന ദൃക്‌സാക്ഷി ആയിരുന്നു. എന്നാല്‍ വേണ്ടത്ര വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനകം രാമന്‍ തെരുവില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. കൊലപാതകങ്ങള്‍ കുറേക്കാലത്തേക്ക് നിന്നെങ്കിലും 1968-ല്‍ വീണ്ടും മൃതദേഹങ്ങള്‍ കൂമ്പാരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങി. ഇത്തവണ ഒരു ഡസന്‍ ആള്‍ക്കാര്‍ വിവരം നല്‍കാനായി മുമ്പോട്ടു വന്നു. ഒരിക്കല്‍ കൂടി ബോംബെയില്‍ രാത്രി കാലങ്ങള്‍ ഭയത്തിന്റേതായി മാറി. ഇരുട്ടു വീണു കഴിഞ്ഞാല്‍ നഗരത്തില്‍ ആള്‍ക്കാര്‍ പുറത്തിറങ്ങാതായി. പ്രേതമാണ് കൊലപാതകം നടത്തുന്നതെന്ന രീതിയിലായിരുന്നു കഥകള്‍.
ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ രമാകാന്ത് കുല്‍ക്കര്‍ണ്ണിക്ക് കേസ് കൈമാറപ്പെട്ടു. രമാകാന്തിനെയും കേസ് അമ്പരപ്പിച്ചു. ആരെയാണ് തെരയേണ്ടതെന്ന് ആര്‍ക്കുമറിയില്ല എന്നതിനാല്‍ തെരച്ചില്‍ വേണ്ടെന്ന് വെച്ചു. അതിനിടയിലായിരുന്നു എല്ലാ കൊലപാതകങ്ങളിലെയും ഒരു സമാനത ഡിസിപി കുല്‍ക്കര്‍ണ്ണി കണ്ടെത്തിയത്. 1965-നും 66-നും ഇടയിലെ കൊലപാതകങ്ങളില്‍ കൊല നടന്നിരുന്നത് കാടിനോട് ചേര്‍ന്നായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സെന്‍ട്രല്‍ റെയില്‍വേ ലൈന്‍ കിഴക്കന്‍ പ്രാന്തത്തോട് ചേര്‍ന്നായിരുന്നു. 1968-ല്‍ അത് വടക്കന്‍ പ്രാന്തത്തോട് ചേര്‍ന്നുമായി. ഈ കണ്ടെത്തല്‍ രമാകാന്ത് കുല്‍ക്കര്‍ണിയെ ആകാംക്ഷയിലാക്കി.
ഇതിനിടെ മുമ്പ് ഒരിക്കല്‍ മോഷണക്കേസില്‍ പ്രതിയായ രാമന്റെ ഫയല്‍ കുല്‍ക്കര്‍ണി കാണാനിടയായത്. രാമനാണോ രണ്ടു തവണത്തെയും പരമ്പര കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന ഒരു സന്ദേഹം അദ്ദേഹത്തിന് വന്നു. വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അയാളെ ചോദ്യം ചെയ്യാനായി കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സ് ഫിയാല്‍ഹോയായിരുന്നു ഫയല്‍ഫോട്ടോയില്‍ നിന്നും രാമനെ തിരിച്ചറിഞ്ഞത്. പിന്നീട് ദൃക്‌സാക്ഷികളുടെ സാന്നിദ്ധ്യത്തോടെ ഫിയാല്‍ഹോ രാമനെ കണ്ടെത്തുകയും പിടിക്കുകയും ചെയ്തു. പക്ഷേ കൊലപാതകത്തിന്റെ ഒരു തെളിവുകളുമില്ലായിരുന്നു.
ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു രാമന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഒരു കണ്ണാടി, രണ്ടു ചീപ്പ്, ഒരു കത്രിക, ഒരു അടുപ്പ്, സോപ്പ്, വെളുത്തുള്ളി, ചായപ്പെടി, ചില അക്കങ്ങളോട് കൂടിയ രണ്ടു പേപ്പറുകള്‍ എന്നിവയായിരുന്നു കിട്ടിയത്. രാമന്‍ രാഘവന്‍ എന്ന് കേസ് ഡയറിയില്‍ വന്ന പേര് അലക്‌സ് ഫിയാല്‍ഹോയാണ് നല്‍കിയത്. അതിന് മുമ്പ് സിന്ധി ദല്‍വായി, തല്‍വായ്, അണ്ണ, തമ്പി, വേലുസ്വാമി എന്നിങ്ങനെയെല്ലാമാണ് പേരുകള്‍ കുറിക്കപ്പെട്ടത്. പോലീസ് പിടിക്കുന്ന സമയത്ത് അയാള്‍ ധരിച്ചിരുന്ന ബുഷ് ഷര്‍ട്ടും കാക്കി ഷോര്‍ട്‌സിലും രക്തം പുരണ്ടിരുന്നു. ബൂട്ടില്‍ നിറയെ മണ്ണുമുണ്ടായിരുന്നു. ആക്രമണത്തിനിരയായ ചില സാക്ഷികളുടെ സാന്നിദ്ധ്യത്തിലാണ് രാമന്‍ രാഘവനാണ് കൊലയ്ക്കു പിന്നിലെന്ന് ഉറപ്പിച്ചത്. പിന്നീട് നടത്തിയ വിരലടയാള പരിശോധനയില്‍ സിന്ധി ദല്‍വായി എന്നെല്ലാം അറിയപ്പെട്ടിരുന്നയാളുടെ വിരലടയാളങ്ങള്‍ അത് തന്നെയാണെന്നും മനസ്സിലാക്കി. അങ്ങനെ ഗ്രേറ്റര്‍ ബോംബെയിലെ മലഡിലെ ചിഞ്ച്വാളി ഗ്രാമത്തിലെ ദുലാര്‍ ജാഗി യാദവ്, ജഗന്നാഥ് യാദവ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ രാമന്‍രാഘവനെ പ്രതി ചേര്‍ത്തു.
എന്നാല്‍ രാമന്റെ കഥ അവിടെ പൂര്‍ണ്ണമായില്ല. ചോദ്യം ചെയ്യലിനോട് രാമന്‍ രാഘവന്‍ സഹകരിച്ചേയില്ല. അടിച്ചിട്ടും ഇടിച്ചിട്ടും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയിട്ടും അയാള്‍ ഒന്നും വിട്ടു പറഞ്ഞില്ല. എല്ലാം പരീക്ഷിച്ചിട്ടും വീഴാത്ത രാമന്‍ ഒടുവില്‍ ചിക്കന്‍ വിഭവങ്ങള്‍ നല്‍കിയപ്പോള്‍ വാ തുറന്നു. ലോക്കപ്പില്‍ അടിയും ഇടിയും ഏല്‍ക്കുമ്പോഴെല്ലാം രാമന്‍ ആവശ്യപ്പെട്ടത് ചിക്കന്‍ കറിയായിരുന്നു. ആഴ്ചകള്‍ നീണ്ട മര്‍ദ്ദനത്തിന് ഒടുവില്‍ പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ പോലീസ് തയ്യാറായി.
ചിക്കന്‍ കറി കഴിച്ചു തീര്‍ന്നതും രാമന്‍ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു, എന്തു വേണമെങ്കിലും ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഏതാനും ചില ചില്ലറ മോഹങ്ങള്‍ കൂടി സഫലമാക്കിയതോടെ അവര്‍ക്ക് വേണ്ടതെല്ലാം രാമന്‍ തുറന്നു പറഞ്ഞു. താന്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ എവിടെയെല്ലാമായിരുന്നെന്ന് പോലീസിനൊപ്പം സഞ്ചരിച്ച് രാമന്‍ പറഞ്ഞു. വടക്കന്‍ പ്രാന്ത പ്രദേശങ്ങളില്‍ ഒരിടത്ത് താന്‍ സൂക്ഷിച്ചുവെച്ച കൊല്ലാന്‍ ഉപയോഗിച്ച ദണ്ഡും അയാള്‍ കാട്ടിക്കൊടുത്തു.
വധശിക്ഷയായിരുന്നു രാമന് കിട്ടിയത്. എന്നാല്‍ ഇയാള്‍ സ്വബോധത്തോടെയല്ല കൃത്യങ്ങള്‍ നടത്തിയതെന്നും താന്‍ നടത്തിയത് നിയമവിരുദ്ധ പ്രവര്‍ത്തിയായിരുന്നെന്ന് അറിയാമായിരുന്നില്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ അപ്പീലില്‍ രാമനെ മൂന്ന് മനോരോഗ വിദഗ്ദ്ധര്‍ വരുന്ന സ്‌പെഷ്യല്‍ മെിഡക്കല്‍ ബോര്‍ഡിന് മുന്നിലേക്ക് വിടാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ഇവരുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രാമന്‍ രാഘവന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. ജയിലില്‍ കിടന്ന് 1995-ല്‍ ഇയാള്‍ മരണമടയുകയും ചെയ്തു.
https://www.facebook.com/Malayalivartha